ജൂൺ ഒന്ന് മുതലാണ് മൺസൂൺ കേരളത്തിൽ എത്താറുള്ളതെങ്കിലും മൺസൂൺ കാറ്റിൻ്റെ വേഗതയും മറ്റ് അനുകൂല ഘടകങ്ങളും കാരണം മെയ് മാസം തന്നെ കേരളത്തിൽ കാലവർഷം എത്താറുണ്ട്. എന്നാൽ ഇത്തവണ ഏഴ് ദിവസം മുമ്പേ കാലവർഷം എത്തി.
തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബർ ദ്വീപ്, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മേയ് 13 ന് കാലവർഷം എത്തിച്ചേർന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. പിന്നാലെ കേരള തീരത്തും മേഘ രൂപീകരണം തുടങ്ങി. കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴയ്ക്ക് മുന്നോടിയായുള്ള മുന്നറിയിപ്പുകളും നൽകിയിരുന്നു. മെയ് 24 മുതൽ തുടങ്ങിയ മഴ മെയ് 31 നാണ് അല്‍പമൊന്നു ബ്രേക്ക് എടുത്തത്. ഈ സമയത്ത് 440.5 മില്ലിമീറ്റർ മഴ ലഭിച്ചു. തുടർന്ന് ജൂൺ 5 മുതൽ വീണ്ടും മഴയെത്തി. പതിവുപോലെ വടക്കൻ കേരളത്തിൽ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ ഒഴിച്ച് ബാക്കി എല്ലാ ദിവസവും മഴ ലഭിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതും വടക്കൻ കേരളത്തിൽ തന്നെ.
മൺസൂൺ അവസാനം
ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 30 വരെ നീണ്ടു നിൽക്കുന്ന മൺസൂൺ അവസാനിക്കാൻ ഇനി ശേഷിക്കുന്നത് 13 ദിവസം മാത്രം. പടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് മൺസൂൺ പിന്‍മാറ്റം തുടങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയായി സെപ്റ്റംബർ പകുതിയോടെ ആണ് പിന്‍മാറ്റം തുടങ്ങാറുള്ളത്. എന്നാൽ ഇത്തവണ മൂന്ന് ദിവസം മുൻപുതന്നെ രാജസ്ഥാനിൽ നിന്ന് പിന്‍മാറി (ഇത്തവണ 10 ദിവസം മുൻപ് തന്നെ ഈ മേഖലയിൽ മൺസൂൺ എത്തിയിരുന്നു).
സമീപ വർഷങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ഒരു മൺസൂൺ കൂടിയാണ് കടന്നു പോകുന്നത്. പതിവിന് വിപരീതമായി നേരത്തെ കേരളത്തിൽ എത്തിയ മൺസൂൺ വലിയ നാശ നഷ്ടങ്ങളൊന്നും വരുത്താതെ റെക്കോർഡ് മഴ സമ്മാനിച്ചു. കർഷകർക്കും ഇത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ഇനി ലഭിക്കാനുള്ളത് തുലാവർഷ മഴയാണ്.
നാളെയും ശക്തമായ മഴ
കർണാടക മുതൽ കന്യാകുമാരി വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെ സ്വാധീനത്തിൽ കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് ആറ് സെൻ്റി മീറ്റർ മഴയാണ് ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയത്. ഇടുക്കി ജില്ലയിലെ പീരുമേടാണ് കൂടുതൽ മഴ ലഭിച്ചത്. ഇന്ന് കേരളത്തിൽ പലയിടത്തും ശക്തമായ മഴ പെയ്യുന്നുണ്ട്. നാളെ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.
നാളെ (18.09) തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മഞ്ഞ അലെർട് ഉണ്ട്. കാസർകോട്, കണ്ണൂർ, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ആണ് ഇന്ന് മഞ്ഞ മുന്നറിയിപ്പ്.
അതേ സമയം സെപ്റ്റംബർ 22 നു ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. എന്നാൽ കേരളത്തെ ബാധിക്കുമോ എന്ന് പറയാൻ കഴിയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാൽ പറഞ്ഞു. സഞ്ചാര പാതയിൽ മാറ്റം വരാം. ഇത് അനുസരിച്ചാകും കേരളത്തിൽ മഴ സാധ്യതയെന്നും അവർ പറഞ്ഞു.


