ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാൻ്റെ കനത്ത തോല്‍വിയില്‍ പ്രതികരണവുമായി മുന്‍ താരം ഡാനിഷ് കനേരിയ. ഇന്ത്യന്‍ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയുടേയും ശുഭ്‌മാന്‍ ഗില്ലിൻ്റെയും കടന്നാക്രമണത്തില്‍ പാകിസ്ഥാന്‍ തകര്‍ന്ന് തരിപ്പണമാവുകയായിരുന്നുവെന്നാണ് പാക് മുന്‍ സ്‌പിന്നര്‍ പറയുന്നത്. വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസിനോടാണ് കനേരിയയുടെ പ്രതികരണം.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 171 റണ്‍സാണ് അടിച്ചത്. ഓപ്പണര്‍ സാഹിബ്‌സദ ഫര്‍ഹാന്‍റെ അര്‍ധ സെഞ്ചുറിയാണ് പാകിസ്ഥാന് തുണയായത്. 45 പന്തില്‍ 58 റണ്‍സാണ് ഫര്‍ഹാന്‍ നേടിയത്.
അര്‍ധ സെഞ്ചുറി നേട്ടത്തിന് പിന്നാലെയുള്ള ഫര്‍ഹാന്‍റെ ആഘോഷം വിവാദമായിരുന്നു. ഡഗ്ഔട്ടിന് നേരെ ബാറ്റ് ഒരു തോക്കുപോലെ ഉപയോഗിച്ച് വെടിവെയ്ക്കുന്ന ആംഗ്യമായിരുന്ന താരം കാണിച്ചത്. എന്നാല്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയുടേയും ശുഭ്‌മാന്‍ ഗില്ലിൻ്റെയും പ്രത്യാക്രമണത്തില്‍ പാകിസ്ഥാന്‍ ബോളര്‍മാര്‍ക്ക് നിലയുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
“സാഹിബ്‌സാദ ഫർഹാൻ ഒരു എകെ-47 തോക്കിൻ്റെ ആംഗ്യം കാണിച്ചു. പക്ഷേ പിന്നീട് ശുഭ്‌മാൻ ഗില്ലും അഭിഷേക് ശർമയും ബാറ്റ് ഉപയോഗിച്ച് ബ്രഹ്മോസ് വിക്ഷേപിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഇതുകൊണ്ട് നിര്‍ത്താതെ അഭിഷേക് ഒരു ഫ്ലൈയിങ് കിസ്സും നൽകി. അങ്ങനെയായിരുന്നു ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്. ഇന്ത്യൻ ഓപ്പണർമാരുടെ പ്രത്യാക്രമണം വളരെ വിനാശകരമായിരുന്നു. പാകിസ്ഥാൻ കളിക്കാരെ അതു നിരാശരാക്കി” – കനേരിയ പറഞ്ഞു.
അഭിഷേക് ശർമ, ശുഭ്‌മാൻ ഗിൽ തുടങ്ങിയ താരങ്ങൾ ഓപ്പണർമാരായി കളിക്കുന്ന ഒരു ടീമിനെതിരെ അത്തരമൊരു വിക്കറ്റിൽ 200 റൺസ് പോലും ഒരു ചെറിയ സ്കോറായി തോന്നാമെന്നും കനേരിയ പറഞ്ഞു. ഇരുവരും ക്ലാസ് പ്ലയേര്‍സ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോല്‍വി അംഗീകരിക്കാതെ അതിനെ ന്യായീകരിക്കാന്‍ കാരണം പറയുന്ന പാകിസ്ഥാൻ്റെ പതിവ് രീതിയേയും കനേരിയ വിമർശിച്ചു.
ഇത്തവണ അതു ഫഖർ സമാൻ്റെ പുറത്താവലാണെന്നാണ് കനേരിയ പറയുന്നത്. ഹാർദിക് പാണ്ഡ്യയുടെ പന്തില്‍ വിക്കറ്റ് കീപ്പർ സഞ്ജു സാംസണ്‍ ക്യാച്ചെടുത്താണ് ഫഖര്‍ പുറത്താവുന്നത്. തേര്‍ഡ് അമ്പയറുടെ പരിശോധനയ്‌ക്ക് ശേഷമാണ് ഔട്ട് ഉറപ്പിച്ചത്.
“ഇനി പാകിസ്ഥാൻ മറ്റൊരു ബലിയാടിനെ അന്വേഷിക്കും. ഫഖർ സമാൻ്റെ പുറത്താക്കലിൽ അവർ ഒരാളെ കണ്ടെത്തി. ഞാന്‍ ഔട്ടായിട്ടില്ലെന്ന് പറഞ്ഞ് ഇപ്പോൾ അവൻ കരയും. പക്ഷേ, സഞ്‌ജു എടുത്ത ആ ക്യാച്ച് ക്ലീന്‍ ആന്‍ഡ് ക്ലിയറാണ്. ഗ്ലൗസ് പന്തിനടിയിൽ വ്യക്തമായി ഉണ്ടായിരുന്നു. പാകിസ്ഥാൻ എന്നിട്ടും തീർച്ചയായും ഇതും പറഞ്ഞ് കരയും” – കനേരിയ കൂട്ടിച്ചേര്‍ത്തു.


