ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മാർച്ച് 3-ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അന്നേദിവസം അവധിയായിരിക്കും. പൊങ്കാലയോടനുബന്ധിച്ച് ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി മാർച്ച് 2 വൈകിട്ട് 6 മുതൽ മാർച്ച് 3 വൈകിട്ട് 6 വരെ കോർപ്പറേഷൻ പരിധിയിലും വെള്ളാർ വാർഡിലും ജില്ലാ കളക്ടർ മദ്യനിരോധനം ഏർപ്പെടുത്തി.
കർശന നിർദ്ദേശങ്ങൾ
ഉത്സവ മേഖലകളിൽ അന്നദാനവും ഭക്ഷണ വിതരണവും നടത്തുന്നവർ ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്. ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷൻ/ലൈസൻസ് നേടിയിരിക്കണം.
പാചകത്തിനും കുടിക്കാനും പരിശോധിച്ചുറപ്പുവരുത്തിയ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. പാനീയങ്ങളിൽ ചേർക്കുന്ന ഐസ് ശുദ്ധജലത്തിൽ ഉണ്ടാക്കിയതാണെന്ന് ഉറപ്പാക്കണം. വറുക്കാനും പൊരിക്കാനും ഉപയോഗിക്കുന്ന എണ്ണ ഒരു തവണ മാത്രമേ ഉപയോഗിക്കാവൂ.
അന്നദാനം നടത്തുന്നവർ നിർബന്ധമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഒഴിവാക്കണം. തുറസ്സായ സ്ഥലത്ത് പാചകം ചെയ്യരുത്. ഭക്ഷണം ന്യൂസ് പേപ്പറിൽ പൊതിഞ്ഞു നൽകാൻ പാടില്ല. ഖര-ദ്രവ മാലിന്യങ്ങൾ അതാത് ദിവസം തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കണം.
എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുന്നതിനായി ഫുഡ് സേഫ്റ്റി ടോൾഫ്രീ നമ്പർ (18004241125) ക്യാഷ് കൗണ്ടറുകൾക്ക് സമീപം പ്രദർശിപ്പിക്കണം. ഉത്സവ പരിസരങ്ങളിൽ ലഹരി ഉൽപ്പന്നങ്ങളുടെ വിൽപന നിരോധിച്ചിട്ടുണ്ട്. കൂടാതെ ലൈസൻസില്ലാത്ത സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ പച്ചകുത്തൽ നടത്തുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.


