ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരമാണ് അര്‍ജന്റീന ക്യാപ്റ്റനും വെറ്ററന്‍ സ്‌ട്രൈക്കറുമായ ലയണല്‍ മെസ്സി. ഫിഫയുടെ ലോകകപ്പും കോപ്പാ അമേരിക്കയും മികച്ച താരത്തിനുള്ള ബാലണ്‍ ഡിയോര്‍ പുരസ്‌കാരവുമടക്കം സ്വന്തമാക്കിയ താരമാണ്. ഇപ്പോള്‍ കരിയറിന്റെ ക്ലൈമാക്‌സിനോടു അടുക്കവെ സമ്മര്‍ദ്ദങ്ങളൊന്നുമിലാതെ ഫുട്‌ബോള്‍ ആസ്വദിക്കുകയാണ് മെസ്സി. പക്ഷെ കരിയറില്‍ ഒരു സമയത്തു സ്വന്തം കുടുംബത്തില്‍ നിന്നു പോലും അദ്ദേഹം വിമര്‍ശനം നേരിട്ടിരുന്നു. സ്വന്തം മുത്തച്ഛനായിരുന്നു മെസ്സിയുടെ പ്രകടനത്തെ വിമര്‍ശിച്ചത്. അലസന്നൊയിരുന്നു അദ്ദേഹം തന്റെ കൊച്ചുമകനെ കുറ്റപ്പെടുത്തിയത്.
2015ലെ കോപ്പാ അമേരിക്ക ചാംപ്യന്‍ഷിപ്പില്‍ അര്‍ജന്റീനയ്‌ക്കൊപ്പം തിളങ്ങാന്‍ കഴിയാതെ വന്നപ്പോഴായിരുന്നു മുത്തച്ഛനായ അന്റോണിയോ കുക്കിറ്റിയുടെ വിമര്‍ശനം. വളരെ മികച്ച ഫോമില്‍ നില്‍ക്കെയാണ് 2015ലെ കോപ്പയില്‍ മെസ്സി കളിച്ചത്. ബാഴ്‌സലോണയ്‌ക്കൊപ്പം മൂന്നു ട്രോഫികളുമായി താരം ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്നു. സീസണില്‍ ബാഴ്‌സയ്ക്കായി വിവിധ ടൂര്‍ണമെന്റിുകളില്‍ നിന്നും 57 മല്‍സരങ്ങളില്‍ നിന്നും 58 ഗോളുകള്‍ വാരിക്കൂട്ടിയ മെസ്സി 31 അസിസ്റ്റുകളും നല്‍കി. കോപ്പയില്‍ അര്‍ജന്റീന കുപ്പായത്തിലും അദ്ദേഹം ഈ മാജിക്കല്‍ പ്രകടനം ആവര്‍ത്തിക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. ടൂര്‍ണമെന്റില്‍ മെസ്സി വന്‍ ഫ്‌ളോപ്പായി മാറി. ആറു മല്‍സരങ്ങളില്‍ നിന്നും ഒരേയൊരു ഗോളാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. മൂന്നു അസിസ്റ്റുകളും നല്‍കി. പക്ഷെ ത്രില്ലിങ് ഫൈനലില്‍ ചിലിയോടു പെനല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന 1-4നു തോല്‍ക്കുകയായിരുന്നു.
ടൂര്‍ണമെന്റിനു ശേഷം റേഡിയോ കാല്‍ഡയോടു സംസാരിക്കവെയാണ് പേരക്കുട്ടിയായ മെസ്സിയെ കുക്കിറ്റിനി വിമര്‍ശിച്ചത്. മെസ്സിയുടെ ചില നല്ല പ്രകടനങ്ങള്‍ മാത്രമേയുണ്ടായുള്ളൂ. വിജയങ്ങളാണ് ഏറ്റവും മഹത്തായ കാര്യങ്ങള്‍. കോപ്പയിലെ അവസാനത്തെ മൂന്നു മല്‍സരങ്ങളിൽ മെസ്സിയുടെ പ്രകടനം മോശമായിരുന്നു. അവന്‍ വളരെ അലസ്സനായിരുവെന്നുമായിരുന്നു മുത്തച്ഛന്റെ വിമര്‍ശനം. പക്ഷെ പിന്നീട് മെസ്സിയുടെ ഫുട്‌ബോള്‍ കരിയറില്‍ പല വലിയ നേട്ടങ്ങളും കാണാന്‍ സാധിക്കുകയും ചെയ്തു. 2021ല്‍ കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയെ ചാംപ്യന്‍മാരാക്കിയ അദ്ദേഹം 2022ല്‍ കരിയറിലെ ആദ്യത്തെ ഫിഫ ലോകകപ്പ് ട്രോഫിയിലും മുത്തമിട്ടു. അതിനു ശേഷം 2024ല്‍ വീണ്ടുമൊരു കോപ്പ കൂടി മെസ്സി തന്റെ അക്കൗണ്ടിലേക്കു കൂട്ടിച്ചേർത്തു.


