നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി. സുരേഷ് കുമാറിനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു. ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നോട്ടീസിന് പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ചത്. സുരേഷ് കുമാറിനെ വിമര്‍ശിച്ച് ആന്റണി പങ്കുവെച്ച കുറിപ്പ് നിലവില്‍ ഫെയ്‌സ്ബുക്കില്‍ കാണാനില്ല.
അതേസമയം മലയാള സിനിമാ മേഖലയിലുണ്ടായ തർക്കം അവസാനിക്കുന്നതായാണ് റിപ്പോർട്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സമരപ്രഖ്യാപനത്തെ തുടർന്ന് മലയാള സിനിമാ മേഖലയിലുണ്ടായ തർക്കം അവസാനിക്കുന്നു.സംഘടനകൾ തമ്മിലുള്ള തർക്കം ഉടൻ തീരുമെന്ന് ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ.ജേക്കബ് അറിയിച്ചു.ബജറ്റ് വിവാദത്തിൽ വ്യക്തത വന്നെന്നും ജേക്കബ് പറഞ്ഞു. ഇതു സംബന്ധിച്ച് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ച ശേഷമാണ് ജേക്കബിൻ്റെ പ്രഖ്യാപനം.നിർമാതാവ് സുരേഷ് കുമാറിനെതിരായി ഇട്ട ഫെയ്‌സ്‌ബുക് പോസ്‌റ്റ് പിൻവലിക്കുമെന്ന് ആൻ്റണി പെരുമ്പാവൂർ ജേക്കബിനെ അറിയിച്ചു. എമ്പുരാന്റെ ബജറ്റിനെപ്പറ്റി സുരേഷ് കുമാർ നടത്തിയ പരാമർശം വേദനിപ്പിച്ചെന്നും അതിനാലാണ് പോസ്റ്റ് ഇട്ടതെന്നും ആന്റണി പറഞ്ഞതായാണ് വിവരം. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ചാണ് ഫെയ്‌സ്ബുക് പോസ്റ്റ് ഇട്ടതെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. ആൻ്റണി പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ച സമരം പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജി. സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ആന്റണി പെരുമ്പാവൂരിനെ ചൊടിപ്പിച്ചത്. താന്‍ നിര്‍മിക്കുന്ന ചിത്രമായ ‘എംപുരാന്റെ’ ബജറ്റ് സുരേഷ് കുമാര്‍ വെളിപ്പെടുത്തിയതാണ് ആന്റണിയെ പ്രകോപിപ്പിച്ചത്. സിനിമാ സമരത്തിനെതിരായ നിലപാടായിരുന്നു ആന്റണി പെരുമ്പാവൂര്‍ സ്വീകരിച്ചത്. എതെങ്കിലും നിക്ഷിപ്ത താല്‍പര്യക്കാരുടെ വാക്കുകളില്‍ സുരേഷ് കുമാര്‍ പെട്ടുപോയതാണോയെന്ന് ആന്റണി സംശയം പ്രകടിപ്പിച്ചിരുന്നു. സിനിമാ സമരമടക്കമുള്ള കാര്യങ്ങള്‍ പ്രഖ്യാപിക്കാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നും ആന്റണി പെരുമ്പാവൂര്‍ ചോദിച്ചിരുന്നു.
നിര്‍മാതാക്കളുടെ സംഘടനയിലെ ഭിന്നത തുറന്നുകാട്ടുന്നതാണ് കുറിപ്പെന്ന വ്യാഖ്യാനമുണ്ടായി. ആന്റണിയെ പിന്തുണച്ച് മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി. പൃഥ്വിരാജും ടൊവിനോ തോമസും ഉണ്ണി മുകുന്ദനും അജു വര്‍ഗീസുമടക്കം പിന്തുണച്ചതോടെ മലയാള സിനിമാ മേഖലതന്നെ രണ്ടുതട്ടിലായി.
പിന്നാലെ ആന്റണിയെ തള്ളി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തി. സുരേഷ് കുമാര്‍ പറഞ്ഞത് സംഘടനയുടെ തീരുമാനമാണെന്ന് അവർ വിശദീകരിച്ചു. സംഘടനയില്‍ ഭിന്നിപ്പില്ലെന്ന് സംഘടനയുടെ ട്രഷറര്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ അവകാശപ്പെട്ടു. കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗം ആന്റണിക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനിക്കുകയും ഏഴ് ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തു.
ഇതിനിടെ മാര്‍ച്ച് 25-ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകളുമായി കരാറൊപ്പിടുന്നതിന് മുമ്പ് ചേംബറിന്റെ അനുമതി വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഫിയോക് അടക്കമുള്ള സംഘടനകള്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് മാര്‍ച്ച് 27-ന് ഇറങ്ങുന്ന എമ്പുരാനെ ലക്ഷ്യമിട്ടാണെന്ന് വ്യാഖ്യാനമുണ്ടായി. ഇതിനെല്ലാം പിന്നാലെയാണ് ആന്റണി സംഘടനകള്‍ക്ക് വഴങ്ങി പോസ്റ്റ് പിന്‍വലിച്ചത്.


