ന്യൂഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൻ്റെ അന്വേഷണം എൻഐഎ (ദേശീയ അന്വേഷണ ഏജൻസി) ക്ക് കൈമാറി. ആഭ്യന്തര മന്ത്രാലയമാണ് കേസിന്‍റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയത്. ഇതുവരെ 12 പേരുടെ മരണത്തിനിടയാക്കിയ ഡൽഹിയിലെ സ്‌ഫോടനം ഭീകരാക്രമണമായി സർക്കാർ കണക്കാക്കുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയാണിത്.
എൻഐഎയുടെ അന്വേഷണ പരിധിയിൽ വരുന്നതാണ് തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകൾ. ഈ സംഭവവും എൻഐഎക്ക് കൈമാറിയതിലാണ് സർക്കാർ ഇതൊരു ഭീകരാക്രമണമായി കണകാക്കുന്നു എന്ന സൂചന വരുന്നത്. സ്ഫോടനത്തെത്തുടർന്ന് ദേശീയ തലസ്ഥാനത്തും രാജ്യത്തിൻ്റെ മറ്റ് പല ഭാഗങ്ങളിലെയും സുരക്ഷാ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തി. ഈ അവലോകനത്തിന് ശേഷമാണ് അന്വേഷണ ചുമതല എൻഐഎക്ക് കൈമാറിയതായിത്.
ചൊവ്വാഴ്‌ച ഉച്ചയ്ക്ക് അമിത് ഷായുടെ നേതൃത്വത്തിൽ വീണ്ടും സുരക്ഷാ അവലോകന യോഗം വിളിച്ചിരുന്നു. ഉന്നത അന്വേഷണ ഏജൻസികൾ സ്ഫോടനം അന്വേഷിക്കുന്നുണ്ടെന്നും അവർ സംഭവത്തെക്കുറിച്ച് ആഴത്തിൽ പരിശോധിക്കുമെന്നും യോഗത്തിൽ അമിത് ഷാ പറഞ്ഞു.
ദക്ഷിണ കശ്‌മീരിലെ പുല്‍വാമയില്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് കേവലം അഞ്ച് കിലോമീറ്റര്‍ മാത്രം അപ്പുറത്താണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചാവേറായ ഡോക്‌ടറും കഴിഞ്ഞ ദിവസം ഫരീദാബാദില്‍ നിന്ന് അറസ്റ്റിലായ ഇയാളുടെ സുഹൃത്തായ ഡോക്‌ടറും ജീവിച്ചിരുന്നത്.
ഡോ.ഉമര്‍ നബിയുടെയും ഡോ.മുസമ്മില്‍ ഷക്കീല്‍ ഗനായിയുടെയും വീടുകള്‍ തമ്മില്‍ കേവലം മുന്നൂറ് മീറ്റര്‍ മാത്രമാണ് അകലം. ഇവര്‍ ഇരുവരും ഇപ്പോള്‍ രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സികളുടെ കേന്ദ്രമായി മാറിയിരിക്കുന്നു. ഉമര്‍ ആണ് ചാവേറായതെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. അമോണിയം നൈട്രേറ്റ്, ഇന്ധന എണ്ണ, ഡിറ്റണേറ്ററുകള്‍ എന്നിവയാണ് സ്ഫോടനം നടത്താന്‍ ഉപയോഗിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ ഡിഎന്‍എ ഉമറിന്‍റെ അമ്മയുടേതുമായി സാമ്യമുള്ളതാണ്. കാറോടിച്ചിരുന്നത് ഉമര്‍ തന്നെയാണോ എന്നാണ് ഇനി അന്വേഷണ സംഘം ഉറപ്പിക്കേണ്ടത്.
കൊയ്‌ലിയിലുള്ള ഉമറിന്‍റെ രണ്ട് നില വീട്ടില്‍ താമസിക്കുന്ന കുടുംബം സംഭവമറിഞ്ഞ് ആകെ ഞെട്ടിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടന്ന സംഭവങ്ങളൊന്നും വിശ്വസിക്കാന്‍ ഇവര്‍ക്ക് ആകുന്നില്ല.
2011ലാണ് 33കാരനായ ഉമര്‍ എംബിബിഎസ് നേടിയതെന്ന് സഹോദര ഭാര്യ പറയുന്നു. ശ്രീനഗറിലെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. പിന്നീട് അനന്തനാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുകയായിരുന്നു. പിന്നീട് 2023ല്‍ ഫരീദാബാദിലെ അല്‍ ഫല സര്‍വകലാശാലയിലേക്ക് അധ്യാപകനായി പോയി. ഇവിടെയാണ് മുസാമില്‍ പഠിച്ചതും ജോലി ചെയ്‌തതും.
ഉമറിന്‍റെ പിതാവ് അധ്യാപകനായിരുന്ന ഗുലാം അഹമ്മദ് ഭട്ടിന് മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ചു. പിന്നീട് ഇദ്ദേഹം കുടുംബത്തെ ഉപേക്ഷിച്ചു. ഉമറിന്‍റെ അമ്മയും മൂത്ത സഹോദരന്‍ അഷാഖ് അഹമ്മദുമാണ് പിന്നീട് വീട് നോക്കിയതും ഉമറിനെ പഠിപ്പിച്ചതും.
ഉമര്‍ വളരെ നല്ല വിനയമുള്ള വ്യക്തി ആണെന്നും സഹോദരന്‍റെ ഭാര്യ പറയുന്നു. എപ്പോഴും പഠനമായിരുന്നു. ക്രിക്കറ്റ് കളിക്കുകയും ചെയ്യുമായിരുന്നു. അധികം സംസാരിക്കുന്ന വ്യക്തി ആയിരുന്നില്ല ഉമര്‍ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്‌ച വൈകുന്നേരം ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള ഒരു ട്രാഫിക് സിഗ്നലിൽ കാറിലാണ് സ്ഫോടനം നടന്നത്. പഴയ ഡൽഹിയിലെ ഏറ്റവും തിരക്കേറിയ റോഡ് ജങ്‌ഷനാണിത്. നഗരത്തിലെ പ്രധാന മതങ്ങളുടെ സംഗമസ്ഥാനം കൂടിയാണിവിടം.
തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നാണ് ചെങ്കോട്ട. നിരവധി സഞ്ചാരികളാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. ലാൽ ക്വില മെട്രോ സ്‌റ്റേഷൻ്റെ ഒന്നാം നമ്പർ ഗേറ്റിന് പുറത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൻ്റെ ആഘാതം വളരെ കൂടുതലായതിനാൽ തൊട്ട് അടുത്ത് നിർത്തിയിട്ട കാറുകളും മറ്റും നിമിഷ നേരം കൊണ്ട് കത്തി ചാമ്പലായി. ഇ- റിക്ഷകൾ ഉൾപ്പെടെ ഏകദേശം രണ്ട് ഡസൻ വാഹനങ്ങളാണ് കത്തി നശിച്ചത്.
ഗുരുദ്വാര സിസ് ഗഞ്ച്, ഗൗരി ശങ്കർ ക്ഷേത്രം, ജൈന ക്ഷേത്രം, ബേർഡ് ആശുപത്രി, ജുമാ മസ്‌ജിദ് എന്നിവ സ്‌ഫോടന സ്ഥലത്തിന് 150 മീറ്റർ ചുറ്റളവിന് ഉള്ളില്‍ സ്ഥിതി ചെയ്യുന്നു. അപകടം നടന്ന സമയം തൊട്ട് അടുത്തുള്ള ചാന്ദ്‌നി ചൗക്ക് മാർക്കറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. സംഭവത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും നിരവധി വാഹനങ്ങൾ കത്തിനശിക്കുകയും ചെയ്‌തതായി ഉദ്യോഗസ്ഥർ പറഞ്ഞു.


