ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കര്‍ ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ഉപദേശവുമായി മുൻ ഇന്ത്യൻ താരം യോഗ്‍രാജ് സിങ്. ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായ അർജുന് സീസണിൽ ഒരു മത്സരത്തിലും അവസരം ലഭിച്ചിട്ടില്ല. മുംബൈ ഇന്ത്യൻസിലും ആഭ്യന്തര ക്രിക്കറ്റിലും പേസ് ബോളറുടെ റോളിലാണ് അർജുൻ കളിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്ക്കായി അരങ്ങേറുന്നതിനു മുൻപ് അർജുൻ തെൻഡുൽക്കർ കുറച്ചുനാൾ യോഗ്‍രാജ് സിങ്ങിനു കീഴിൽ പരിശീലിച്ചിരുന്നു.യുവരാജ് സിങ്ങിനു കീഴിൽ അർജുൻ പരിശീലിച്ചാൽ രാജ്യാന്തര ക്രിക്കറ്റിലെ അടുത്ത ക്രിസ് ഗെയ്‍ലായി അദ്ദേഹം മാറുമെന്നാണ് യോഗ്‍രാജ് സിങ്ങിന്റെ അവകാശവാദം. ‘‘അർജുൻ ബാറ്റിങ്ങിനു കൂടുതൽ പ്രാധാന്യം നൽകണം. സച്ചിന്റെ മകന്‍ യുവരാജിനു കീഴിൽ മൂന്നു മാസമെങ്കിലും പരിശീലിച്ചാൽ, അടുത്ത ക്രിസ് ഗെയ്‍ലായി മാറും. അക്കാര്യം ഉറപ്പാണ്. പരുക്കിലൂടെ കടന്നുപോകുന്ന അർജുന് ബോളിങ്ങിൽ തിളങ്ങാൻ സാധിക്കുന്നില്ല. കുറച്ചുകാലത്തേക്ക് അർജുനെ യുവരാജ് സിങ്ങിന്റെ കയ്യിൽ കൊടുക്കണമെന്നാണ് എനിക്കു പറയാനുള്ളത്.’’– യോഗ്‍രാജ് സിങ് ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു.സ്വന്തം പിതാവിനു പോലും നിയന്ത്രിക്കാൻ സാധിക്കാതിരുന്ന അഭിഷേക് ശർമയെ നേരെയാക്കിയെടുത്തത് യുവരാജ് സിങ്ങാണെന്ന് യോഗ്‍രാജ് നേരത്തേ അവകാശപ്പെട്ടിരുന്നു. അഭിഷേകിന്റെ അർധ രാത്രി വരെയുള്ള ആഘോഷങ്ങളും പെൺസുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടുകളും നിയന്ത്രിച്ച് ശരിയായ വഴിക്കു നയിച്ചത് യുവരാജ് സിങ് ആണെന്നായിരുന്നു യോഗ്‍രാജ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇന്ത്യൻ ട്വന്റി20 ടീമില്‍ തുടർച്ചയായി അവസരം ലഭിച്ച അഭിഷേകിന്, ബിസിസിഐയുടെ വാർഷിക കരാറിലും ഇടം കിട്ടിയിരുന്നു. ബിസിസിഐ കരാറിൽ സി ഗ്രേഡിലാണ് അഭിഷേകിന് സ്ഥാനം ലഭിച്ചത്.


