ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി നവംബർ 15ന് കേരളത്തിലെത്തുമെന്ന് റിപ്പോർട്ട്. നവംബർ 15-ന് അർജന്റീന ടീം കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ 15-നും 18-നും ഇടയിലാകും മത്സരം നടക്കുക.
മെസിയും ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീമും നടത്തുന്ന കേരള സന്ദര്‍ശനത്തില്‍ കൊച്ചി ഔദ്യോഗിക വേദിയാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നവംബര്‍ 18 വരെ നിശ്ചയിച്ചിരിക്കുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായ രണ്ടു സൗഹൃദ മത്സരങ്ങള്‍ക്ക് കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം വേദിയാകുക. ഇക്കാര്യത്തില്‍ പ്രാഥമിക തീരുമാനം കൈക്കൊണ്ടതായാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തെ ഔദ്യോഗിക വേദിയാക്കാനാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ യാത്രാ-താമസ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൊച്ചിയാണ് അനുയോജ്യമെന്ന വിലയിരുത്തലാണ് പുതിയ തീരുമാനത്തിന് പിന്നില്‍. ക്രിക്കറ്റ് സ്റ്റേഡിയം എന്ന നിലയിലാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ രൂപകല്‍പന. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു ഫുട്‌ബോള്‍ മത്സരത്തിനായി സ്റ്റേഡിയത്തെ ഒരുക്കുക എന്നതും വെല്ലുവിളിയായിരുന്നു. ഇതോടെയാണ് ഐഎസ്എല്‍ മത്സരങ്ങള്‍ പതിവായി നടക്കുന്ന കൊച്ചിയിലേക്ക് ചര്‍ച്ചകള്‍ മാറിയത്. മത്സരങ്ങള്‍ക്കായി കൊച്ചി സ്റ്റേഡിയത്തെ ജിസിഡിഎയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് സജ്ജമാക്കാനാണ് ധാരണ.
അർജന്റീന ദേശീയ ഫുട്ബോൾ ടീം ഈ നവംബറിൽ കേരളത്തിൽ സൗഹൃദ മത്സരം കളിക്കുമെന്ന് കേരള കായിക മന്ത്രി വി. അബ്ദുറഹ്മാൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ലുവാണ്ട, അംഗോള, ഇന്ത്യ എന്നിവിടങ്ങളിലെ മത്സരങ്ങൾ ഉൾപ്പെടുന്ന അർജന്റീനയുടെ ടൂർ ഷെഡ്യൂളിന്റെ ഭാഗമാണിത്.
ലയണൽ മെസ്സി ഉൾപ്പെടെയുള്ള ഖത്തർ ലോകകപ്പ് ജേതാക്കളായ അർജന്റീന ടീം സൗഹൃദ മത്സരത്തിനായി കേരളത്തിൽ എത്തുമെന്ന് അബ്ദുറഹ്മാൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പ്രൊഫൈലിലാണ് അറിയിച്ചത്.
‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025’ എന്ന് പേരിട്ടിരിക്കുന്ന പര്യടനത്തിൽ ഡിസംബർ 13 നും 15 നും ഇടയിൽ മെസ്സി കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങൾ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സന്ദർശനത്തിനിടെ മഹാരാഷ്ട്ര സ്പോർട്സ് വകുപ്പ് തിരഞ്ഞെടുക്കുന്ന 14 വയസ്സിന് താഴെയുള്ള യുവ ഫുട്ബോൾ കളിക്കാർക്ക് ഡിസംബർ 14 ന് മെസ്സിക്കൊപ്പം പരിശീലനം നടത്താൻ അവസരം ലഭിക്കും.
2011-ൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനിസ്വേലയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനാണ് മെസി ആദ്യമായി ഇന്ത്യയിലെത്തിയത്. ആ മത്സരം 1-0ന് അർജന്റീന ജയിച്ചു.
കളമൊരുങ്ങുന്നത് ഓസ്ട്രേലിയക്കെതിരെ
ലോക റാങ്കിംഗിൽ 25-ാം സ്ഥാനത്തുള്ള ഓസ്ട്രേലിയയാണ് അർജന്റീനയുടെ എതിരാളിയാകാൻ സാധ്യത കൂടുതൽ. ഈ രണ്ട് ടീമുകളും ഖത്തർ ലോകകപ്പിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് 2-1-ന് അർജന്റീന ആവേശകരമായ വിജയം നേടി. ലയണൽ മെസ്സിയുടെ മനോഹരമായ ഗോളും ജൂലിയൻ അൽവാരസിന്റെ ഗോളും അർജന്റീനയ്ക്ക് നിർണ്ണായകമായി. കളിയവസാനിക്കാൻ 10 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ എൻസോ ഫെർണാണ്ടസിന്റെ ഒരു മറുപടി ഗോളും പിറന്നു.
ടീം മാനേജർ ഇന്ന് കൊച്ചിയിൽ
അർജന്റീന ടീം മാനേജർ ഡാനിയൽ പബ്രേര ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കായിക മന്ത്രി വി. അബ്ദുറഹ്മാനോടൊപ്പം കലൂർ സ്റ്റേഡിയം സന്ദർശിക്കും. ഒരാഴ്ച മുൻപ് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ സെക്യൂരിറ്റി ഓഫീസർ സ്റ്റേഡിയം സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. ഈ നീക്കങ്ങൾക്കെല്ലാം പിന്നാലെയാണ് അർജന്റീന ടീം മാനേജർ നേരിട്ട് കൊച്ചിയിലേക്ക് എത്തുന്നത്. ഇതോടെ ലയണൽ മെസ്സിയും ലോക ചാമ്പ്യൻമാരായ ടീമും ഇന്ത്യയിൽ എത്തുമെന്ന ഫുട്ബോൾ പ്രേമികളുടെ കാത്തിരിപ്പ് യാഥാർഥ്യത്തോട് കൂടുതൽ അടുത്തു.


