കർണാടകയിൽ വീണ്ടും മുഖ്യമന്ത്രിക്കസേരയ്‌ക്കായി തർക്കം മുറുകുന്നു. കർണാടകയിൽ നേതൃമാറ്റം ഉണ്ടാകില്ലെന്നും അഞ്ച് വർഷവും മുഖ്യമന്ത്രി സിദ്ധരാമയ്യ പദവിയിൽ തുടരുമെന്നും മകൻ യതീന്ദ്ര സിദ്ധരാമയ്യ പ്രഖ്യാപിച്ചതോടെയാണ് അധികാര തർക്കം രൂക്ഷമാകുന്നത്. പരാമർശത്തെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ശക്തമായി അപലപിച്ചു.
പുതിയ തീരുമാനങ്ങൾ പാർട്ടിക്ക് നാശം വരുത്തുമെന്നാണ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഇക്കാര്യത്തിൽ പ്രതികരിച്ചത്. പാർട്ടിക്കുള്ളിലെ അധികാര തർക്ക അഭ്യൂങ്ങൾക്കിടെ സിദ്ധരാമയ്യ വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ ശിവകുമാർ ന്യൂഡൽഹിയിലേക്ക് പുറപ്പെട്ടതായാണ് വിവരം. ഇതോടെയാണ് വീണ്ടും അധികാര ചർച്ചകള്‍ വാർത്തയായിരിക്കുകയാണ്.
ശിവകുമാറിൻ്റെ ജലവിതരണ വകുപ്പിൻ്റയും, ബെംഗളൂരു അർബൻ ഡെവലപ്മെൻ്റ് വകുപ്പിൻ്റെയും യോഗമാണ് സിദ്ധരാമയ്യ വിളിച്ചത്. എന്നാൽ ഈ യോഗത്തിൽ നിന്ന് വകുപ്പ് മന്ത്രി വിട്ട് നിൽക്കുകയാണ്. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) യോഗത്തിൽ പങ്കെടുക്കാനാണ് താൻ ഡൽഹിയിൽ എത്തിയതെന്നാണ് ശിവകുമാറിൻ്റെ വിശദീകരണം.
”തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നതിന് എഐസിസി മീറ്റിങ് ഡൽഹിയിൽ നടക്കുന്നു. അതുകൊണ്ടാണ് ഞാൻ ഡൽഹിയിലേക്ക് പോയത്. യാത്രക്ക് പിന്നിൽ ഇതല്ലാതെ മറ്റു കാരണങ്ങളൊന്നും തന്നെയില്ല” – ഡികെ ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കൂടാതെ മറ്റുള്ളവർ തനിക്ക് എതിരായോ മറ്റ് എംഎൽഎമാർക്കോ മന്ത്രിമാർക്കോ എതിരായോ പ്രസ്‌താവനകൾ നടത്തുകയോ അഭിപ്രായങ്ങൾ പങ്കിടുകയോ ചെയ്യുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ പാർട്ടി നടപടികളെക്കുറിച്ചോ പ്രഖ്യാപനങ്ങളെ കുറിച്ചോ പൊതുഇടങ്ങളിൽ സംസാരിക്കരുതെന്ന് ആവശ്യട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആഴ്‌ച സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരാൻ കോൺഗ്രസ് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചതായി യതീന്ദ്ര സിദ്ധരാമയ്യ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. എന്നാൽ യതീന്ദ്ര സിദ്ധരാമയ്യയുടെ പ്രസ്‌താവനയ്‌ക്കെതിരെ കർണാടകയിലെ കോൺഗ്രസ് എംഎൽഎ ഇക്ബാൽ ഹുസൈൻ വിമർശനവുമായി രംഗത്തെത്തി.
”കുറഞ്ഞത് 80 പാർട്ടി എംഎൽഎമാരെങ്കിലും ഡികെ ശിവകുമാറിൻ്റെ പേര് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിതാവിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും അനുകൂലമായാണ് യതീന്ദ്ര സിദ്ധരാമയ്യയുടെ പ്രഖ്യാപനം നടത്തിയത്. ഇതിനെ ശക്തമായി ഞങ്ങൾ വിമർശിക്കുന്നു” – ഇഖ്ബാൽ ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു.
ഈ ഭരണകാലത്ത് ഡികെ ശിവകുമാർ ഉടൻ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതായി കോൺഗ്രസ് എംഎൽസി ചന്നരാജ് ഹട്ടിഹോളിയും പറഞ്ഞു. കർണാടക കോൺഗ്രസിനുള്ളിൽ നേതൃത്വ തർക്കം ആരംഭിച്ചത് 2025 നവംബറിലാണ്. സർക്കാർ അഞ്ച് വർഷത്തെ ഭരണത്തിൻ്റെ പകുതിയിലെത്തിയപ്പോഴാണ് ഈ സംഭവ വികാസങ്ങൾ ഉണ്ടായതെന്നും എന്ന് ചന്നരാജ് ഹട്ടിഹോളി പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവർക്കൊപ്പം ആഭ്യന്തരമന്ത്രി ജി പരമേശ്വരയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
മുഖ്യമന്ത്രിക്കസേരയ്‌ക്കായി തർക്കം വീണ്ടും, കർണാടകയിൽ ഭരണമാറ്റം മണക്കുന്നോ?
Published on


