ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം വകവയ്‌ക്കാതെ ലോക്‌സഭയില്‍ വഖഫ് ഭേദഗതി ബില്ല് അവതരിപ്പിച്ച് കേന്ദ്ര മന്ത്രി കിരൺ റിജിജു. നുണകൾ പറഞ്ഞ് പ്രതിപക്ഷം ആളുകളെ തെറ്റിദ്ധരിപ്പിക്കരുതെന്നും ഈ നിയമം യുപിഎ സര്‍ക്കാര്‍ നേരത്തെ ഭേദഗതി ചെയ്‌തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിൽ ബിജെപിയുടെ നിലപാട് ലോക്‌സഭയിൽ അവതരിപ്പിച്ചുകൊണ്ടാണ് ഭേദഗതിയെ കേന്ദ്ര മന്ത്രി അനുകൂലിച്ചത്. വഖഫ് ബില്ല് ഇനി മുതല്‍ “ഏകീകൃത വഖഫ് മാനേജ്മെന്‍റ് ശാക്തീകരണം, കാര്യക്ഷമത, വികസനം (UMEED) ബിൽ” എന്നാക്കി പുനർനാമകരണം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു പ്രഖ്യാപിച്ചു.
“നമ്മൾ നല്ല മാറ്റങ്ങൾ അവതരിപ്പിക്കുമ്പോൾ എന്തിനാണ് വെറുതെ എതിര്‍ക്കുന്നത്? ബില്ലിൽ ഒരു പങ്കാളിത്തമില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നു” എന്നും പ്രതിപക്ഷ വിമര്‍ശനങ്ങളോട് അദ്ദേഹം പ്രതികരിച്ചു. യുപിഎ സർക്കാർ വഖഫ് നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ മറ്റ് നിയമങ്ങളെക്കാൾ സ്വാധീനം ചെലുത്തി, അതുകൊണ്ട് തന്നെ പുതിയ ഭേദഗതികൾ ആവശ്യമായി വന്നുവെന്നും റിജിജു പറഞ്ഞു. ഒരു മതസ്ഥാപനത്തിലും ഇടപെടാൻ കേന്ദ്രം പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“സർക്കാർ എല്ലാ മതസ്ഥാപനങ്ങളെയും അവയുടെ സ്വയംഭരണത്തെയും ബഹുമാനിക്കുന്നു. അവയുടെ കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്നില്ല. ആവശ്യമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരാനും സുതാര്യത ഉറപ്പാക്കാനും മാത്രമാണ് വഖഫ് ഭേദഗതി ബിൽ അവതരിപ്പിക്കുന്നത്.
നിർഭാഗ്യവശാൽ, ചില ആളുകളെ അതിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ്,” പ്രതിപക്ഷ വിമർശനത്തിനെതിരെ ബില്ലിനെ പ്രതിരോധിച്ചുകൊണ്ട് റിജിജു പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ്, എസ്‌പി, സിപിഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് അദ്ദേഹം ബില്ല് അവതരിപ്പിച്ചത്.
സുപ്രധാന കാര്യങ്ങള്‍
- വഖഫ് ബില്ലിന്‍റെ ഭാഗമല്ലാത്ത വിഷയങ്ങളിൽ പ്രതിപക്ഷം ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു
- വഖഫ് ഭേദഗതി ബിൽ വഖഫ് സ്വത്ത് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാത്രമേ ബന്ധപ്പെട്ടിട്ടുള്ളൂ
- വഖഫ് പ്രഖ്യാപനത്തിന് മുമ്പ് സ്ത്രീകൾക്ക് അവരുടെ അനന്തരാവകാശം ലഭിക്കണം
- വിധവകൾ, വിവാഹമോചിതരായ സ്ത്രീകൾ, അനാഥർ എന്നിവർക്ക് പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തണം
- വഖഫ് ആയി അവകാശപ്പെടുന്ന സർക്കാർ സ്വത്തുക്കൾ കലക്‌ടര്‍ റാങ്കിനു മുകളിലുള്ള ഒരു ഉദ്യോഗസ്ഥൻ അന്വേഷിക്കണം
- യുപിഎ സർക്കാർ വഖഫ് നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ മറ്റ് ചട്ടങ്ങളേക്കാൾ സ്വാധീനം നൽകി, അതിനാൽ, പുതിയ ഭേദഗതികൾ ആവശ്യമായി വന്നു
- സർക്കാർ ഒരു മതസ്ഥാപനത്തിലും ഇടപെടാൻ പോകുന്നില്ല
- ഇതുവരെ, വിവിധ സമുദായങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ആകെ 284 പ്രതിനിധികൾ കമ്മിറ്റിക്ക് മുന്നിൽ അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അവതരിപ്പിച്ചു.
- 97.27 ലക്ഷത്തിലധികം നിവേദനങ്ങളും മെമ്മോറാണ്ടങ്ങളും ജെപിസിക്ക് ലഭിച്ചു
- ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ ഒരു പാർലമെന്‍ററി പാനൽ നടത്തിയ ഏറ്റവും വലിയ പ്രക്രിയായിരുന്നു ഇത്
- നിയമ വിദഗ്‌ധര്‍, ജീവകാരുണ്യ സംഘടനകൾ, അക്കാദമിക് വിദഗ്‌ധര്‍, മത നേതാക്കൾ തുടങ്ങിയവരും തങ്ങളുടെ അഭിപ്രായങ്ങൾ സമർപ്പിച്ചു
- 25 സംസ്ഥാന സർക്കാരുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വഖഫ് ബോർഡുകളും അവരുടെ നിവേദനങ്ങൾ സമർപ്പിച്ചു.
- റെയിൽവേയ്ക്കും പ്രതിരോധ മേഖലയ്‌ക്കും ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭൂമിയുള്ളത് വഖഫ് ബോർഡിനാണ്.
- വഖഫ് ബോർഡിൽ 10 അംഗങ്ങൾ ഉണ്ടാകും, അതിൽ രണ്ട് പേർ സ്‌ത്രീകളായിരിക്കും.
പുതിയ വഖഫ് ഭേദഗതി ബിൽ
വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നുവെന്ന് കേന്ദ്രം അവകാശപ്പെട്ടാണ് 1995 ലെ വഖഫ് നിയമം ഭേദഗതി ചെയ്യുന്നത്. മുസ്‌ലിം നിയമപ്രകാരം മതപരമോ ജീവകാരുണ്യമോ ആയി കണക്കാക്കുന്ന ഉദ്ദേശ്യങ്ങൾക്കായി ജംഗമ അല്ലെങ്കിൽ സ്ഥാവര സ്വത്തുക്കളെയാണ് വഖഫ് സ്വത്തുക്കള്‍ എന്ന് പറയുന്നത്.
ഒരു സ്വത്ത് വഖഫ് ചെയ്‌താല്‍ മുസ്‌ലിം വിശ്വാസ പ്രകാരം അതു ദൈവത്തിന്‍റെ ഉടമസ്ഥയിലായിട്ടാണ് കണക്കാക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും വഖഫ് നിയന്ത്രിക്കാൻ ഒരു വഖഫ് ബോർഡ് ഉണ്ട്. പുതിയ ഭേദഗതി പ്രകാരം വഖഫ് ആണോ സർക്കാർ ഭൂമിയാണോ എന്നതു സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ ജില്ലാ കലക്‌ടർക്ക് ബിൽ അധികാരം നൽകുന്നു. 1995ലെ വഖഫ് നിയമം ഭേദഗതി ചെയ്യാനും മുസ്‌ലിം അല്ലാത്ത ഒരു ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറെ അനുവദിക്കാനും ബിൽ നിർദേശിക്കുന്നു.
വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഏത് തർക്കവും വഖഫ് ട്രിബ്യൂണൽ തീരുമാനിക്കുമെന്നാണ് നിയമം പറയുന്നത്. ട്രിബ്യൂണൽ രൂപീകരിക്കുന്നത് സംസ്ഥാന സർക്കാരാണ്. അതിൽ മൂന്ന് അംഗങ്ങൾ ഉൾപ്പെടുന്നു – ഒരു ജില്ലാ, സെഷൻസ് അല്ലെങ്കിൽ സിവിൽ ജഡ്‌ജി, ക്ലാസ് I റാങ്കിൽ കുറയാത്ത, സംസ്ഥാന ജുഡീഷ്യൽ ഓഫിസർ ആയ ചെയർപേഴ്‌സൺ, സംസ്ഥാന സിവിൽ സർവീസിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ, കൂടാതെ മുസ്‌ലിം നിയമത്തിലും നിയമശാസ്‌ത്രത്തിലും അറിവുള്ള വ്യക്തിയും ട്രിബ്യൂണലിൽ ഉൾപ്പെടുന്നു.
ഒരുവ്യക്തിയുടെ സ്വത്ത് മാത്രമേ വഖഫ് ആയി നല്‍കാൻ സാധിക്കൂ. വഖഫ് ആയി നൽകിയിട്ടുള്ള ഒരു വസ്‌തു സർക്കാർ ഭൂമിയാണോ എന്ന് തീരുമാനിക്കാൻ സർക്കാരിന് അധികാരം നൽകുന്നു. എന്തങ്കിലും തര്‍ക്കം ഉണ്ടായാല്‍ വഖഫ് ബോര്‍ഡ് അല്ല, കലക്‌ടറാകും അന്തിമ തീരുമാനം എടുക്കുക.
സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകളുടെ ഘടനയിൽ മാറ്റം വരുത്താനും ബിൽ നിർദേശിക്കുന്നു. ഒരു അമുസ്‌ലിം തലവനെ അനുവദിക്കണമെന്നും ബില്ലില്‍ ഉണ്ട്. കൂടാതെ സംസ്ഥാന വഖഫ് ബോർഡുകളിൽ കുറഞ്ഞത് രണ്ട് അമുസ്‌ലിം അംഗങ്ങളെങ്കിലും ഉണ്ടായിരിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിന് നൽകുന്നു.
KIREN RIJIJU TABLES WAQF BILL


