പശ്ചിമേഷ്യൻ സംഘർഷം കെട്ടടങ്ങിയിട്ടും പട്ടിണി വിട്ടുമാറാതെ ഗാസയിലെ കുടുംബങ്ങൾ. വെടിനിർത്തൽ നിലവിൽ വന്നിട്ടും ഗാസയിലേക്ക് നൽകുന്ന സഹായത്തിൻ്റെ അളവിൽ കാര്യമായ മാറ്റമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പലർക്കും ഇപ്പോഴും ആവശ്യത്തിന് ഉള്ള ഭക്ഷണമോ മരുന്നോ ലഭ്യമല്ലെന്നും ഡബ്യുഎച്ച്ഒ കൂട്ടിച്ചേർത്തു.
സഹാചര്യം ഇപ്പോഴും ഭയനകമായി തുടരുകയാണ്. ഇതിനൊരു അവസാനം കാണുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. യുഎൻ ആരോഗ്യ ഏജൻസിയുടെ ആസ്ഥാനമായ ജനീവയിൽ നിന്നുള്ള ഒരു ഓൺലൈൻ വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഒക്ടോബർ പത്തിനാണ് ഇസ്രയേലും ഹമാസും തമ്മിൽ യുഎസ് മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. എന്നാൽ അതിനുശേഷവും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും പട്ടിണി തുടരുകയാണെന്നും ടെഡ്രോസ് അദാനോം പറഞ്ഞു. യുദ്ധകാലത്ത് ഗാസ മുനമ്പിനുള്ള സഹായം ഇസ്രയേൽ തടഞ്ഞതാണ് സാഹചര്യം വഷളാകാൻ കാരണം.ഇത് കാരണം പലസ്‌തീൻ്റെ ചില പ്രദേശങ്ങളിൽ ക്ഷാമം പിടിമുറുക്കിയിരിക്കുക ആണെന്നും ഐക്യരാഷ്ട്രസഭ കൂട്ടിച്ചേർത്തു. 2025ലെ കണക്ക് പ്രകാരം ഗാസയിൽ പോഷകാഹാരക്കുറവ് മൂലം 411 പേരാണ് മരിച്ചത്. അതിൽ 109 പേരും കുട്ടികളാണെന്നും ലോകാരോഗ്യ സംഘടനയുടെ പലസ്‌തീൻ പ്രതിനിധി റിച്ചാർഡ് പീപ്പർകോൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ മരണങ്ങളെല്ലാം തടയാമായിരുന്നു, നിലവിൽ ഗാസയിലെ 600,000-ത്തിലധികം ആളുകളാണ് പട്ടിണി അനുഭവിക്കുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ മാനുഷിക, ദുരന്ത പ്രവർത്തന യൂണിറ്റ് മേധാവി തെരേസ സക്കറിയ പറഞ്ഞു.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ട കരാർ പ്രകാരം ഒരു ദിവസം 600 ട്രക്കുകൾ വരെ സാധനങ്ങൾ എത്തിക്കാനാണ് അനുമതി. എന്നാൽ നിലവിൽ പ്രതിദിനം 200 മുതൽ 300 വരെ ട്രക്കുകൾ മാത്രമേ എത്തുന്നുള്ളൂ എന്ന് സംഘടനയുടെ മേധാവി ടെഡ്രോസ് പറഞ്ഞു. ട്രക്കുകളിൽ പലതും സഹായം നൽകുന്നതിനു പകരം സാധനങ്ങൾ വിൽപന നടത്തുകയാണ്. കുറച്ച് ആളുകൾക്ക് മാത്രമേ ആവശ്യമായ സഹായം ലഭിക്കുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങൾ തമ്മിലുള്ള വെടിനിർത്തൽ ആരംഭിച്ചതിനെ ലോകാരോഗ്യ സംഘടന മേധാവി പ്രശംസിച്ചു. എന്നാൽ നിരവധി പേരാണ് പോഷകാഹാരക്കുറവിൻ്റെയും ദാരിദ്ര്യത്തിൻ്റെയും അവശതകൾ അനുഭവിക്കുന്നത്. പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്നും ആവശ്യങ്ങൾ വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം 89 പേർ കൊല്ലപ്പെടുകയും 317 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
ഇസ്രയേലിൻ്റെ ആക്രമണം ഗാസയുടെ ആരോഗ്യ സംവിധാനം തകർന്നുവെന്ന് ഹെൽത്ത് എമർജൻസി സംഭവ മാനേജർ നബിൽ തബ്ബാൽ പറഞ്ഞു. ഗാസയിലെ ആരോഗ്യ സംവിധാനം പുനർനിർമിക്കുന്നതിനുള്ള ആകെ ചെലവ് കുറഞ്ഞത് 7 ബില്യൺ ഡോളറാണ്. 14 ആശുപത്രികൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി പറഞ്ഞു.
വിശപ്പിൻ്റെ വിളിക്കപ്പുറം ആവശ്യമായ ചികിത്സകൾ പോലും കിട്ടുന്നില്ല എന്നതും വലിയ പ്രതിസന്ധിയായി തുടരുകയാണ്. അവശ്യ മരുന്നുകൾ, ഉപകരണങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവയുടെ കുറവും വളരെ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പരിക്കേറ്റവർ - 170,000-ത്തിലധികം
അംഗവൈകല്യമുള്ളവർ - 5,000
ഗുരുതരമായ പൊള്ളലേറ്റവർ - 3,600 ന് മുകളിൽ
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം, ലോകാരോഗ്യ സംഘടന ആശുപത്രികളിലേക്ക് കൂടുതൽ മെഡിക്കൽ സാധനങ്ങൾ അയച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതൽ അടിയന്തര മെഡിക്കൽ സംഘങ്ങളെ വിന്യസിക്കുന്നുണ്ടെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഗാസയ്ക്ക് പുറത്ത് ഇപ്പോഴും ചികിത്സ ആവശ്യമുള്ള 15,000 രോഗികളുണ്ട്. അതിൽ 4,000 കുട്ടികളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസയിൽ നിന്നുള്ള രോഗികളെ പ്രത്യേകം പരിചരിക്കുന്നതിനും മറ്റും കൂടുതൽ രാജ്യങ്ങൾ മുന്നോട്ടുവരണമെന്ന് ടെഡ്രോസ് അഭ്യർഥിച്ചു. “ഈജിപ്‌തിൽ കൂടുതൽ രോഗികളെ ചികിത്സിക്കാൻ അനുവദിക്കണം. സഹായത്തിൻ്റെ അളവ് വർധിപ്പിക്കുന്നതിനും എല്ലാ ക്രോസിങ്ങുകളും അതിർത്തികളും തുറക്കാൻ ഇസ്രയേലിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്‌തു.


