മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്‍റെയും ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെയും സോഷ്യല്‍ മീഡിയ സന്ദേശങ്ങളാണിപ്പോള്‍ രാജ്യമൊട്ടാകെയുള്ള ആരാധകര്‍ ആഘോഷമാക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഷാരൂഖ് ഖാന്‍റെ 60-ാം ജന്മദിനം. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. മോഹന്‍ലാലും ഷാരൂഖിന് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു.
“പ്രിയപ്പെട്ട ഷാരൂഖിന് ജന്മദിനാശംസകൾ. ദശലക്ഷക്കണക്കിന് ആളുകൾക്ക് നിങ്ങൾ നൽകുന്ന സന്തോഷം പോലെ, അനന്തമായ സ്നേഹവും ചിരിയും മാന്ത്രികതയും ഞാന്‍ നിങ്ങൾക്ക് നേരുന്നു”, ഇപ്രകാരമായിരുന്നു ഷാരൂഖിന് മോഹന്‍ലാല്‍ ജന്മദിനാശംസള്‍ നേര്‍ന്നത്.
ഇപ്പോഴിതാ മോഹന്‍ലാലിന്‍റെ ട്വീറ്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. “നന്ദി, താങ്കളെയും ഭാര്യയെയും പുരസ്‌കാര ദാന ചടങ്ങില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഒരു വൈകുന്നേരം നമ്മുക്കൊന്ന് ഒത്തുകൂടണം. അത് ഉടന്‍ സംഭവിക്കട്ടെ” -ഷാരൂഖ് എക്‌സില്‍ കുറിച്ചു.
അതേസമയം അടുത്തിടെ, ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന 71-ാം ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോൾ, മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി ബോളിവുഡ് താരം ഷാരൂഖ് ഖാനും പുരസ്‌കാര വേദിയിലെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നു.
പുരസ്‌കാര വേദിയിലെത്തിയ ഷാരൂഖ്, തന്‍റെ ഹൃദ്യമായ പെരുമാറ്റത്തിലൂടെ ആരാധകരുടെ കയ്യടി നേടിയിരുന്നു. സദസ്സില്‍ മോഹന്‍ലാലിന്‍റെ ഭാര്യ സുചിത്രയ്‌ക്ക് കസേര ഒരുക്കിയും ഷാരൂഖ് ഖാന്‍ സദസ്സിലെ ശ്രദ്ധ നേടിയിരുന്നു.
മോഹന്‍ലാലിനും സുചിത്രയ്‌ക്കും അടുത്തായിരുന്നു ഷാരൂഖിന്‍റെ ഇരിപ്പിടം. പുരസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പ് സദസ്സില്‍ എത്തിച്ചേര്‍ന്ന മോഹന്‍ലാലിനെയും ഭാര്യയെയും ഹൃദയപൂര്‍വ്വമാണ് ഷാരൂഖ് സ്വീകരിച്ചത്. സുചിത്രയ്ക്ക് കസേര ഒരുക്കി കൊടുത്ത് അവര്‍ ഇരുന്ന ശേഷം മാത്രമാണ് ഷാരൂഖ് സ്വന്തം ഇരിപ്പിടത്തില്‍ ഇരുന്നത്. ഷാരൂഖിന്‍റെ ഈ പ്രവര്‍ത്തി താരത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രശംസയും കൈയ്യടിയും നേടിക്കൊടുത്തു.
അറ്റ്‌ലി സംവിധാനം ചെയ്‌ത ‘ജവാനി’ലൂടെയാണ് (2023) ഷാരൂഖ് ഖാന്‍ മികച്ച നടനുളള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. 33 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഇതാദ്യമായാണ് ഷാരൂഖ് തന്‍റെ 59-ാം വയസ്സില്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയത്. അതേസമയം 2005ല്‍ ഷാരൂഖിനെ രാജ്യം പത്‌മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. കൂടാതെ നിരവധി ഫിലിം ഫെയര്‍ അവാര്‍ഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്.


