സിലപതർ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ആതിഥേയരായ അസമിനെ 3-0 ന് പരാജയപ്പെടുത്തിയാണ് കേരളത്തിന്‍റെ സെമിപ്രവേശം.
സഞ്ജു ജി ബെഞ്ചിലിരുന്ന് നയിച്ച മത്സരത്തില്‍ കേരളത്തിനായി മനോജ് എം 17-ാം മിനിറ്റിൽ തന്നെ സ്കോറിംഗ് ആരംഭിച്ചു. 45-ാം മിനിറ്റിൽ സ്ട്രൈക്കർ മുഹമ്മദ് അജ്‌സല്‍ 2-0 ന് മുന്നിലെത്തിച്ചു. പകരക്കാരനായി ഇറങ്ങിയ അബൂബക്കർ ദിൽഷാദ് 90+2 മിനിറ്റിൽ ഗോള്‍ നേടിയതോടെ കേരളത്തിന്‍റെ ജയം പൂര്‍ണമായി.
ഇരുപകുതികളിലും തിരിച്ചടിക്കാൻ അസം കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്‍റെ പ്രതിരോധക്കോട്ടയും ഗോൾകീപ്പർ ഹജ്‌മലും ഉറച്ചുനിന്നു. ഏഴുതവണ ചാമ്പ്യന്മാരായ കേരളം ഫെബ്രുവരി 5 ന് നടക്കുന്ന ആദ്യ സെമിഫൈനലിൽ പഞ്ചാബിനെ നേരിടും. തമിഴ്‌നാടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-1) പരാജയപ്പെടുത്തിയാണ് പഞ്ചാബ് സെമിയിലെത്തിയത്. രാജസ്ഥാനെ രണ്ട് ഗോളിന് കീഴടക്കി റെയിൽവേസും സെമിയിലേക്ക് മുന്നേറി.
എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളം ആദ്യ മത്സരത്തില്‍ പഞ്ചാബിനെ 3-1ന് തോൽപിച്ച് മികച്ച തുടക്കമാണ് കുറിച്ചത്. പിന്നാലെ റെയിൽവേസിനോട് 1-1 സമനില. തുടർന്ന് ഒഡിഷയോട് ഒരു ഗോളിനും മേഘാലയക്കെതിരെ 3-0ത്തിനും ജയിച്ച് ക്വാർട്ടർ ഉറപ്പിച്ച ശേഷമാണ് സർവിസസിനോട് 0-1ന് പരാജയപ്പെട്ടത്.
ഇത്തവണ കഴിഞ്ഞതവണ ഫൈനലില്‍ കൈവിട്ട കിരീടം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. 22 അംഗ ടീമിനെ തുടര്‍ച്ചയായ രണ്ടാം തവണയും കേരള പൊലീസ് താരം ജി.സഞ്ജുവാണ് നയിക്കുന്നത്. 2022ൽ ആണ് ഒടുവിൽ കേരളം ചാംപ്യന്മാരായത്. ഇതുവരെ 7 തവണ ചാംപ്യന്മാരും 9 തവണ റണ്ണറപ്പുമായിട്ടുണ്ട്. അതേസമയം സെമി ഫൈനൽ മത്സരങ്ങൾ ഫെബ്രുവരി 5 നും ഫൈനൽ മത്സരം ഫെബ്രുവരി 8 നും നടക്കും. എല്ലാ മത്സരങ്ങളും ഫിഫ പ്ലസിൽ തത്സമയം സംപ്രേഷണം ചെയ്യും.


