ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ ജാതി വിവേചനം തടയാനായി യൂണിവേഴ്‌സിറ്റി ഗ്രാൻ്റ് കമ്മിഷൻ പുറത്തിറക്കിയ ഉത്തരവ് രാജ്യം മുഴുവൻ ചർച്ച ചെയ്‌തുകൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതീയ, വർണ വിവേചനം തടയാനും സമത്വം സ്ഥാപിക്കുന്നതുമാണ് ഉത്തരവിൻ്റെ ലക്ഷ്യമെന്ന് യുജിസി പറയുന്നു.
ജാതിയധിക്ഷേപത്തെത്തുടർന്ന് ജീവനൊടുക്കിയ ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാർഥി രോഹിത് വെമുല, മെഡിക്കൽ വിദ്യാർഥി പായൽ തദ്‌വി എന്നിവരുടെ രക്ഷകർത്താക്കൾ സൂപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് യുജിസി ഇക്വിറ്റി റെഗുലേഷൻസ് പുറത്തിറക്കിയത്.
എന്നാൽ രാജ്യത്തെ ചിലയിടങ്ങളിൽ യുജിസിയുടെ പുതിയ നയത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്. ബിജെപിയും എബിവിപിയും അടക്കമുള്ള സംഘടനകളും ചില സവർണ ഹിന്ദു സമൂഹവുമാണ് തെരുവിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്താണ് യുജിസിയുടെ ഇക്വിറ്റി റെഗുലേഷൻസ്? എന്തുകൊണ്ടാണ് പ്രതിഷേധം ഉയരുന്നത്? എല്ലാം വിശദമായി പരിശോധിക്കാം
യുജിസിയുടെ ഇക്വിറ്റി റെഗുലേഷൻസ് 2026
ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ ജാതി വിവേചനം തടയുന്നതിനും പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർഥികളുടെ അവകാശ സംരക്ഷണത്തിനും വേണ്ടിയാണ് യുജിസി ഇക്വിറ്റി റെഗുലേഷൻ പുറപ്പെടുവിപ്പിച്ചത്.
പട്ടിക ജാതി,പട്ടിക വർഗ മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് നിഷേധിക്കപ്പെടുന്ന അവസരങ്ങളും അവകാശങ്ങളും സംരക്ഷിക്കുക, സമത്വം, തുല്യത തുടങ്ങിയവ പ്രദാനം ചെയ്യുക എന്നതാണ് പുതിയ നയങ്ങളിലെ വ്യവസ്ഥകൾ.
ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ വിദ്യാർഥി സമൂഹത്തിൻ്റെ സമത്വത്തെ ദുർബലപ്പെടുത്തുന്നതോ അന്തസിനെ ലംഘിക്കുന്നതോ ആയ പ്രവർത്തനങ്ങൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നൽകുമെന്നുമെന്നും പുതിയ നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ നിയമപ്രകാരം, എല്ലാ സർവകലാശാലകളും കോളജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കാമ്പസുകളിൽ 24 മണിക്കൂറും പ്രവൃത്തിക്കുന്ന ഹെൽപ്പ്‌ലൈൻ, തുല്യ അവസര കേന്ദ്രം, ഇക്വിറ്റി സ്ക്വാഡുകൾ, ഇക്വിറ്റി കമ്മിറ്റി എന്നിവ സ്ഥാപിക്കേണ്ടത് നിർബന്ധമാണെന്ന് ഉത്തരവിൽ പറയുന്നു.
ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ മേൽ പറഞ്ഞ നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ, സ്ഥാപനത്തിൻ്റെ അംഗീകാരം റദ്ദാക്കുകയോ ലഭിക്കേണ്ട ഫണ്ടുകൾ തടഞ്ഞുവയ്ക്കുകയോ ഉൾപ്പെടെയുള്ള കർശന നടപടികൾ എടുക്കുമെന്ന് വിവിധ വൃത്തങ്ങൾ അറിയിച്ചു.
ഈക്വൽ ഓപ്പർച്യൂണിറ്റി സെല്ലിന് (ഇഒസി) കീഴിലാകും ഇക്വിറ്റി കമ്മിറ്റികളുടെ രൂപീകരണം ഉണ്ടാകുക. ഓരോ സ്ഥാപനവും ഇഒസിക്ക് കീഴിൽ ഒരു ഇക്വിറ്റി കമ്മിറ്റി രൂപീകരിക്കണം. സ്ഥാപന മേധാവിയായിരിക്കണം കമ്മിറ്റിയുടെ അധ്യക്ഷൻ.
പട്ടിക ജാതി,പട്ടിക വർഗ, മറ്റ് പിന്നോക്ക വിഭാഗക്കാർ, സ്ത്രീകൾ, അംഗപരിമിതർ, ഭിന്നശേഷിക്കാരായ വിദ്യാർഥികൾ എന്നിവരുടെ നിർബന്ധിത പ്രാതിനിധ്യം ഉണ്ടായിരിക്കണം . സമഗ്രവും സന്തുലിതവുമായ തീരുമാനമെടുക്കൽ ഉറപ്പാക്കണമെന്നും യുജിസിയുടെ കർശന നിർദേശമുണ്ട്.
രൂപീകരിക്കപ്പെട്ട വിവിധ കമ്മറ്റികൾ ദ്വിവത്സര റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇക്വിറ്റി റെഗുലേഷൻസുമായി നടക്കുന്ന നടപടിക്രമങ്ങളെ കുറിച്ച് പ്രതിവർഷ റിപ്പോർട്ടും സമർപ്പിക്കേണ്ടതുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തുല്യത ഉറപ്പാക്കൽ, വിവിചേനം ഇല്ലാതാക്കൽ, വിദ്യാർഥി സൗഹൃദ ക്യാമ്പസുകൾ, പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് പിന്തുണയും സംരക്ഷണവും, ഉത്ബോധനം, അവകാശങ്ങളെ കുറിച്ച് ബോധവത്കരണം, സാമ്പത്തിക സഹായം നൽകുന്നതിനുള്ള സർക്കാർ ഏകോപനം എന്നിവയാണ് ഇക്വിറ്റി റെഗുലേഷൻ്റെ ലക്ഷ്യങ്ങൾ.
യുജിസി പുറപ്പെടുവിപ്പിച്ച ഇക്വിറ്റി റെഗുലേഷന് എതിരെ നിരവധി പേരാണ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ജനറൽ വിഭാഗത്തിലെ വിദ്യാർഥികൾക്ക് വിവേചനം നേരിടേണ്ടിവരില്ലെന്ന് സർക്കാരിന് ഉറപ്പ് നൽകാൻ കഴിയുമോ എന്നാണ് ഉയരുന്ന ചോദ്യം.
പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക് എതിരെ മാത്രമേ വിവേചനം ഉണ്ടാകൂവെന്ന് എന്ത് ഉറപ്പിലാണ് യുജിസിയ്ക്ക് പറയാനാകുക എന്നും വിദ്യാർഥികൾക്ക് ഇടയിൽ ഭയവും ആശങ്കയും വർധിച്ചിട്ടുണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു.
യുജിസി പുതിയ നിയമങ്ങളിലൂടെ തുല്യത പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നതെന്ന് പട്‌ന സർവകലാശാലയിലെ വിദ്യാർഥി ആശിഷ്‌കുമാർ പറഞ്ഞു. എന്നാൽ പുതിയ നയം പ്രാബല്യത്തിൽ വന്നാൽ ജനറൽ കാറ്റഗറി വിദ്യാർഥികൾ വിവേചനം നേരിടേണ്ടിവരുമെന്നും കാമ്പസിൽ ആക്രമിക്കപ്പെടുമെന്നും ആശിഷ്‌കുമാർ പറഞ്ഞു.
ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ ഈ ബില്ല് രാഷ്ട്രീയ പ്രേരിതമാണെന്നും കൂട്ടിച്ചേർത്തു. സമൂഹത്തിൽ അനീതി നേരിടുന്ന നിരവധി വിദ്യാർഥികളെ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്ന് പട്‌ന സർവകലാശാല വിദ്യാർഥി അർച്ചന കുമാരി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാഷ്ട്രീയ പോരാട്ടക്കളങ്ങളായിട്ടല്ല, പഠനത്തിൻ്റെ ക്ഷേത്രങ്ങളായി തുടരണമെന്ന് അർച്ചന കുമാരി കൂട്ടിച്ചേർത്തു.
സുപ്രീം കോടതി നിർദേശത്തെ തുടർന്ന് യുജിസി പുറത്തിറക്കിയ പുതിയ നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. മനൻ കുമാർ എംപി, ബ്രിജ് ഭൂഷൺ സിങ്ങിൻ്റെ മകനും എംഎൽഎയുമായ പ്രതീക് ശരൺ സിങ് ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചു. നിർദേശങ്ങളെ ദുരുപയോഗിക്കാൻ അനുവദിക്കില്ലെന്നാണ് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറയുന്നത്. പുതിയ നിർദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായും വിവിധ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്‌തു.


