സംസ്ഥാന സര്‍ക്കാരിനെതിരെയും ഇടതുപക്ഷ ഭരണത്തിനെതിരെയും പരോക്ഷ വിമര്‍ശനവുമായി സാഹിത്യ അക്കാദമി പ്രസിഡൻ്റ് കെ സച്ചിദാനന്ദൻ. രണ്ടുതവണ ഭരിച്ചു കഴിഞ്ഞാൽ പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർച്ചയായ ഭരണം അധികാര വികേന്ദ്രീകരണത്തിലേയ്ക്കും തങ്ങൾ അജയ്യരാണെന്ന് തോന്നലിലേക്കും നയിച്ചേക്കാമെന്നും പാർട്ടികൾക്ക് ഉണ്ടാകേണ്ട വിനയം ഇല്ലാതാകാൻ ഇത് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.
‘കോൺഗ്രസ് ഭരിക്കുന്നതാണെങ്കിലും ഞാൻ ഇതുതന്നെ പറയും. ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത് പ്രതിപക്ഷമാണ്. പ്രതിപക്ഷത്ത ഇരിക്കുന്നത് ശക്തി കൂട്ടാനുള്ള വഴിയാണ്. തുടർച്ചയായി ഭരണത്തിൽ ഇരിക്കുന്നത് അഴിമതിയിലേക്കും അധികാര വികേന്ദ്രീകരണത്തിലേക്കും നയിച്ചേക്കും’ കെ സച്ചിദാനന്ദൻ പറഞ്ഞു.
ആശയപരമായി, സിപിഎം ഒരു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയായി മാറണമെന്നാണ് തൻ്റെ അഭിപ്രായമെന്ന് സച്ചിദാനന്ദൻ വ്യക്തമാക്കി. ആദർശം തൊട്ടു തീണ്ടിയിട്ടില്ലാത്തവരെ നാരായണ ഗുരുവിനേക്കാൾ വലുതാക്കി കാണിക്കുന്നത് പാർട്ടിക്ക് ഭൂഷണമല്ലെന്നും വർഗീയമല്ലാത്ത ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്വം കമ്മ്യൂണിസ്റ്റ് പാർട്ടികൾ കാണിക്കേണ്ടതുണ്ടെന്നും സച്ചിദാനന്ദൻ പറഞ്ഞു.
ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വന്ന അവസ്ഥ കേരളത്തിലെ ഇടതുപക്ഷ പാർട്ടിക്ക് വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘അത്തരത്തിൽ ഒരു തകർച്ച ഉണ്ടാവാതിരിക്കാൻ പ്രതിപക്ഷത്ത് ഇരിക്കാൻ തയ്യാറാവണം. പ്രതിപക്ഷത്ത് ഇരുന്നു കൊണ്ട് സജീവ പ്രവർത്തനം നടത്തണം’ അദ്ദേഹം പറഞ്ഞു.
പലപ്പോഴും പാർട്ടി പോലും ആഗ്രഹിക്കാത്ത തരം ആളുകളും അവസരവാദികളും ഭരണസംവിധാനത്തിലേക്ക് കടന്നുവരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം കാര്യങ്ങൾ സാധിക്കാൻ വേണ്ടി പാർട്ടിയെ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെന്നും റഷ്യൻ വിപ്ലവത്തെക്കുറിച്ചും സായുധ വിപ്ലവത്തെക്കുറിച്ചും പറഞ്ഞ് നടക്കുന്നതിൽ കാപട്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘പാർട്ടിയേയും പാർട്ടി നേതൃത്വത്തേയും വിമർശിക്കാനുള്ള ഭയം വർധിച്ചു വരുന്നതും കാണുന്നുണ്ട്. പാർട്ടി സമ്മേളനത്തിൽ സംസാരിച്ചേക്കാം എന്നാൽ പാർട്ടിക്ക് പുറത്ത് സംസാരിക്കാൻ ഭയം വർധിച്ചു വരുന്നു. അത് ഒരു ജനാധിപത്യ പാർട്ടിക്കും ഭൂഷണമല്ല. ഒരു മത വിഭാഗത്തെ സന്തോഷിപ്പിക്കാൻ വേണ്ടി മത പ്രീണനം നടത്തുന്നത് ശരിയല്ല’ അദ്ദേഹം പറഞ്ഞു. അധികാര വികേന്ദ്രീകരണം നടത്തുന്നത് ആളുകൾ ഈ പാർട്ടിയിലോ ഒരു പ്രത്യേക വിഭാഗത്തിലെ കീഴ്‌പ്പെടുത്തുന്നത് കൊണ്ടായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, സർക്കാരിൻ്റെ പത്ത് വർഷത്തെ ഭരണത്തിൽ നിരവധി നല്ല കാര്യങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാള ഭാഷയ്ക്ക് പ്രാധാന്യം നൽകി, സർക്കാർ ഓഫിസുകൾ ജനസൗഹൃദമായി, സേവനങ്ങൾ നല്ല രീതിയിൽ ചെയ്‌ത് തുടങ്ങി സാക്ഷരതാ വർധനവ്, പാരിസ്ഥിതിക സംരക്ഷണം തുടങ്ങി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്‌തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


