“റെക്കോഡ് നേടിയാൽ വീട് നിർമിച്ചു നൽകാമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ വീടിൻ്റെ ശിലാസ്ഥാപനം നടത്തിയതിൽ സന്തോഷമുണ്ട്. നല്ലൊരു വീട് വേണമെന്നായിരുന്നു ആഗ്രഹം,” 67-ാമത് സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ റെക്കോഡോടെ വിജയം കൈവരിച്ച ദേവപ്രിയയുടെ വാക്കുകളാണിത്. കായിക താരങ്ങളായ ദേവനന്ദയക്കും സഹോദരി ദേവപ്രിയയ്ക്കും തങ്ങൾക്ക് ലഭിച്ച പുരസ്‌കാരങ്ങൾ സൂക്ഷിച്ച് വയ്ക്കാൻ ഒരിടമില്ലായിരുന്നു. അടച്ചുറപ്പും സുരക്ഷിതത്വവുമുള്ള ഒരു വീടെന്ന കുടുംബത്തിൻ്റെ സ്വപ്‌നമാണ് റെക്കോഡ് നേട്ടത്തോടെ സഫലീകരിക്കാൻ പോകുന്നത്.
ഈ വർഷത്തെ സംസ്ഥാന കായിക മേളയിൽ ‘വേഗതാര’മെന്ന വിശേഷണം ലഭിച്ച ദേവപ്രിയക്ക് ജന്മനാടായ ഇടുക്കിയിലെ കാൽവരിമൗണ്ടിൽ വൻ സ്വീകരണമാണ് ഒരുക്കിയത്. ഒപ്പം ചിരകാല സ്വപ്‌നമായ വീടിൻ്റെ ശിലാസ്ഥാപനവും നടന്നു. ഇടുക്കി സിപിഎം ജില്ലാ കമ്മിറ്റിയാണ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകുന്നത്. റെക്കോഡ് നേട്ടത്തിന് പിന്നാലെ ദേവനന്ദയ്‌ക്ക് വീടു വച്ച് നല്‍കുമെന്ന് സിപിഎം പ്രഖ്യാപിച്ചിരുന്നു. മത്സരങ്ങളെല്ലാം കഴിഞ്ഞ് വേഗറാണി വീട്ടിലെത്തുന്ന അതേ ദിവസം തന്നെ സുരക്ഷിതമായി കിടന്നുറങ്ങാനുള്ള വീടിൻ്റെ ശിലാസ്ഥാപനം നടത്തുമെന്ന് അന്ന് തന്നെ ഇടുക്കി സിപിഎം ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
രണ്ട് സ്വർണം നേടിയ ദേവനന്ദ വീടിൻ്റെ അസൗകര്യങ്ങൾ പറഞ്ഞിരുന്നു, താരത്തിന് വീട് വച്ച് നൽകുമെന്ന് വാക്ക് നൽകി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും വാക്കുനല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ നിറവേറ്റിയത്. വീടിൻ്റെ തറക്കല്ലിടൽ ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഓൺലൈനായി പങ്കെടുത്തു. ഉടുമ്പൻചോല എംഎൽഎ എംഎം മണി വീടിൻ്റെ തറക്കല്ലിടൽ ചടങ്ങ് നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആശംസകൾ അറിയിച്ചു. 20 ലക്ഷം രൂപ ചെലവഴിച്ചാണ് സിപിഎം ജില്ലാ കമ്മിറ്റി വീട് നിർമിച്ച് നൽകുക. വീട്ടിലേക്ക് ആവശ്യമുള്ള ഫർണിച്ചറുകൾ ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി നൽകും.
“സംസ്ഥാന കായിക മേളയിൽ സ്വർണം നേടിയ 50 നിർധനരായ കുട്ടികൾക്ക് വീട് നിർമിച്ച് നൽകുമെന്ന സർക്കാർ പ്രഖ്യാപനം അങ്ങേയറ്റം ആവേശം ജനിപ്പിക്കുന്നതാണ്. ദേവപ്രിയയുടെ വിജയത്തിന് കാരണമായ സ്‌കൂൾ മാനേജ്മെൻ്റിനേയും കായിക പരിശീലകനെയും കായിക താരങ്ങളെയും അഭിനന്ദിക്കുന്നു, എത്രയും വേഗം വീടിൻ്റെ നിർമാണം പൂർത്തിയാക്കും,” സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ് പറഞ്ഞു.
വീടിൻ്റെ ശിലാസ്ഥാപനമാണ് ഇപ്പോൾ നടന്നത്. എൻ്റെ സഹപ്രവർത്തകരും പാർട്ടിയും നാട്ടുകാരും ദേവപ്രിയയ്ക്ക് വൻ സ്വീകരണമൊരുക്കിയതിൽ വളരെ സന്തോഷമുണ്ടെന്നും ദേവപ്രിയയുടെ പിതാവ് ഷൈബു പറഞ്ഞു. സംസ്ഥാന സ്‌കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗം 100 മീറ്റർ ഓട്ടമത്സരത്തിൽ 38 വർഷം പഴക്കമുള്ള റെക്കോഡ് തകർത്താണ് ദേവപ്രിയ താരമായത്. റെക്കോഡ് നേടി വിജയം സ്വീകരിക്കുമ്പോൾ തന്നെ വീടെന്ന ദേവപ്രിയയുടെ സ്വപ്‌നം യാഥാർഥ്യമാകുകയാണ്.


