ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ വിജയ കുതിപ്പ് തുടര്‍ന്ന് കേരളം. ജമ്മു കശ്‌മീരിനെതിരായ മത്സരത്തില്‍ ഒൻപത് വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. ടൂർണ്ണമെൻ്റിൽ കേരളത്തിൻ്റെ മൂന്നാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്‌ത കശ്‌മീർ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുത്തു. മറുപടി ബാറ്റേന്തിയ കേരളം 16.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ടോസ് നേടിയ കേരളം ജമ്മു കശ്‌മീരിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
മത്സരത്തില്‍ ബവൻദീപ് കൗറും രുഖിയ അമീനും ചേർന്ന് മികച്ച തുടക്കമാണ് കശ്‌മീരിന് നല്‍കിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ തുടരെയുള്ള ഓവറുകളിൽ ഇരുവരെയും പുറത്താക്കി എസ് ആശയാണ് മത്സരത്തിൻ്റെ ഗതി കേരളത്തിന് അനുകൂലമാക്കിയത്. ബവൻദീപ് 34ഉം റഉഖിയ അമീൻ 16ഉം റൺസ് നേടി.
തുടർന്നെത്തിയ ക്യാപ്റ്റൻ ജസിയയെ സജന സജീവൻ റണ്ണൌട്ടാക്കിയപ്പോൾ റുബിയ സയ്യദിനെ ആശയും പുറത്താക്കി. അവസാന ഓവറുകളിൽ 14 പന്തുകളിൽ 20 റൺസെടുത്ത ചിത്ര സിങ്ങാണ് കശ്‌മീരിന്‍റെ സ്കോറുയര്‍ത്തിയത്. കേരളത്തിന് വേണ്ടി എസ് ആശ മൂന്നും സലോണി ഡങ്കോര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. നാലോവറിൽ വെറും ഒൻപത് റൺസ് മാത്രം വിട്ടു കൊടുത്താണ് ആശ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഷാനിയും പ്രണവി ചന്ദ്രയും ചേർന്ന് തകർപ്പൻ തുടക്കമാണ് നല്‍കിയത്. അനായാസം സ്കോർ മുന്നോട്ടു നീക്കിയ ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്തു. 51 റൺസെടുത്താണ് പ്രണവി പുറത്തായത്.
തുടർന്ന് 37 റൺസുമായി പുറത്താകാതെ നിന്ന ഷാനിയും അക്ഷയയും ചേർന്ന് കേരളത്തെ വിജയത്തിലെത്തിച്ചു. 48 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കമാണ് പ്രണവി 51 റൺസ് നേടിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബിഹാറിനെ 49 റൺസിന് കേരളം വീഴ്‌ത്തിയിരുന്നു. ബീഹാറിന്‍റെ തുടർച്ചയായ നാലാം തോൽവിയാണിത്. നാല് വിക്കറ്റ് വീഴ്ത്തിയ എസ് ആശയുടെ ബൗളിങ്ങാണ് ബീഹാറിനെ തകർത്തത്.
