കൊച്ചി രാജ്യാന്തര വിമാനത്താവള യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം കേന്ദ്ര മന്ത്രി ജോർജ് കുര്യനെ അറിയിച്ചത്.
കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതോടു കൂടി നെടുമ്പാശേരി റെയില്‍വേ സ്റ്റേഷന്റെ നിര്‍മ്മാണം ഡിസംബറോടെ ആരംഭിച്ചേക്കും. റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം, പ്ലാറ്റ്‌ഫോം, പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ചുള്ള മേല്‍പ്പാലം തുടങ്ങിയവയാണ് ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുക.
ഇതുകൂടാതെ ആലുവയില്‍നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അങ്കമാലിയിലേക്കുള്ള കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതും കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ വിമാനത്താവളത്തിലേക്കുള്ള കണക്ടിവിറ്റി വര്‍ദ്ധിക്കും.
അങ്കമാലിക്കും ചൊവ്വരയ്ക്കും ഇടയിൽ വിമാനത്താവളത്തിന് സമീപമായിരിക്കും പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കുക. ഇതോടെ റെയില്‍വേ സ്റ്റേഷന്‍ തൊട്ടരികിലുള്ള കേരളത്തിലെ ആദ്യത്തെ വിമാനത്താവളമായി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം മാറും. മധ്യ കേരളത്തില്‍ നിന്നുള്ള വിമാനയാത്രക്കാരുടെ ചിരകാല സ്വപ്നമാണ് നെടുമ്പാശേരി റെയില്‍വേ സ്റ്റേഷന്‍.
ഇത് യാഥാര്‍ത്ഥ്യമായാല്‍ റോഡ് മാര്‍ഗമുള്ള യാത്ര ക്ലേശം കൂടാതെ പെട്ടെന്ന് വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കും. നെടുമ്പാശേരി റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഈ മാസം ഉറപ്പു നല്‍കിയിരുന്നു. നെടുമ്പാശേരിയില്‍ കഴിഞ്ഞ വര്‍ഷം അശ്വിനി വൈഷ്ണവ് ഇന്‍സ്‌പെക്ഷന്‍ നടത്തിയപ്പോള്‍ ജോര്‍ജ് കുര്യനും ഉണ്ടായിരുന്നു. റെയില്‍വേ മന്ത്രിയാണ് ഉദ്യോഗസ്ഥര്‍ക്ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും ചൂണ്ടിക്കാണിച്ചത്.
കൊച്ചിയില്‍ എത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ സൗകര്യമാവും.


