മദ്യപിച്ച് ലക്കുകെട്ട ഡ്രൈവർ ഓടിച്ച സ്വകാര്യ സ്‌കൂൾ ബസ് ട്രാക്‌ടറുമായി കൂട്ടിയിടിച്ചു. ഗുരുതര പരിക്കേറ്റ വിദ്യാർഥി ഉൾപ്പെടെ രണ്ട് മരണം. ട്രാക്‌ടർ ഡ്രൈവര്‍ ശംഭുനിപേട്ടിലെ എംഡി ഇസ്‌മായിൽ, വിദ്യാര്‍ഥിയായ എംഡി റയാൻ എന്നിവരാണ് മരിച്ചത്. ബസ് ഡ്രൈവർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്. ഇന്നലെ (ഫെബ്രുവരി 9) വൈകുന്നേരമാണ് അപകടം.
തെലങ്കാന വാറങ്കലിലെ ശ്രീനഗർ ക്രോസ്റോഡിന് സമീപമാണ് സംഭവം. അമിത വേഗത്തില്‍ പാഞ്ഞെത്തിയ സ്‌കൂള്‍ ബസ് എതിര്‍ദിശയില്‍ നിന്നെത്തിയ ട്രാക്‌ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. 30 വിദ്യാർഥികളാണ് അപകടസമയം ബസിൽ ഉണ്ടായിരുന്നത്.
അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ വാറങ്കലിലെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതര പരിക്കേറ്റ ഇസ്‌മായിലും റയാനും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അപകട സമയം ട്രാക്‌ടറിൽ ഡ്രൈവർ ഉൾപ്പെടെ 15 പേരാണ് ഉണ്ടായിരുന്നത്. പർവ്വതഗിരി മണ്ഡലത്തിലെ അണ്ണാറാം ഷെരീഫ് യാക്കൂബ് ബാബയെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്ന സംഘമാണ് ട്രാക്‌ടറിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അനിലിനെതിരെ കേസെടുത്ത് പൊലീസ്. ഇയാൾ അമിതമായി മദ്യപിച്ചിരുന്നുവെന്നും അതാണ് അപകടത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.സ്‌കൂൾ വിട്ടതിന് ശേഷം കുട്ടികളുമായി മടങ്ങവേയാണ് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്നയുടന്‍ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. മൂന്ന് ആംബുലൻസുകളിലായാണ് പരിക്കേറ്റവരെ വാറങ്കലിലെ എംജിഎം ആശുപത്രിയിലേക്ക് മാറ്റിയതെന്ന് പൊലീസ് വ്യക്തമാക്കി.
“സാംഗെം മണ്ഡലത്തിലെ തിഗരാജുപള്ളിയിലെ ശ്രീനഗർ ക്രോസ്റോഡിന് സമീപം എതിർദിശയിൽ നിന്ന് വന്ന സ്വകാര്യ സ്‌കൂൾ ബസ് ട്രാക്‌ടറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ട്രാക്‌ടറിൻ്റെ ട്രോളി മറിഞ്ഞു വീണു. ഇതിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന്” പ്രദേശവാസികൾ പറഞ്ഞു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. സ്‌കൂൾ കുട്ടികളുടെ സുരക്ഷയെക്കുറിച്ചും സ്‌കൂൾ ബസ് ഡ്രൈവർമാരെ കർശനമായി പരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതിൻ്റെയും ആവശ്യകതയെക്കുറിച്ചും പൊലീസ് പറഞ്ഞു. സംഭവത്തിൽ സ്‌കൂളിലും അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി. സംഭവം പ്രദേശവാസികൾക്കിടയിൽ ഭീതിയും ആശങ്കയും സൃഷ്‌ടിച്ചിട്ടുണ്ട്.


