വോട്ടെടുപ്പ് അവസാനിച്ചതോടെ ബിഹാറിൻ്റെ വിധി അറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം. 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിനായി ബിഹാർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സംസ്ഥാനത്തെ 46 കേന്ദ്രങ്ങളിൽ നവംബര്‍ 14 രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ (ഇസിഐ) നിർദേശപ്രകാരം എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ത്രിതല സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര സായുധ പൊലീസ് സേനയുടെ (സിഎപിഎഫ്) 60 കമ്പനികൾ, ബിഹാർ സ്പെഷ്യൽ ആംഡ് പൊലീസ് (ബിഎസ്എപി) ഉദ്യോഗസ്ഥരുടെ സംഘം, ജില്ലാ സായുധ പൊലീസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ വലിയ സുരക്ഷയാണ് സംസ്ഥാനത്തുടനീളം ഒരുക്കിയിട്ടുള്ളത്. കൂടാതെ, വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള റോഡുകളിൽ പ്രാദേശിക പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്.
വോട്ടെണ്ണൽ ബൂത്തുകളിൽ ആംബുലൻസുകൾ, രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ, അവശ്യ സേവനങ്ങൾ, പൊലീസ്, ഇസിഐ, ജുഡീഷ്യൽ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വാഹനങ്ങൾ മാത്രമേ കടന്നുപോകാൻ അനുവദിക്കൂ. 243 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണലിന് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ചീഫ് ഇലക്‌ടറൽ ഓഫിസർ വ്യക്തമാക്കുന്നു.
“സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണലിന് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 243 വോട്ടെണ്ണൽ നിരീക്ഷകരുടെയും സ്ഥാനാർഥികളുടെയും അവരുടെ ഏജൻ്റുമാരുടെയും സാന്നിധ്യത്തിൽ 46 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 243 റിട്ടേണിങ് ഓഫിസർമാർ (ആർഒ) വോട്ടെണ്ണൽ നടത്തും” – ബിഹാർ ചീഫ് ഇലക്‌ടറൽ ഓഫിസർ (സിഇഒ) വിനോദ് സിങ് ഗുഞ്ചിയാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഒരു വോട്ടെണ്ണൽ കേന്ദ്രം ഉണ്ടെങ്കിലും വോട്ടർമാരുടെ എണ്ണം, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം എന്നിവ കാരണം ചില ജില്ലകളിൽ ഒന്നിലധികം കേന്ദ്രങ്ങളുണ്ട്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റുകളാണ് തുടക്കത്തിൽ എണ്ണുക. ഏകദേശം 15 മുതൽ 30 മിനിറ്റിനുള്ളിൽ ബാലറ്റ് പേപ്പർ എണ്ണിക്കഴിഞ്ഞാൽ പിന്നെ മെഷീൻ കൗണ്ടിങ് ആരംഭിക്കുന്നതാണെന്ന് ഡെപ്യൂട്ടി ഡയറക്‌ടർ പി പവൻ വ്യക്തമാക്കി.
“തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദ്ദേശപ്രകാരം, ആദ്യം പോസ്റ്റൽ ബാലറ്റുകളുടെ എണ്ണൽ ആരംഭിക്കും. തുടർന്ന് രാവിലെ 8.30ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) എണ്ണൽ ആരംഭിക്കും. ഇവിഎം എണ്ണലിൻ്റെ അവസാന റൗണ്ടിന് മുമ്പ് പോസ്റ്റൽ ബാലറ്റുകളുടെ എണ്ണൽ പൂർത്തിയാക്കും” – ഇസിഐ ഡെപ്യൂട്ടി ഡയറക്‌ടർ പി. പവൻ പറഞ്ഞു.
മേൽനോട്ടത്തിന് സ്ഥാനാർഥികൾ നിയമിച്ച 18,000-ത്തിലധികം ഏജൻ്റുമാർ
കൗണ്ടിങ് സെൻ്ററുകൾക്ക് സമീപം സ്ഥാപിച്ചിട്ടുള്ള സ്ട്രോങ് റൂമുകളിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന ഇവിഎമ്മുകൾ പുറത്തെടുത്ത് സ്ഥാനാർഥികൾ, അവരുടെ ഏജൻ്റുമാർ, ഇസി നിയോഗിച്ച വോട്ടെണ്ണൽ നിരീക്ഷകർ, വോട്ടെണ്ണൽ ഉദ്യോഗസ്ഥർ എന്നിവരുടെ മുന്നിൽ തുറക്കും. മുൻ വോട്ടെടുപ്പുകളിൽ ചെയ്‌തതുപോലെ, വിവിധ മണ്ഡലങ്ങൾക്കായി നിയോഗിച്ചിട്ടുള്ള മേശകളിലാണ് വോട്ടെണ്ണൽ നടത്തുക.
കൗണ്ടിങ് സെൻ്ററുകളിൽ ആകെ 4,372 കൗണ്ടിങ് ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പർവൈസർ, ഒരു കൗണ്ടിങ് അസിസ്റ്റൻ്റ്, ഒരു മൈക്രോ ഒബ്‌സർവർ എന്നിവരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. സ്ഥാനാർഥികൾ നിയമിച്ച 18,000-ത്തിലധികം കൗണ്ടിങ് ഏജൻ്റുമാർ വോട്ടെണ്ണൽ പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കും.
പട്‌ന ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പ്രത്യേക ഹാളുകളിലാണ് നടക്കുക. ഓരോ ഹാളിലും 14 മേശകൾ ഉണ്ടായിരിക്കും. അവ സിസിടിവി നിരീക്ഷണത്തിലായിരിക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് ത്യാഗരാജൻ വ്യക്തമാക്കി.
“ഇസിഐ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം (എസ്ഒപി) അനുസരിച്ച് ഫൂൾപ്രൂഫ് വോട്ടെണ്ണലിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്‌തുവരികയാണ്. ഓരോ റൗണ്ട് വോട്ടെണ്ണലും അവസാനിച്ചതിന് ശേഷം സ്ഥാനാർഥികൾ പോൾ ചെയ്‌ത വോട്ടുകൾ പ്രഖ്യാപിക്കും. തലസ്ഥാനത്തെ എഎൻ കോളേജിൽ സ്ഥാപിച്ചിട്ടുള്ള വോട്ടെണ്ണൽ കേന്ദ്രത്തിൽ ടെലിവിഷൻ സ്‌ക്രീനുകളിലും കണക്കുകൾ പ്രദർശിപ്പിക്കും”- പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് ത്യാഗരാജൻ എസ്എം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മാതൃകാ പെരുമാറ്റച്ചട്ടം നവംബർ 16 വരെ
വ്യത്യസ്‌ത നിയമസഭാ മണ്ഡലങ്ങളിൽ ഒന്നിലധികം വോട്ടെണ്ണൽ റൗണ്ടുകളുണ്ട്. ഒരു റൗണ്ടിൽ 14 ഇവിഎമ്മുകളാണ് ഉൾപ്പെടുന്നത്. ഓരോ റൗണ്ട് വോട്ടെണ്ണലും അവസാനിച്ചതിന് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പോൾ ചെയ്‌ത വോട്ടുകൾ പ്രഖ്യാപിക്കുന്ന കേന്ദ്രത്തിന് വിവരം നൽകും. ഇതിനായി ഒരു മീഡിയ സെൻ്റർ സജ്ജീകരിച്ചിട്ടുണ്ട്.
വിവിധ രാഷ്ട്രീയ പാർട്ടികൾ അവരുടെ തെരഞ്ഞെടുപ്പ് കൗണ്ടിങ് ഏജൻ്റുമാർക്ക് ഫോം 17 സി (പാർട്ട് I) നൽകിയിട്ടുണ്ട്. ഇവിഎമ്മുകളുടെയും വിവിപിഎടി (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രെയിൽ) മെഷീനുകളുടെയും സീരിയൽ അല്ലെങ്കിൽ ഐഡൻ്റിഫിക്കേഷൻ നമ്പർ എന്നിവ അതത് പോളിങ് ബൂത്തുകളിൽ പോൾ ചെയ്‌ത വോട്ടുകളുടെ എണ്ണം എന്നിവ കൗണ്ടിങ് ഏജൻ്റുമാർക്ക് അറിയാൻ സാധിക്കും.
വോട്ടെണ്ണൽ പ്രക്രിയയെക്കുറിച്ചുള്ള ഇസിഐ അറിയിപ്പ് പ്രകാരം, ഇവിഎമ്മുകളുടെ കൺട്രോൾ യൂണിറ്റുകൾ സ്ഥാനാർഥികളെയോ അവരുടെ കൗണ്ടിങ് ഏജൻ്റുമാരെയോ വിവരങ്ങള്‍ കൃത്യമായി ധരിപ്പിക്കും.
“ഇവിഎമ്മുകളിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം ഫോം 17C-യിലെ എൻട്രികൾ ഉപയോഗിച്ച് ക്രോസ്-വെരിഫൈ ചെയ്‌തിരിക്കുന്നു. എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടായാൽ, ആ പ്രത്യേക പോളിങ് സ്റ്റേഷനിൽ നിന്നുള്ള വിവിപിടി സ്ലിപ്പുകൾ നിർബന്ധമായും എണ്ണണം” -ഇസിഐ വ്യക്തമാക്കുന്നു.
വോട്ടെണ്ണൽ പൂർത്തിയായിക്കഴിഞ്ഞാൽ വ്യത്യസ്‌ത മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫിസർമാർ ഫലങ്ങൾ പ്രഖ്യാപിക്കുകയും വിജയികൾക്ക് വിജയ സർട്ടിഫിക്കറ്റുകൾ കൈമാറുകയും ചെയ്യും. അതേസമയം നവംബർ 16 വരെ തെരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) പ്രാബല്യത്തിൽ ഉള്ളതിനാൽ വിജയികൾക്ക് വിജയഘോഷയാത്രകൾ നടത്താൻ അനുവാദമില്ല.
നവംബർ ആറിനും 11നും രണ്ട് ഘട്ടങ്ങളിലായാണ് ബിഹാർ തെരഞ്ഞെടുപ്പ് നടന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ്ങാണ് ബിഹാറിൽ രേഖപ്പെടുത്തിയിട്ടുള്ളത്.


