പാര്‍ട്ടി നയങ്ങളെ ചോദ്യം ചെയ്താൽപുറത്താണ് സ്ഥാനം. അതിപ്പോൾ കെ. കവിതക്ക് നന്നായറിയാം. പലരും ഈ പുറത്താകലിനെച്ചൊല്ലി അനുകൂലിച്ചും പ്രതികൂലിച്ചും കൊമ്പുകോർക്കുന്നുണ്ട്. തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) പ്രസിഡന്‍റുമായ കെ. ചന്ദ്രശേഖര റാവുവിന്‍റെ (കെസിആര്‍) മകൾ കെ. കവിതയെ ബിആര്‍എസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതാണ് രാഷ്ട്രീയപോരാട്ടങ്ങൾക്ക് അഗ്നിപകർന്നത്. പിന്നാലെ പാർട്ടിയിൽ നിന്ന് (ബിആര്‍എസ്) കെ. കവിത രാജിവെച്ചു. എംഎല്‍സി സ്ഥാനവും കവിത രാജിവെച്ചു.
കവിത തന്‍റെ പിതാവ് കെസിആറിനെ ‘പിശാചുക്കളാല്‍ ചുറ്റപ്പെട്ട ദൈവം’ എന്ന് വിശേഷിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. കെസിആറുമായി അടുപ്പമുള്ള ചിലര്‍ അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്ത് നേട്ടങ്ങള്‍ ഉണ്ടാക്കുന്നുവെന്നും, കാലേശ്വരം പദ്ധതിയിലെ അഴിമതിക്ക് കാരണം അവരാണെന്നും കവിത ആരോപിച്ചു.
ഇതിന് പിന്നില്‍ തന്‍റെ ബന്ധുക്കളായ ഹരീഷ് റാവുവും സന്തോഷ് കുമാറുമാണെന്നും കവിത ആരോപിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെയും കെസിആറിനെയും പ്രതിരോധത്തിലാക്കി. കൂടാതെ, പാര്‍ട്ടി അനുഭാവികള്‍ സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ നടത്തിയ വിദ്വേഷ പ്രചാരണത്തിന് ബിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്‍റ് കൂടിയായ സഹോദരന്‍ കെ.ടി. രാമറാവു കൃത്യമായി പ്രതികരിച്ചില്ലെന്നും കവിത വിമര്‍ശിച്ചു. ഇതാണ് കവിതയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ചത്. തെലങ്കാന പ്രതിപക്ഷ നേതാവും പിതാവുമായ കെ. ചന്ദ്രശേഖര റാവു (കെ.സി.ആര്‍.) പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് കവിതയെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്.
മേയ് മാസത്തിൽ കെസിആറിന് എഴുതിയ കത്തിൽ പാർട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ടെന്ന് കവിത സൂചിപ്പിച്ചിരുന്നു. കവിതയുടെ യുഎസ് സന്ദർശനത്തിനിടെ ചോർന്ന കത്താണ് ബിആർഎസിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാക്കിയത്. വ്യക്തിപരമായി എഴുതിയ കത്ത് എങ്ങനെ പുറത്തു വന്നു എന്നറിയില്ലെന്ന് പറഞ്ഞ കവിത അതിൽ വേദനയുണ്ടെന്നും പറഞ്ഞിരുന്നു.

ഷർമിളയോ കവിത
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ഷര്‍മിളയുമായി ഏറെപ്പേർ കവിതയെ ഇപ്പോള്‍ ഉപമിക്കുന്നുണ്ട്.
ജഗന്‍ മോഹന്‍ റെഡ്ഡിയുമായുള്ള സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ ഷര്‍മിള, പിന്നീട് കോണ്‍ഗ്രസില്‍ ലയിച്ച് ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായി. ജഗനെതിരായ ഷര്‍മിളയുടെ വിമര്‍ശനങ്ങള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വലിയ സഹായമായി.
കവിതയും ബി.ആര്‍.എസ്സിനെതിരായ പരാമര്‍ശങ്ങളിലൂടെ കോണ്‍ഗ്രസിന് ആയുധം നല്‍കുകയാണെന്ന് രാഷ്ട്രീയ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ കവിതയുടെ നീക്കം ഷര്‍മിളയെപ്പോലെ ഒരു ‘ഗെയിം ചേഞ്ചര്‍’ ആകാന്‍ സാധ്യതയില്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തെലകപ്പള്ളി രവി പ്രതികരിച്ചു. പ്രാദേശിക പാര്‍ട്ടികളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ സാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കവിതയുടെ പ്രശ്‌നം കെസിആറിന്റെ കുടുംബ വഴക്കാണെന്നും, അതില്‍ കോണ്‍ഗ്രസിന് യാതൊരു ബന്ധവുമില്ലെന്നും ടിപിസിസി പ്രസിഡന്റ് മഹേഷ് കുമാര്‍ ഗൗഡ് പറഞ്ഞു. കവിത കോണ്‍ഗ്രസിനെ സമീപിച്ചാല്‍ പോലും കെസിആറില്‍ നിന്നും കുടുംബത്തില്‍ നിന്നും അകന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ പ്രവേശം സാധ്യമല്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
ജഗന്‍ റെഡ്ഡിയുടെയും ഷര്‍മിളയുടെയും സ്വത്ത് തര്‍ക്കങ്ങള്‍ കോടതിയിലെത്തിയിട്ടുണ്ട്. തന്‍റെയും ഭാര്യയുടെയും ഓഹരികള്‍ ഷര്‍മിള നിയമവിരുദ്ധമായി മാറ്റിയെടുത്തുവെന്ന് ജഗന്‍ ആരോപിച്ചിരുന്നു. കുടുംബ വഴക്കുകള്‍ രാഷ്ട്രീയപ്രശ്നമായാണ് തീരാറുള്ളത്.


