കോൺഗ്രസിലെ മുതിർന്ന നേതാവ് ഡൊമിനിക് പ്രസന്റേഷനെ ശക്തമായ പോരാട്ടത്തിലൂടെ പരാജയപ്പെടുത്തിയാണ് 2016ൽ കെ ജെ മാക്സി കൊച്ചി മണ്ഡലം പിടിച്ചെടുത്തത്. അന്ന് ഡൊമിനിക് പ്രസന്റേഷൻ 46,881 വോട്ട് നേടിയപ്പോൾ കെ ജെ മാക്സി 47,967 വോട്ടുകൾ നേടി വിജയിച്ചു. 2016ൽ 1086 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കിൽ 2021ൽ 14,079 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വ്യക്തമായ ആധിപത്യത്തോടെയാണ് കെ ജെ മാക്സി വിജയം ആവർത്തിച്ചത്. കഴിഞ്ഞ തവണ മുൻ മേയറായ ടോണി ചെമ്മണിയെ യുഡിഎഫ് രംഗത്തിറക്കിയെങ്കിലും 31.51 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. അതേസമയം ഇടതുമുന്നണി 42.45 ശതമാനം വോട്ട് നേടി നില മെച്ചപ്പെടുത്തുകയും ചെയ്തു.
2016ൽ 12.27 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബിജെപി 2021ൽ 8.54 ശതമാനം വോട്ട് നേടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 15.29 ശതമാനം വോട്ട് നേടി ട്വന്റി 20 ആയിരുന്നു മൂന്നാം സ്ഥാനത്ത് എത്തിയത്. ഇത്തവണ ട്വന്റി 20 ബിജെപി മുന്നണിയുടെ ഭാഗമായതോടെ കൊച്ചിയിൽ ഇത്തവണ ത്രികോണ പോരിനാണ് കളമൊരുങ്ങുന്നത്. ഈ സഖ്യം തങ്ങൾക്ക് നേട്ടമാകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. പൈതൃക കേന്ദ്രങ്ങളായ ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും ഉൾപ്പെടുന്ന കൊച്ചി മണ്ഡലത്തിൽ പത്തുവർഷമായി ഇടതുമുന്നണിയാണ് ആധിപത്യം പുലർത്തുന്നത്. കെ ജെ മാക്സി എന്ന ജനകീയ നേതാവിൻ്റെ സ്വാധീനമാണ് കോൺഗ്രസ് ശക്തികേന്ദ്രമായിരുന്ന ഇവിടെ ഇടതുപക്ഷത്തിന് വിജയമൊരുക്കുന്നത്. വീണ്ടുമൊരു നിയമസഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ കെ ജെ മാക്സിയല്ലാതെ മറ്റൊരു പേരിലേക്ക് ഇടതുമുന്നണി പോകാൻ സാധ്യതയില്ല. മണ്ഡലത്തിൽ ഇരു മുന്നണികൾക്കും എളുപ്പത്തിൽ വിജയിച്ചു കയറാൻ കഴിയുന്ന സാഹചര്യമില്ലെന്നതാണ് വസ്തുത. മൂന്നാം തവണയും കൊച്ചി നിലനിർത്താൻ ഇടതുമുന്നണിയും തിരിച്ചുപിടിക്കാൻ ഐക്യ ജനാധിപത്യ മുന്നണിയും കച്ചകെട്ടിയിറങ്ങുന്നതോടെ പോരാട്ടത്തിന് വാശിയേറും.
മുസ്‌ലിം ലീഗ് മത്സരിക്കുന്ന കളമശ്ശേരിയും കോൺഗ്രസ് മത്സരിക്കുന്ന കൊച്ചിയും പരസ്പരം വച്ചുമാറുന്നതിനെക്കുറിച്ചും മുന്നണിയിൽ ചർച്ചകൾ നടക്കുന്നുണ്ട്. കൊച്ചിയിൽ കോൺഗ്രസ് തന്നെയാണ് മത്സരിക്കുന്നതെങ്കിൽ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ സ്ഥാനാർഥിയാക്കാനാണ് സാധ്യത. കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയും അവസാന നിമിഷത്തിൽ ഒഴിവാക്കപ്പെടുകയും ചെയ്തതിൻ്റെ പരിഭവത്തിലാണ് അവർ ഉള്ളത്. കൊച്ചി സീറ്റ് നൽകി ഈ പ്രശ്നം പരിഹരിക്കാനാണ് സാധ്യത. അതേസമയം മുൻ മേയർ ടോണി ചെമ്മണി ഉൾപ്പെടെയുള്ളവർ കൊച്ചി സീറ്റിനായി പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ്.
1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ മട്ടാഞ്ചേരി മണ്ഡലത്തിൽ നിന്നും കോൺഗ്രസിലെ കെ കെ വിശ്വനാഥനായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. മട്ടാഞ്ചേരിയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ശക്തനായ നേതാവായിരുന്നു കെ ജെ ഹെർഷൽ. കോൺഗ്രസ്, എസ്എസ്പി, ജനതാ പാർട്ടി എന്നിങ്ങനെ വിവിധ പാർട്ടികളിലും സ്വതന്ത്രനായും അദ്ദേഹം അഞ്ചു തവണ ഇവിടെ നിന്ന് നിയമസഭയിൽ എത്തിയിട്ടുണ്ട്. 1960 മുതൽ 1977 വരെയായിരുന്നു അദ്ദേഹം മണ്ഡലത്തിൽ നിറഞ്ഞുനിന്നത്. 1980കൾക്ക് ശേഷം മുസ്‌ലിം ലീഗ് പ്രതിനിധികളെയാണ് മട്ടാഞ്ചേരി സഭയിലേക്ക് അയച്ചത്. ഈയടുത്ത് അന്തരിച്ച വി കെ ഇബ്രാഹിം കുഞ്ഞായിരുന്നു മട്ടാഞ്ചേരി മണ്ഡലത്തിൻ്റെ അവസാനത്തെ നിയമസഭ സാമാജികൻ. 2011ൽ കൊച്ചി മണ്ഡലത്തിൻ്റെ ആദ്യ എംഎൽഎ കോൺഗ്രസിലെ ഡൊമിനിക് പ്രസൻ്റേഷനായിരുന്നു.


