സുഡാനിലെ ആഭ്യന്തര യുദ്ധം ദിനംപ്രതി രൂക്ഷമാകുകയാണ്. മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടക്കൊലകളും അതിക്രമങ്ങളും വ്യാപകമായി നടക്കുന്നതായി അന്താരാഷ്ട്ര സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.
പ്രത്യേകിച്ച് ദാർഫൂറിലെ എൽ ഫാഷർ നഗരം അലട്ടുന്ന ദുരന്തം ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (RSF) നഗരത്തിൽ നടത്തിയ ആക്രമണം ഒരു സാധാരണ യുദ്ധനടപടി മാത്രമല്ല, മറിച്ച് പൂർണ്ണമായി ആസൂത്രണം ചെയ്ത കൂട്ടക്കൊലയാണ് എന്നാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
18 മാസം നീണ്ട ഉപരോധത്തിനുശേഷം, വിമതർ നഗരത്തിലേക്ക് കടന്നുകയറ്റം നടത്തി വീടുകളിലും ആശുപത്രികളിലും മനുഷ്യരെ നേരിട്ടാണ് ലക്ഷ്യമിട്ടത്. അവർ ആരെയും വിട്ടുകൊടുത്തില്ല.
ചികിത്സയ്ക്കായി ആശുപത്രിയിൽ കഴിയുകയായിരുന്ന നിരപരാധികളായ രോഗികളെയും, അവരുടെ ബന്ധുക്കളെയും ആരോഗ്യപ്രവർത്തകരെയും പോലും കൊന്നു നീക്കുകയായിരുന്നു. ആദ്യം ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയ RSF, പിന്നീട് വീണ്ടും ആശുപത്രിയിൽ തിരിച്ചെത്തി ബാക്കി ജീവനക്കാരെയും ചികിത്സ തേടിയിരുന്നവരെയും വെടിവച്ച് കൂട്ടക്കൊല ചെയ്യുകയായിരുന്നു.
ലോകാരോഗ്യ സംഘടന നൽകിയ കണക്കുകൾ പ്രകാരം, എൽ ഫാഷറിലെ സൗദി ഹോസ്പിറ്റലിൽ മാത്രം 460 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് ഒരു നഗരത്തിലെ ഒരു ആശുപത്രിയിലെ കണക്കാണ്.
യുദ്ധഭൂമിയുടെ മറ്റ് മേഖലകളിൽ എത്ര പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്കുകൂട്ടുക പോലും വയ്യ. കൂടാതെ നിരവധി സ്ത്രീകൾ ലൈംഗിക അതിക്രമത്തിനും പീഡനത്തിനുമിരയായിട്ടുണ്ട്.
സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽനിന്ന് ഏകദേശം 800 കിലോമീറ്റർ അകലെയാണ് എൽ ഫാഷർ. മരുഭൂമിയുമായി ചേർന്ന പ്രദേശമായതിനാൽ യുദ്ധത്തിൽ കുടുങ്ങിയ ജനങ്ങൾക്ക് രക്ഷപ്പെടാനോ സഹായം ലഭിക്കാനോ വളരെ പ്രയാസമാണ്.
ഈ സാഹചര്യം മാനുഷിക ദുരന്തത്തെ കൂടുതൽ ഭീകരമാക്കുന്നു. ഭക്ഷണം, മരുന്ന്, കുടിവെള്ളം, സുരക്ഷ – ഒന്നിനും ലഭ്യതയില്ലാത്ത അവസ്ഥയിലാണ് അവിടത്തെ ജനങ്ങൾ.
ഭരണ സൈന്യവും വിമതരായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള ഈ ആഭ്യന്തര യുദ്ധം കഴിഞ്ഞ ഒരു വർഷത്തിലേറെയായി രാജ്യത്തെ തകർക്കുകയാണ്.
എന്നാൽ, എൽ ഫാഷർ വിമതർ പിടിച്ചെടുക്കുന്നതിനോടനുബന്ധിച്ചാണ് കുറച്ച് ദിവസങ്ങൾക്കുള്ളിൽ ആയിരങ്ങളെ വീഴ്ത്തിയ കൂട്ടക്കൊലകൾ നടക്കാൻ തുടങ്ങിയത്.
ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ട് RSF നടത്തുന്ന വംശഹത്യാപരമായ ആക്രമണങ്ങൾ അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.
യു.എൻ റിപ്പോർട്ടുകൾ പ്രകാരം, സുഡാനിലെ ആഭ്യന്തര യുദ്ധം ആരംഭിച്ചതിനു ശേഷം 40,000-ലധികം ആളുകൾ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു.
എന്നാൽ യുദ്ധത്തിന്റെ ഭീകരതയും വിവരശേഖരണത്തിലെ വിലക്കുകളും കണക്കിലെടുത്താൽ യഥാർത്ഥ മരണസംഖ്യ വളരെ കൂടുതലാകാൻ ഇടയുണ്ട്.
രണ്ടു ദിവസങ്ങൾക്കുള്ളിൽ 2,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എൽ ഫാഷറിലെ ആയിരക്കണക്കിന് കുടുംബങ്ങൾ സ്വന്തം വീടുകൾ നഷ്ടപ്പെട്ട് അഭയം തേടി പലായനം ചെയ്യുകയാണ്. രക്ഷപ്പെടാൻ ശ്രമിക്കുന്നവരിൽ പലരും മരുഭൂമിയിൽ ക്ഷീണിച്ചു വീഴുന്നു.
രാജ്യത്തിന്റെ ഔദ്യോഗിക സൈന്യമായ സുഡാനീസ് ആർമിയും (എസ്എഎഫ്) അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) തമ്മിലാണ് പോരാട്ടം. മുൻപ് സുഡാൻ സർക്കാരിന് കീഴിൽ പ്രവർത്തിച്ചിരുന്ന അർധ സൈനിക വിഭാഗമായിരുന്നു ആർഎസ്എഫ്. ഏപ്രിൽ മുതലാണ് ഈ പോരാട്ടം ആരംഭിച്ചത്. ജനറൽ അബ്ദെൽ ഫത്താഹ് അൽ-ബുർഹാൻ നയിക്കുന്ന എസ്എഎഫും ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോ (ഹെമെദ്തി) നയിക്കുന്ന ആർഎസ്എഫും തമ്മിൽ അധികാരത്തിനുവേണ്ടിയാണ് പോരാട്ടം നടക്കുന്നത്. 2023 ഏപ്രിൽ മുതൽ 12 ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തു. രാജ്യത്തിനകത്തെ മറ്റു ഭാഗങ്ങളിലേക്കും അയൽ രാജ്യങ്ങളിലേക്കുമായിരുന്നു ഈ പലായനം. സാധാരണ ജനങ്ങൾക്കെതിരെ വ്യാപകമായ അതിക്രമങ്ങൾ ഇരുകൂട്ടരും നടത്തിയതായാണ് ആരോപണം. ലൈംഗിക അതിക്രമങ്ങൾ, വംശീയ ഉന്മൂലനം തുടങ്ങിയവയും നടത്തിയതായി ആരോപിക്കപ്പെടുന്നു. പല പ്രദേശങ്ങളും പട്ടിണിയിലാണ്. രാജ്യത്തെ ആരോഗ്യ സംവിധാനം പൂർണ്ണമായി തകർന്നു. ആശുപത്രികൾ ആക്രമിക്കപ്പെടുകയും പ്രവർത്തനരഹിതമാവുകയും ചെയ്തു.


