റോഡിലൂടെ കുരച്ചുചാടുന്ന നായ്ക്കളെ തുരത്താനായുള്ള റിഫ്ളക്ടർ കണ്ടുപിടിച്ച് രണ്ട് യുവാക്കൾ സംസ്ഥാന ശാസ്ത്രോത്സവത്തിൽ ശ്രദ്ധ നേടിയിരിക്കുന്നു.
നായ്ക്കളെ ഭയപ്പെടുത്തി ഓടിക്കാൻ അൾട്രാസോണിക് ശബ്ദം ഉപയോഗിക്കുന്നതാണ് ഈ യന്ത്രത്തിന്റെ പ്രത്യേകത.
തിരുവനന്തപുരം ഉണ്ടൻകോട് സെന്റ് ജോൺ എച്ച്.എസ്.എസിലെ പൂർവ്വ വിദ്യാർത്ഥികളായ ആദിത്യനും ഷെറിനും ചേർന്നാണ് ‘സേഫ് വോയ്സ് (Safe Voice)’ എന്ന പേരിൽ ഈ യന്ത്രം വികസിപ്പിച്ചത്.
ഇരുവരും ഇപ്പോൾ എൻജിനിയറിംഗ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഒന്നാംവർഷം പഠിക്കുന്നു.
പാലക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ അവതരിപ്പിച്ച ഇവരുടെ വർക്കിംഗ് മോഡൽ ‘യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം’ വിഭാഗത്തിൽ ശ്രദ്ധേയമായി.
റോഡിന്റെ നടുവിൽ ഘടിപ്പിക്കാവുന്ന ഈ റിഫ്ലക്ടറിന് ചെറിയ സോളാർ പാനലും ബാറ്ററിയും ഉണ്ട്. ഇതുവഴിയാണ് യന്ത്രം പ്രവർത്തനത്തിനാവശ്യമായ ഊർജ്ജം നേടുന്നത്.
ശക്തമായ പോളികാർബണേറ്റ് ബോഡി കൊണ്ട് നിർമ്മിച്ചതിനാൽ വാഹനങ്ങൾ കയറിയാലും ഇത് തകരില്ല.
കൂടാതെ ഹൈഡ്രോഫോബിക് ആവരണം ഉള്ളതിനാൽ വെള്ളം അല്ലെങ്കിൽ പൊടി അകത്തേക്കു കയറില്ല.
മനുഷ്യർക്ക് കേൾക്കാനാവാത്ത 20 മുതൽ 45 കിലോഹെർട്സ് വരെ ഫ്രീക്വൻസിയിലുള്ള അൾട്രാസോണിക് ശബ്ദം നായ്ക്കളെ ഭയപ്പെടുത്തി ഓടിക്കും.
നായ്ക്കൾ ഏകദേശം ഒന്നര മീറ്റർ അടുത്തെത്തുമ്പോഴാണ് സെൻസർ പ്രവർത്തനം തുടങ്ങുന്നത്.
ഇൻഫ്രാറെഡ് താപസെൻസറുകളാണ് യന്ത്രത്തിന്റെ പ്രവർത്തനത്തിന്റെ അടിസ്ഥാന ഘടകം.
ഒരു യൂണിറ്റ് നിർമ്മിക്കാൻ ഏകദേശം ₹800 ചെലവ് വരുമെന്ന് കണ്ടുപിടിത്തക്കാർ പറയുന്നു.
തെരുവുനായ്ക്കളുടെ ആക്രമണങ്ങളോ ഇടിച്ചുണ്ടാകുന്ന റോഡ് അപകടങ്ങളോ കുറയ്ക്കുന്നതിലൂടെ സർക്കാരിന്റെ നഷ്ടപരിഹാരചെലവുകൾ പകുറയ്ക്കാൻ ഈ കണ്ടുപിടിത്തം സഹായകരമാകുമെന്ന് പറയുന്നു.


