വനിതാ ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് ലഭിക്കുന്നത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോര്‍ഡ് സമ്മാനത്തുക. ലോകകപ്പ് ജയിച്ച ഒരു ടീമിനും നൽകാത്ത സമ്മാനത്തുകയാണ് ഐസിസി വനിതാ ലോകകപ്പ് വിജയികൾക്ക് നൽകുന്നത്. 4.48 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 39.78 കോടി രൂപ) ജേതാക്കള്‍ക്ക് ലഭിക്കുക. 2023 ലെ പുരുഷ ക്രിക്കറ്റ് ലോകകപ്പ് വിജയികൾക്ക് നൽകിയ 4 മില്യൺ യുഎസ് ഡോളറിനേക്കാൾ കൂടുതലാണിത്. സെപ്റ്റംബർ 30 മുതൽ നവംബർ 2 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്ന ടൂർണമെന്‍റിന് മുൻ പതിപ്പിനേക്കാൾ 297 ശതമാനം വർധനവാണ് ഐസിസി പ്രഖ്യാപിച്ചത്.
ഗ്രൂപ്പ് മല്‍സരങ്ങളിലെ മൂന്ന് ജയങ്ങളില്‍ നിന്ന് 350,000 ഡോളര്‍ (ഏകദേശം 3.1 കോടി രൂപ) ഇന്ത്യ ഇതിനകം ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയുടെ ആകെ സമ്മാനത്തുക 42 കോടി രൂപ കവിഞ്ഞു. കൂടാതെ, ബിസിസിഐ ടീം ഇന്ത്യയ്ക്ക് 51 കോടി രൂപയും നല്‍കും. ഫൈനലിൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്‌ത ദക്ഷിണാഫ്രിക്കയുടെ കീശയും നിറയും. ₹2.24 മില്യൺ (19.91 കോടി) സമ്മാനത്തുകയാണ് അവര്‍ക്ക് ലഭിക്കുക. വിജയികളായ ഇന്ത്യയ്ക്ക് ലഭിച്ചതിന്‍റെ പകുതിയാണിത്. കൂടാതെ ലീഗ് മല്‍സര ജയങ്ങളില്‍ നിന്ന് 400,000 പ്രോട്ടീസ് വനിതകള്‍ ഡോളറും നേടി.
ടൂർണമെന്‍റിന്‍റെ ആകെ സമ്മാനത്തുക 13.88 മില്യൺ യുഎസ് ഡോളറാണ് (ഏകദേശം 123 കോടി രൂപ). പരാജയപ്പെട്ട രണ്ട് സെമിഫൈനലിസ്റ്റുകൾക്കും 1.12 മില്യൺ ഡോളർ (ഏകദേശം 9.89 കോടി രൂപ) ലഭിക്കും, 2022 ൽ ഇത് 300,000 ഡോളറായിരുന്നു (ഏകദേശം 2.65 കോടി രൂപ).
ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ വിജയത്തിനും 34,314 ഡോളർ (ഏകദേശം 30.29 ലക്ഷം രൂപ) ലഭിക്കും. അഞ്ചാം സ്ഥാനത്തും ആറാം സ്ഥാനത്തും ഫിനിഷ് ചെയ്തവർക്ക് 700,000 ഡോളർ (ഏകദേശം 62 ലക്ഷം രൂപ), ഏഴാം സ്ഥാനത്തും എട്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തവർക്ക് 280,000 ഡോളർ (ഏകദേശം 24.71 ലക്ഷം രൂപ) ലഭിക്കും. പങ്കെടുക്കുന്ന ഓരോ ടീമിനും 250,000 ഡോളർ (ഏകദേശം 22 ലക്ഷം രൂപ) ഐ.സി.സി നല്‍കും. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് ടീമുകളാണ് ഇതിന് മുന്‍പ് വനിതാ ഏകദിന ക്രിക്കറ്റ് ചാമ്പ്യന്‍മാര്‍ ആയിട്ടുള്ളത്. 2005 ലും 2017ലും ലോകകപ്പ് ഫൈനലില്‍ ഇന്ത്യ എത്തിയിരുന്നുവെങ്കിലും കിരീടം നേടാനായിരുന്നില്ല.
വനിതാ ലോകകപ്പിലെ സമ്മാനത്തുക
ജേതാക്കൾ: 39.78 കോടി രൂപ
റണ്ണറപ്പ്: 19.91 കോടി രൂപ
സെമിഫൈനലിൽ തോൽക്കുന്നവർ: 9.89 കോടി വീതം
5–6 സ്ഥാനക്കാർ: 62 ലക്ഷം
7–8 സ്ഥാനക്കാർ: 24.71 ലക്ഷം
ഗ്രൂപ്പ് റൗണ്ടിലെ ഓരോ ജയത്തിനും: 30.29 ലക്ഷം
പങ്കെടുക്കുന്ന എല്ലാ ടീമിനും: 22 ലക്ഷം


