ലഹരി മരുന്ന് വാങ്ങാൻ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ ദമ്പതികള്‍ അറസ്‌റ്റിൽ. പഞ്ചാബിലെ അക്ബർപൂർ ഖുദൽ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടിയെ വിറ്റ ദമ്പതികള്‍ക്കെതിരെയും കുട്ടിയെ വാങ്ങിയ ദമ്പതികള്‍ക്കെതിരെയും ബറേട്ട പൊലീസ് കേസെടുത്തു.
മാതാപിതാക്കള്‍ മയക്കുമരുന്ന് വാങ്ങുന്നതിന് പണം കണ്ടെത്തുന്നതിനാണ് കുട്ടിയെ വിറ്റതെന്ന് ബറേട്ട പൊലീസ് സ്റ്റേഷൻ മേധാവി ബാൽഡെൻ സിങ് സ്ഥിരീകരിച്ചു. കുട്ടിയുടെ മാതൃ സഹോദരി റിതു വർമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
തൻ്റെ സഹോദരിക്കും അവരുടെ ഭർത്താവിനും ഒരു കുട്ടിയുണ്ടെന്നും കുട്ടിയെ സഞ്ജു എന്ന വ്യക്തിക്ക് വിറ്റതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. “പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 143(4) പ്രകാരം മനുഷ്യക്കടത്തിന് കേസെടുത്തു. കുട്ടിയെ ദത്തെടുത്തയാൾ നിയമപരമായ നടപടിക്രമങ്ങൾ ഇതുവരെ പൂർത്തിയാക്കിയില്ല.
അതുകൊണ്ടാണ് ഇത് മനുഷ്യക്കടത്തായി മാറുന്നത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. ഇതിൽ കുട്ടിയുടെ മാതാപിതാക്കളും സഞ്ജു എന്ന വ്യക്തിയും ഉള്‍പ്പെടുന്നു. ഇതിനുപുറമെ, സജ്ഞുവിൻ്റെ ഭാര്യയെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അറസ്‌റ്ര് ചെയ്‌തിട്ടില്ല. കുട്ടിയെ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിക്ക് കൈമാറി. കുട്ടി സുരക്ഷിതയാണ്,” പൊലീസ് പറഞ്ഞു.
വാങ്ങിയ സജ്ഞു എന്നയാള്‍ ആക്രിക്കച്ചവടക്കാരനാണ്. ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയ്ക്കാണ് ഇവർ കുട്ടിയെ വിറ്റത്. ഈ പണം ഉപയോഗിച്ച് ദമ്പതികള്‍ മയക്കുമരുന്നുകള്‍ വാങ്ങിയെന്നും ബാക്കി വന്ന പണം കൊണ്ട് വീട്ട് ഉപകരണങ്ങള്‍ വാങ്ങിയെന്നും നാട്ടുകാർ ആരോപിച്ചു. അതേസമയം കുട്ടിയെ വാങ്ങിയതല്ല, ദത്തെടുത്തതാണെന്നാണ് കുടുംബം പറയുന്നത്.
‘കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കുട്ടിയെ ദത്തെടുക്കുമ്പോള്‍ ആരോഗ്യനില മോശമായിരുന്നു. തുടർന്ന് 15 ദിവസം തുടർച്ചയായി കുട്ടിയെ ചികിത്സിച്ചു. ഇപ്പോൾ കുട്ടി പൂർണമായും ആരോഗ്യവതിയാണ്,” കുട്ടിയെ ദത്തെടുത്ത കുടുംബാംഗം പറയുന്നു.
‘രണ്ടര മാസമായി, കുട്ടിയുടെ അമ്മ ഞങ്ങൾക്കെതിരെ ഒരു പരാതിയും നൽകിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വിറ്റുവെന്ന് പരാതി ഉയരുന്നു. ഞങ്ങള്‍ക്ക് ഇതിൻ്റെ സത്യാവസ്ഥ അറിയില്ല. കുട്ടിയുടെ അമ്മയോട് ഞാൻ ഫോണിൽ സംസാരിച്ചു. കുടുംബാംഗങ്ങളുടെ നിര്‍ബന്ധം മൂലമാണ് പരാതി നല്‍കിയതെന്ന് അവര്‍ സമ്മതിച്ചുവെന്നും’ ഇവർ പറഞ്ഞു.
കുട്ടിയെ വാങ്ങിയെന്ന ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് കുട്ടിയെ ദത്തെടുത്തു എന്നവകാശപ്പെടുന്നവർ പറയുന്നത്. കുട്ടിയുടെ അച്ഛനും മുത്തശ്ശിയും കുട്ടിയെ വളര്‍ത്താന്‍ കഴിയില്ലെന്ന് തങ്ങളോട് പറഞ്ഞിരുന്നിരുന്നുവെന്നും അവർ പറഞ്ഞു.
“കുട്ടിയുടെ അച്ഛനും മുത്തശിയും ഒരു ദിവസം ഞങ്ങളെ ക്ഷേത്രത്തിൽ വച്ച് കണ്ടു. കുട്ടിയെ വളർത്താൻ കഴിയില്ലെന്ന് അവർ ഞങ്ങളോട് പറഞ്ഞു. അതിനുശേഷം കുട്ടിയെ ഞങ്ങൾ ദത്തെടുത്തു. ദത്തെടുക്കുന്നതിനുള്ള എല്ലാ നിയമപരമായ നടപടിക്രമങ്ങളും ഞങ്ങൾ പൂർത്തിയാക്കി,” എന്നും ഇവർ അവകാശപ്പെടുന്നു.
ഇത് തെളിയിക്കുന്നതിനാവശ്യമായ വീഡിയോയും ചിത്രങ്ങളും ഞങ്ങളുടെ പക്കലുണ്ട്. ഞങ്ങളുടെ വീട്ടിൽ 4 പെൺകുട്ടികളുണ്ട്, ആൺകുട്ടി ഇല്ലായിരുന്നു, അതിനാൽ ആൺകുട്ടി വേണമെന്ന ആഗ്രഹത്തോടെയാണ് ഞങ്ങള്‍ ഈ കുഞ്ഞിനെ ദത്തെടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


