സ്വകാര്യതാ നയത്തിൽ വാട്ട്‌സ്ആപ്പിനും മെറ്റയ്ക്കും രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഇന്ത്യൻ ഭരണഘടന പ്രകാരമുള്ള നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ട് പോകണമെന്ന് വാട്‌സ്ആപ്പ്, മാതൃ കമ്പനിയായ മെറ്റ തുടങ്ങിയ ടെക് ഭീമന്മാരോട് സുപ്രീം കോടതി പറഞ്ഞു.
കരാറുകളിലൂടെ ഉപഭോക്താക്കളുടെ ഡാറ്റ പങ്കിടാൻ അനുവദിക്കില്ലെന്നും ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. വാട്‌സാപ്പിൻ്റെ 2021 ലെ സ്വകാര്യത നിയമവുമായി ബന്ധപ്പെട്ട കേസിൽ 213.14 കോടി രൂപ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്‌ത മെറ്റയും, വാട്‌സ്ആപ്പും നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
മെറ്റയുമായി പൗരന്മാരുടെ സ്വകാര്യ ഡാറ്റ വാട്‌സാപ്പ് വിവരങ്ങൾ പങ്കിട്ടതിനാണ് പിഴ ചുമത്തിയിരുന്നത്. ഡാറ്റ പങ്കിടുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കാൻ അനുവദിക്കില്ലന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. “ടെക് ഭീമന്മാർ ഈ രാജ്യത്തിൻ്റെ ഭരണഘടനാവാദത്തെ പരിഹസിച്ചു. അവരുടെ പെരുമാറ്റം സ്വകാര്യ വിവരങ്ങൾ മോഷ്‌ടിക്കുന്നതിന് തുല്യമാണ്” എന്ന് കോടതി ശാസിച്ചു.
ഇന്ത്യൻ നിയമം കർശനമായി സംരക്ഷിക്കുന്ന സ്വകാര്യതാ അവകാശം ലംഘിക്കുന്നത് ഗുരുതരമായ അപകടമാണെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. “ഇന്ന് വാട്ട്‌സ്ആപ്പ് ഫേസ്ബുക്ക് വാങ്ങി, നാളെ രണ്ടും മറ്റൊരാൾ വാങ്ങും, നിങ്ങൾ മുഴുവൻ ഡാറ്റയും കൈമാറും. ഇത് രാജ്യത്തെ വ്യക്തികളുടെ സുരക്ഷയെ ബാധിക്കും ” എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ഉപയോഗിക്കില്ലെന്ന് വാട്ട്‌സ്ആപ്പും മെറ്റയും ഉറപ്പ് നൽകിയില്ലെങ്കിൽ, കോടതി കേസ് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. “രാജ്യത്തിൻ്റെ സ്വകാര്യതയും അവകാശവും വച്ച് നിങ്ങൾക്ക് കളിക്കാൻ കഴിയില്ല. ഡാറ്റ വിൽക്കുന്നതിനെ ഞങ്ങൾ ശക്തമായി എതിർക്കുന്നു. ഇതേ തുടർന്ന് വളരെ കർശനമായ ഒരു ഉത്തരവ് പുറപ്പെടുവിക്കുകയാണ്, അത് പാലിക്കാത്തപക്ഷം കോടതിയിൽ പുറത്തുപോകേണ്ടതാണ്” എന്നും കൂട്ടിച്ചേർത്തു. കേസിൽ ഫെബ്രുവരി 10 ന് ഉത്തരവിറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. മെറ്റയ്ക്കും വാട്ട്‌സ്ആപ്പിനും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗിയും മുതിർന്ന അഭിഭാഷകൻ അഖില്‍ സിബലും പിഴ തുക നിക്ഷേപിച്ചതായി ബെഞ്ചിനെ അറിയിച്ചു.
നിയമങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യ വിട്ട് പോകുക; വാട്‌സ്‌ആപ്പിനെ ശകാരിച്ച് സുപ്രീംകോടതി
Published on


