മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാം ബജറ്റിൽ ആരോഗ്യ മേഖലയിൽ നേട്ടം. പ്രമേഹ രോഗികൾക്കും കാൻസർ രോഗികൾക്കും ആശ്വാസം. പ്രമേഹ മരുന്നുകളുടെയും കാൻസർ മരുന്നുകളുടെയും വില കുറയുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. കൂടാതെ ആയുർവേദത്തിന് സഹായവും പ്രഖ്യാപിച്ചു. ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കുമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. അഞ്ച് മേഖലകളെ മെഡിക്കൽ ഹബ്ബുകളാക്കാനും പദ്ധതി.
2025-26 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റിലും ആരോഗ്യ മേഖലയ്ക്ക് നേട്ടമാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. 36 ജീവൻരക്ഷാ മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്ന് പൂർണമായും ഒഴിവാക്കുമെന്നായിരുന്നു നിർമല സീതാരാമൻ്റെ പ്രഖ്യാപനം. മരുന്നുകൾക്ക് അഞ്ച് ശതമാനം തീരുവ ഇളവും പ്രഖ്യാപിച്ചിരുന്നു.
മൂന്ന് പ്രധാന കാൻസർ മരുന്നുകളായ ട്രാസ്റ്റുസുമാബ് ഡെറക്സ്റ്റെകാൻ, ഒസിമെർട്ടിനിബ്, ദുർവാലുമാബ് എന്നിവയിൽ നിന്നുള്ള ജിഎസ്‌ടി (ചരക്ക്, സേവന നികുതി) സർക്കാർ കുറച്ചിരുന്നു. റേഡിയോ തെറാപ്പി മെഷീനുകൾ, റോബോട്ടിക്‌സ് തുടങ്ങിയ നൂതന കാൻസർ ചികിത്സാ ഉപകരണങ്ങൾക്കും ഈ നീക്കം ബാധകമായിരുന്നു. ഇവയിൽ 37 ശതമാനം കസ്റ്റംസ് തീരുവ ചുമത്തിയിരുന്നു. കാൻസർ രോഗികളുടെ കുടുംബത്തിന് ആശ്വസം നൽകുന്ന ബജറ്റായിരുന്നു 2025-26 ലേതെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടിരുന്നു.


