ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ പാകിസ്ഥാന് രണ്ട് വിക്കറ്റ് ജയം. ഫൈസലാബാദില്‍ 264 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 49.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാകിസ്ഥാന്‍റെ തുടർച്ചയായ അഞ്ചാം ഏകദിന വിജയമാണിത്. കഴിഞ്ഞ വർഷം പാകിസ്ഥാൻ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തി, ആതിഥേയര്‍ക്കെതിരെ ഒരു ക്ലീൻ സ്വീപ്പ് നേടിയിരുന്നു, ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും അവര്‍ വിജയിച്ചു. ഫെബ്രുവരിയിൽ ന്യൂസിലാൻഡ് ഉൾപ്പെട്ട ത്രിരാഷ്ട്ര പരമ്പരയിലും ടീം വീണ്ടും ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. പുതിയ ഏകദിന നായകനായ ഷഹീൻ അഫ്രീദിക്ക് കീഴിലെ പാകിസ്ഥാന്‍റെ ആദ്യജയമാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക് 49.1 ഓവറില്‍ 263ന് എല്ലാവരും പുറത്താവുകയായിരുന്നു. ആദ്യ വിക്കറ്റിൽ ലുവൻ-ഡ്രെ പ്രിട്ടോറിയസും ക്വിന്‍റൺ ഡി കോക്കും പ്രോട്ടീസിന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായത് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോറിലെത്തുന്നതിന് തിരിച്ചടിയായി.
ഡി കോക്ക് 63 റണ്‍സ് നേടി തിളങ്ങിയപ്പോള്‍ ലുവാന്‍ ഡ്രെ പ്രിട്ടോറിയസ് 57 റണ്‍സെടുത്തു. രണ്ട് വർഷത്തിന് ശേഷം ഏകദിനത്തിലേക്ക് മടങ്ങിയെത്തിയ ഡി കോക്ക് അർധ സെഞ്ച്വറിയിലൂടെയാണ് തിരിച്ചുവരവ് ആഘോഷമാക്കിയത്. 2023 ഏകദിന ലോകകപ്പിന് പിന്നാലെ ഡി കോക്ക് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ ഏതാനും മാസം മുമ്പ് താരം വിരമിക്കൽ പിൻവലിച്ച് ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചുവന്നു.
മത്സരത്തില്‍ മാത്യൂ ബ്രീട്‌സ്‌കെ (42), കോര്‍ബിന്‍ ബോഷ് (41) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി ഭേദപ്പെട്ട നിലയില്‍ പൊരുതി. മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും തിളങ്ങാന്‍ കഴിഞ്ഞില്ല. പാകിസ്ഥാനായി നസീം ഷാ, അബ്രാര്‍ അഹമ്മദ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അതേസമയം 264 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ ഇന്നിംഗ്‌സ് അവസാന ഘട്ടത്തിൽ തന്നെ തകർന്നിരുന്നു. മുഹമ്മദ് റിസ്വാൻ (55), സൽമാൻ ആഗ (62) എന്നിവരുടെ ഇന്നിങ്‌സുകളാണ് പാകിസ്ഥാനെ ശക്തമായ നിലയിലെത്തിച്ചതെങ്കിലും 241/4 എന്ന നിലയിൽ നിന്ന് ടീം 252/7 എന്ന നിലയിലേക്ക് ടീമെത്തി.
ഒന്നാം വിക്കറ്റില്‍ സമാന്‍ – അയൂബ് സഖ്യം 87 റണ്‍സ് കൂട്ടിച്ചേര്‍ത്തത്. അയൂബാണ് ആദ്യ മടങ്ങിയത്. ഡോണോവന്‍ ഫെരൈറയ്ക്കായിരുന്നു വിക്കറ്റ്. വൈകാതെ സമാനും മടങ്ങി. മൂന്നാമതെത്തിയ ബാബര്‍ അസമിനും (7) മോശം പ്രകടനമാണ് പുറത്തെടുത്തത്. പിന്നീട് റിസ്വാന്‍ – അഗ സഖ്യം 91 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് പാക് വിജയത്തില്‍ നിര്‍ണായകമായത്. ഹുസൈന്‍ താലാത് (22), ഹസന്‍ നവാസ് (1), മുഹമ്മദ് നവാസ് (9), ഷഹീന്‍ അഫ്രീദി (4), നസീം ഷാ (0) എന്നിവര്‍ വന്നപാടെ മടങ്ങി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പാകിസ്ഥാന്‍ 1-0ത്തിന് മുന്നിലെത്തി.
പാകിസ്ഥാന് ക്രിക്കറ്റില്‍ ഷഹീൻ അഫ്രീദി യുഗം; ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് വീഴ്ത്തി
Published on


