തുലാവർഷം ശക്തമായതോടെ മുല്ലപ്പെരിയാർ ഡാമിൻ്റെ സ്‌പിൽവേ ഷട്ടറുകൾ ഉയർത്തി. മുല്ലപ്പെരിയാർ ഡാമിൻ്റെ ആർ വൺ ടു ആർ ത്രീ എന്നീ ഷട്ടറുകൾ 75 സെൻ്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. സെക്കൻഡിൽ 1400 ഘനയടി വെള്ളമാണ് നിലവില്‍ പുറത്തേക്ക് ഒഴുക്കിവിടുന്നത്. ശനിയാഴ്‌ച രാവിലെ എട്ട് മണിയിലെ കണക്കുകൾ പ്രകാരം ഡാമിലെ ജലനിരപ്പ് 138.25 അടിയിലെത്തിയിരുന്നു.
വൃഷ്‌ടി പ്രദേശത്ത് പെയ്‌ത കനത്ത മഴയിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായിട്ടുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. പെരിയാറിൻ്റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പെരിയാർ നദിയിൽ ജലനിരപ്പ് കുറവായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതർ അറിയിച്ചു.
ഇടുക്കി ജില്ലയിൽ കല്ലാർ ഡാമിലെ ഷട്ടറുകളും തുറന്നു. കല്ലാർ പുഴ കര കവിഞ്ഞൊഴുകുകയാണ്. അതേസമയം കനത്ത മഴയില്‍ തൂക്കുപാലം, കൂട്ടാർ മേഖലകളിൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. തൂക്കുപാലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഒലിച്ചുപോയി. കട്ടപ്പന കുന്തളംപറയിലെ തോടും കരകവിഞ്ഞ് ഒഴുകുന്നു.
കുമളി ചെളിമട ഭാഗത്തും, ആന വിലാസം ശാസ്‌തനട ഭാഗത്തും വെള്ളം പൊങ്ങിയ നിലയിലാണ്. കക്കികവല ആറ്റിലെ ജലനിരപ്പ് ഉയർന്നു. വണ്ടിപ്പെരിയാർ ഭാഗത്തും വെള്ളം കയറിയ നിലയിലാണ്. കുമളിയിൽ നിന്ന് ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.
42 കുടുംബങ്ങളെയാണ് സമീപത്തുള്ള ഹോളിഡേ ഹോം ഡോർമിറ്ററിയിലേക്ക് മാറ്റിയിട്ടുള്ളത്. തോട് കര കവിഞ്ഞതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. മിനി (50), ദേവി (29), അക്ഷയ് കൃഷ്‌ണ (9), ദയാൻ കൃഷ്‌ണ (4), കൃഷ്‌ണ (1)എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
അതേസമയം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഒക്‌ടോബര്‍ 20 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ വേനൽ മഴ അവസാനിക്കുമ്പോഴേക്കും കാലവർഷം എത്തിയിരുന്നു. കാലവർഷം അവസാനിക്കുമ്പോഴേക്കും തുലാവർഷവും എത്തി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ യെല്ലൊ അലർട്ട് പ്രഖ്യാപിച്ച ജില്ലകള്‍
19/10/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസറഗോഡ്
20/10/2025: വയനാട്, കണ്ണൂർ
മധ്യ-തെക്കൻ ജില്ലകളിലാണ് തുലാവർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. എന്നാൽ തുടർച്ചയായി ഉണ്ടായ ചക്രവാതിച്ചുഴി കാരണം കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പരക്കെ മഴ ലഭിച്ചിരുന്നു. ഒന്നിന് പിറകെ ഒന്നായി ചക്രവാതച്ചുഴി രൂപപ്പെടുകയും പെട്ടെന്ന് ദുർബലമാകുകയും ചെയ്യുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
തെക്ക് കിഴക്കന്‍ അറബിക്കടലിനും, അതിനോട് ചേര്‍ന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങള്‍ക്കും മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇന്ന് ഇത് തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കേരള-കര്‍ണാടക തീരങ്ങള്‍ക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായും ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.