ചീഫ് ജസ്റ്റിസ് ബിആർ ഗവായ്‌ക്ക് നേരെ ചെരുപ്പ് എറിഞ്ഞ സംഭവത്തിൽ പ്രതിക്ക് എതിരെ കോടതീയലക്ഷ്യ നടപടി സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് തന്നെ ഈ സംഭവം ഉപേക്ഷിച്ചപ്പോൾ ആക്രമണകാരിക്കെതിരെ നടപടിയെടുക്കുന്നത് അദ്ദേഹത്തെ കൂടുതൽ മഹത്വവത്‌ക്കരിക്കുന്നതിന് തുല്യമാകുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വ്യക്തിക്ക് അനാവശ്യമായ പ്രാധാന്യം നൽകുന്നതിനെക്കുറിച്ചും ജസ്റ്റിസ് സൂര്യകാന്ത് സംസാരിച്ചു.
സോഷ്യൽ മീഡിയയിലെ പ്രചരണങ്ങള്‍, ഷൂ എറിഞ്ഞ സംഭവത്തിൻ്റെ മഹത്വവത്ക്കരണം, സുപ്രീംകോടതിയെ അപകീർത്തിപ്പെടുത്തുന്ന മറ്റ് പ്രവർത്തികൾ എന്നിവയ്‌ക്ക് എതിരെ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാമെന്ന് കോടതി സമ്മതിച്ചു. ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകൻ രാകേഷ് കിഷോറിനെതിരെ കോടതീയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ബാർ അസോസിയേഷൻ (എസ്‌സിബിഎ) സമർപ്പിച്ച ഹർജി പരിഗണിക്കവേയായിരുന്നു സുപ്രീംകോടതി നിലപാട് അറിയിച്ചത്.
വാദം കേൾക്കുന്നതിനിടെ എസ്‌സിബിഎയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും എസ്‌സിബിഎ പ്രസിഡൻ്റുമായ വികാസ് സിങ്, കിഷോറിനെതിരെ നടപടിയെടുക്കാൻ ഉത്തരവിടണമെന്ന് കോടതിയോട് ആവശ്യപ്പെടുകയും ചെയ്‌തു. “സിജെഐ മുന്നോട്ട് പോകേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും ഞങ്ങൾക്ക് ഇത് ഉപേക്ഷിക്കാൻ കഴിയില്ലെന്നും” സിങ് കൂട്ടിച്ചേർത്തു.
“വ്യക്തിയെ സംബന്ധിച്ചിടത്തോളം, മാധ്യമ ശ്രദ്ധ നേടുക എന്നതല്ലാതെ അയാളുടെ ഉദ്ദേശം എന്താണ്? എന്തുകൊണ്ടാണ് ഇയാള്‍ക്ക് ഇത്രയും പ്രാധാന്യം നൽകുന്നത്? ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. ഇത്തരം പെരുമാറ്റം കോടതീയലക്ഷ്യ നിയമത്തിൻ്റെ പരിധിയിൽ വരുമ്പോൾ ബന്ധപ്പെട്ട ജഡ്‌ജിയുടെ വിവേചനാധികാരം നിർണായകമാണെന്ന് ജസ്റ്റിസ് ജോയ് മല്യ ബാഗ്‌ചി നിരീക്ഷിച്ചു.
കോടതിമുറിയിൽ ഷൂ എറിയുന്നതും മുദ്രാവാക്യം വിളിക്കുന്നതും കോടതീയലക്ഷ്യമാണ്. ഈ സാഹചര്യത്തിൽ, ചീഫ് ജസ്റ്റിസ് ഈ പ്രവർത്തിയെ അവഗണിക്കുകയാണ് ചെയ്‌തത്. കോടതീയലക്ഷ്യത്തിന് സമ്മതം നൽകുന്നത് ബെഞ്ചിൻ്റെയോ അറ്റോർണി ജനറലിൻ്റെയോ പരിധിയിലാണോ? ജസ്റ്റിസ് ജോയ് മല്യ ബാഗ്‌ചി ചോദിച്ചു.
“ഇത്തരം സംഭവങ്ങളെ മഹത്വവത്‌ക്കരിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ഞങ്ങൾ പുറപ്പെടുവിക്കുമെന്നും” ജസ്റ്റിസ് ബാഗ്‌ചി പറഞ്ഞു. എന്നാലും ഇക്കാര്യത്തിൽ നടപടി ആവശ്യമാണെന്ന കാര്യത്തിൽ മുതിർന്ന അഭിഭാഷകൻ വികാസ് സിങ് ഉറച്ചുനിന്നു.
ചീഫ് ജസ്റ്റിസിൻ്റെ കാരുണ്യം അദ്ദേഹത്തിന് ധൈര്യം പകർന്നുവെന്ന് സിങ് വാദിച്ചു. “സിജെഐ അദ്ദേഹത്തെ വിട്ടയച്ചതിലൂടെ ഈ പ്രവൃത്തി വീണ്ടും ആവർത്തിക്കാൻ അദ്ദേഹത്തിന് ധൈര്യം കിട്ടി. എന്നാൽ, ഏതൊരു ശിക്ഷാ നടപടിയും കൂടുതൽ സോഷ്യൽ മീഡിയ വിചാരണകൾക്കും ട്രോളിനും കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു.
ഏത് തരത്തിലുള്ള ശിക്ഷാ നടപടിയാണ് ഉചിതമെന്ന് കണ്ടെത്താൻ സഹായിക്കാൻ ഞങ്ങൾ സോളിസിറ്റർ ജനറലിനോട് അഭ്യർഥിക്കുമെന്ന് ബെഞ്ച് പറഞ്ഞു. അത്തരം സംഭവങ്ങൾക്ക് സാധാരണയായി ചെറിയ ഷെൽഫ് ലൈഫ് മാത്രമേ ഉണ്ടാകൂവെന്നും പിന്നീടത് സ്വാഭാവികമായി മാഞ്ഞുപോകുമെന്നും സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ (എസ്‌ജിഐ) തുഷാർ മേത്ത പറഞ്ഞു.
“മറ്റൊരു വശം അദ്ദേഹത്തിൻ്റെ ഷെൽഫ് ലൈഫ് ആണ്. നോട്ടിസ് നൽകുന്നത് സോഷ്യൽ മീഡിയയിലെ അയാളുടെ ഷെൽഫ് ലൈഫ് വർധിപ്പിക്കും. ഇതിനെല്ലാം പിന്നില്‍ മറ്റ് അജണ്ടകളാണെന്നും തുഷാര്‍ മേത്ത കൂട്ടിച്ചേര്‍ത്തു.
ഗവായ്‌ക്കെതിരായ ചെരുപ്പേറ്; അഭിഭാഷകനെതിരെ നടപടിയെടുക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി
Published on


