2026-ലെ ടി20 ലോകകപ്പിൽ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആവേശപ്പോരാട്ടം നടക്കുമെന്ന് ഉറപ്പായി. ഞായറാഴ്‌ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരത്തിൽ കളിക്കാൻ പാകിസ്ഥാൻ സർക്കാർ അനുമതി നൽകിയതോടെയാണ് അയല്‍പ്പോരിന് വീണ്ടും കളമൊരുങ്ങുന്നത്. മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന മുൻ നിലപാടിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) വലിയ ആശ്വാസമായി.
സൽമാൻ അലി ആഗ നയിക്കുന്ന പാകിസ്ഥാൻ ടീമിന് ടൂർണമെൻ്റിൽ കളിക്കാൻ അനുമതിയുണ്ടെങ്കിലും ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ കളിക്കില്ലെന്നായിരുന്നു എട്ടു ദിവസം മുൻപ് പാക് സർക്കാർ അറിയിച്ചിരുന്നത്. ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പരസ്യമായി പ്രസ്‌താവന നടത്തുകയും ചെയ്‌തിരുന്നു.
പാകിസ്ഥാൻ ഈ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നെങ്കിൽ ഐസിസിക്ക് ഏകദേശം 174 ദശലക്ഷം ഡോളർ (ഏകദേശം 1560 കോടി രൂപ) നഷ്‌ടം സംഭവിക്കുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. സംപ്രേക്ഷണാവകാശം, ടിക്കറ്റ് വില്‍പന, സ്പോൺസർഷിപ്പ് എന്നിവയിലൂടെ ലഭിക്കേണ്ട തുകയാണിത്.
ആഗോള ക്രിക്കറ്റിൻ്റെ നല്ല രീതിയിലുള്ള മുന്നോട്ട് പോക്കിന് മത്സരത്തിൽ പങ്കെടുക്കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) പാകിസ്ഥാനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെ, ടൂർണമെൻ്റ് ആതിഥേയത്വത്തിൽ നിന്ന് പിന്മാറിയതിന് ബംഗ്ലാദേശിന് സാമ്പത്തിക പിഴ ചുമത്തില്ലെന്നും പകരം 2028-നും 2031-നും ഇടയിലുള്ള ഒരു ഐസിസി ടൂർണമെൻ്റിൻ്റെ ആതിഥേയത്വം അവർക്ക് നൽകുമെന്നും ഐസിസി പ്രഖ്യാപിച്ചു.
ഐസിസി, പിസിബി, ബിസിബി എന്നിവർ തമ്മിൽ നടത്തിയ ചർച്ചകൾക്കും ‘സൗഹൃദ രാജ്യങ്ങളുടെ’ അഭ്യർത്ഥനയ്ക്കും പിന്നാലെയാണ് തീരുമാനം മാറ്റിയതെന്ന് ഷെഹബാസ് ഷെരീഫ് സർക്കാർ അറിയിച്ചു. ക്രിക്കറ്റിൻ്റെ ആവേശത്തെ സംരക്ഷിക്കാനും കായികരംഗത്തിൻ്റെ തുടർച്ച ഉറപ്പാക്കാനുമാണ് ഈ തീരുമാനമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി.
“ബഹുരാഷ്ട്ര ചർച്ചകളിലെ തീരുമാനങ്ങളും സൗഹൃദ രാജ്യങ്ങളുടെ അഭ്യർത്ഥനയും പരിഗണിച്ച്, 2026 ഫെബ്രുവരി 15-ന് നിശ്ചയിച്ചിട്ടുള്ള ഐസിസി പുരുഷ ടി20 ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിനോട് സർക്കാർ നിർദ്ദേശിക്കുന്നു,” പാകിസ്ഥാൻ സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ആഗോള ക്രിക്കറ്റിൻ്റെ നന്മയ്ക്കായി പാകിസ്ഥാൻ കളത്തിലിറങ്ങണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മേധാവി അമിനുൽ ഇസ്ലാം ധാക്കയിൽ പ്രസ്‌താവന നടത്തിയതോടെ തന്നെ ബഹിഷ്‌കരണത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറുമെന്ന് ഉറപ്പായിരുന്നു.
“ക്രിക്കറ്റിൻ്റെ ആവേശത്തെ സംരക്ഷിക്കുന്നതിനും എല്ലാ പങ്കാളിത്ത രാജ്യങ്ങളിലും ഈ ആഗോള കായിക വിനോദത്തിൻ്റെ തുടർച്ചയെ പിന്തുണയ്ക്കുന്നതിനുമാണ് ഈ തീരുമാനമെടുത്തത്,” പാക് സർക്കാർ പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു. ഞായറാഴ്‌ച ഐസിസിയുമായും അമിനുൽ ഇസ്ലാമുമായും നടത്തിയ ചർച്ചകളെക്കുറിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മേധാവി മൊഹ്സിൻ നഖ്‌വി പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ധരിപ്പിച്ചതിന് പിന്നാലെയാണ് സർക്കാർ പ്രസ്‌താവന പുറത്തിറക്കിയത്.


