ഗാസിയാബാദില്‍ മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കൊറിയൻ മൊബൈൽ ഗെയിമില്‍ അടിമകളായിരുന്നു സഹോദരിമാരെന്നാണ് നേരത്തെ ലഭിച്ച റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
പെണ്‍കുട്ടികളുടെ വീട്ടില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയ ഡയറിയും പൊലീസ് പരിശോധനയ്‌ക്ക് വിധേയമാക്കുന്നുണ്ട്. മാത്രമല്ല സഹോദരിമാരുടെ ഓണ്‍ലൈന്‍ സമ്പര്‍ക്കം, കുടുംബത്തിലെ സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.
പെണ്‍കുട്ടികള്‍ക്ക് കൊറിയന്‍ സംസ്‌കാരത്തോടുള്ള അമിത താത്‌പര്യം തുറന്ന് കാട്ടുന്ന എഴുത്തുകളാണ് ഡയറിയില്‍ നിന്നും ലഭിച്ചതെന്നാണ് വിവരം. ഡയറിയുടെ ഒന്നാം പേജില്‍ തങ്ങള്‍ കൊറിയയെ സ്‌നേഹിക്കുന്നു, സ്നേഹം, സ്നേഹം, സ്നേഹം. തൊട്ടടുത്ത പേജില്‍ ഈ ഡയറിയില്‍ എഴുതിയതെല്ലാം വായിക്കുക, എല്ലാം ഇവിടെയുണ്ടെന്നും അതിനൊപ്പം ഒരു കരയുന്ന ഇമോജിയും പെണ്‍കുട്ടികള്‍ വരച്ചിട്ടുണ്ട്.
വീട്ടിലെ ചില തെറ്റിദ്ധാരണകളെ കുറിച്ചും പെണ്‍കുട്ടികള്‍ ഡയറിയില്‍ പരാമര്‍ശിക്കുന്നുണ്ട്. തങ്ങളുടെ വ്യക്തിപരമായ താത്‌പര്യങ്ങള്‍ വീട്ടുകാര്‍ അംഗീകരിക്കുന്നില്ലെന്നുള്ള തെറ്റിദ്ധാരണയും പെണ്‍കുട്ടികളുടെ ആത്മഹത്യയിലേക്ക് നയിച്ചിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.
പെണ്‍കുട്ടികള്‍ ഏറെ കാലമായി മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് പൊലീസിന്‍റെ സ്ഥിരീകരണം. മരിച്ച സഹോദരിമാര്‍ സ്‌കൂളില്‍ പോയിട്ടില്ലെന്നും ഏകദേശം രണ്ട് വര്‍ഷമായി വീടിനുള്ളില്‍ തന്നെ കഴിയുകയായിരുന്നുവെന്നും അന്വേഷണം സംഘം കണ്ടെത്തി. ഡയറി ശ്രദ്ധാപൂര്‍വ്വം പരിശോധിക്കേണ്ടതുണ്ടെന്നും അതോടൊപ്പം കുടുംബത്തില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയും വേണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പെണ്‍കുട്ടികളുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡയറി പൊലീസ് കസ്റ്റഡിയിലെടുത്തു. ഡയറി എഴുതിയ സാഹചര്യങ്ങള്‍ അടക്കം പരിശോധിക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ട്രാൻസ്-ഹിൻഡൺ) നിമിഷ് പാട്ടീൽ പറഞ്ഞു. ഡയറിയില്‍ കൊറിയന്‍ സംസ്‌കാരത്തെ കുറിച്ച് സൂചനയുണ്ടെങ്കിലും പ്രത്യേക ആപ്ലിക്കേഷന്‍ സംബന്ധിച്ച് വിവരങ്ങളൊന്നും ഇല്ലെന്നും കമ്മിഷണര്‍ പറഞ്ഞു. മൊബൈല്‍ അഡിക്‌റ്റഡായ കുട്ടികളെ കുടുംബം മൊബൈലില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നു. ഇത് അവരെ കൂടുതല്‍ അസ്വസ്ഥരാക്കി. എല്ലാം കോണില്‍ നിന്നും അന്വേഷണം നടക്കുന്നുണ്ടെന്നും കമ്മിഷണര്‍ അതുല്‍ കുമാര്‍ സിങ് പറഞ്ഞു.
ഇന്നലെയാണ് (ഫെബ്രുവരി 04) ഗാസിയാബാദില്‍ മൂന്ന് സഹോദരിമാര്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി ജീവനൊടുക്കിയത്. കൊറിയന്‍ ഗെയിമിനോടുള്ള അടങ്ങാത്ത ആസക്തിയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ വീടിന് സമീപത്തെ സിസിടിവി അടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.


