ഗാസ മുനമ്പിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. കുട്ടികളും സ്‌ത്രീകളുമാണ് കൊല്ലപ്പെട്ടവരില്‍ അധികവും. തെക്കൻ നഗരമായ ഖാൻ ഇസ്രയേല്‍ യൂനിസിൽ വ്യോമാക്രമണവും നടത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു.
ഒക്‌ടോബറില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥതയിലുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ഭീകരമായ ആക്രമണമായിരുന്നുവെന്ന് പലസ്‌തീനികള്‍ പറഞ്ഞു. എന്നാല്‍ വെള്ളിയാഴ്ച്ച ഹമാസ് കരാര്‍ ലംഘിച്ചൂവെന്നും ഇതോടെ തങ്ങള്‍ തിരിച്ചടിച്ചൂവെന്നും അതാണ് ആക്രമണത്തിന് കാരണമെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു. കിഴക്കന്‍ റാഫയില്‍ നിന്നും എട്ട് തീവ്രവാദികളെ തിരിച്ചറിഞ്ഞതായി ഇസ്രയേല്‍ പ്രതിരോധ സേന ഒരു പ്രസ്‌താവനയില്‍ പറഞ്ഞു.
ആക്രമണത്തിനിടെ ഗാസയില്‍ നിന്നും ആയുധ സംഭരണ കേന്ദ്രം, ആയുധ നിര്‍മാണ ശാല, ഹമാസിന്‍റെ രണ്ട് ഒളിത്താവളങ്ങള്‍ എന്നിവ തകര്‍ത്തതായി ഐഡിഎഫ് പറഞ്ഞു. സംഭവത്തില്‍ അപലപിച്ച ഹമാസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ടു. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന ഇസ്രയേല്‍ ഗാസ മുനമ്പില്‍ തുടരുന്നത് ക്രൂരമായ വംശഹത്യയാണെന്ന് ഹമാസ് ട്രംപിനോട് പറഞ്ഞു.
ഗാസയിലെ റെസിഡെന്‍ഷല്‍ അപ്പാര്‍ട്ട്‌മെന്‍റുകള്‍, ടെന്‍റുകള്‍, സുരക്ഷിത താവളങ്ങള്‍, പൊലീസ് സ്റ്റേഷന്‍ എന്നിവ ആക്രമിക്കപ്പെട്ടതായി സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. ഗാസ സിറ്റിയിലെ ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്‍റിലുണ്ടായ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ അടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടൂവെന്ന് ഷിഫ ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.


