രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഐപിഎൽ ക്രിക്കറ്റിൽ പുതിയ ക്ലബ്ബിലേക്ക്. 2027വരെ കരാറുണ്ടെങ്കിലും ടീം വിടാനുള്ള ആഗ്രഹം മാനേജ്മെന്റിനെ അറിയിച്ചു. ഇക്കാര്യത്തിൽ ക്ലബ്ബിന്റെ നിലപാട് നിർണായകമാകും. നവംബറിനുള്ളിൽ തീരുമാനമുണ്ടാകും. രാജസ്ഥാൻ വിടുകയാണെങ്കിൽ ചെന്നൈ സൂപ്പർ കിങ്സ് സഞ്ജുവിനെ സ്വന്തമാക്കാൻ രംഗത്തുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും താൽപ്പര്യമുണ്ടെന്നാണ് സൂചന. നിലവിൽ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ് സഞ്ജു. സെപ്തംബർ 9ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് ട്വന്റി20ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചേക്കും. ഇതിന് മുന്നോടിയായി കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനായി ചില മത്സരങ്ങളും കളിക്കും.
നിലനിർത്തുന്ന കളിക്കാരുടെ പട്ടിക ഐപിഎൽ സംഘാടകർക്ക് സമർപ്പിക്കേണ്ട അവസാന ദിവസം ഒക്ടോബർ 31 ആണ്. സഞ്ജുവിനെ ഒഴിവാക്കുകയാണെങ്കിൽ നേരിട്ട് താരലേലത്തിൽ വിടാം. അല്ലെങ്കിൽ മറ്റ് ടീമുകളുമായി കൈമാറ്റം ചെയ്യാം. ഇത് രണ്ട് തരത്തിലാണ്. 18 കോടി രൂപ വിലയുള്ള സഞ്ജുവിന് അതേ തുക നൽകി മറ്റുള്ള ക്ലബ്ബുകൾക്ക് സ്വന്തമാക്കാം. അതല്ലെങ്കിൽ സമാന മൂല്യമുള്ള മറ്റൊരു കളിക്കാരനെ കൈമാറിയും ധാരണയിലെത്താം.
കഴിഞ്ഞ സീസണുകളിൽ രാജസ്ഥാന്റെ മുഖമാണ് സഞ്ജു. 2013ൽ 18–ാം വയസ്സിൽ ഈ ഫ്രാഞ്ചൈസിയിലൂടെയായിരുന്നു മലയാളി ബാറ്റർ ഐപിഎല്ലിൽ അരങ്ങേറിയത്. ഇന്ത്യൻ ക്രിക്കറ്റിലെ ശ്രദ്ധേയ താരമായുള്ള വളർച്ചയ്ക്ക് ടീം നിർണായക പങ്കുവഹിച്ചു. 2016–17 സീസണുകളിൽ രാജസ്ഥാന് വിലക്കേർപ്പെടുത്തിയപ്പോൾ ഡൽഹി ഡെയർഡെവിൾസിനായി കളിച്ചു. 2018ൽ മടങ്ങിയെത്തി. 2021ൽ ക്യാപ്റ്റനായി. 2022ൽ ടീമിനെ ഫൈനലിലേക്ക് നയിച്ചു. അവസാന പതിപ്പിലാണ് സഞ്ജുവും മാനേജ്മെന്റും തമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടത്. ജോസ് ബട്ലർ, ട്രെന്റ് ബോൾട്ട്, യുസ്വേന്ദ്ര ചഹാൽ തുടങ്ങിയ കളിക്കാരെ ഒഴിവാക്കിയതിൽ ക്യാപ്റ്റന് അമർഷമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പരിക്കുകാരണം 9 കളിയിൽ മാത്രമാണ് കളിച്ചത്. റിയാൻ പരാഗിനായിരുന്നു പകരം ക്യാപ്റ്റൻ ചുമതല. നാല് ജയം മാത്രം നേടി ഒമ്പതാം സ്ഥാനത്താണ് ടീം അവസാനിപ്പിച്ചത്. രാജസ്ഥാനുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ്. 11 സീസണിൽ 149 മത്സരങ്ങളിൽ 4027 റണ്ണടിച്ചു.
അശ്വിൻ ചെന്നൈ വിടുന്നു
പരിചയസമ്പന്നനായ സ്പിന്നർ ആർ അശ്വിൻ ചെന്നൈ സൂപ്പർ കിങ്സുമായി വേർപിരിയുന്നു. ടീം വിടാനുള്ള സന്നദ്ധത മുപ്പത്തെട്ടുകാരൻ അറിയിച്ചു. കാരണം വ്യക്തമല്ല. കഴിഞ്ഞ താരലേലത്തിൽ 9.75 കോടി രൂപയ്ക്കാണ് വലംകൈയൻ സ്പിന്നറെ ചെന്നൈ രണ്ടാംവട്ടം ടീമിലെത്തിച്ചത്. ഐപിഎൽ ക്രിക്കറ്റിൽ 221 കളിയിൽ 187 വിക്കറ്റും 833 റണ്ണുമുണ്ട്. ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ്, രാജസ്ഥാൻ റോയൽസ് ടീമുകൾക്കായും കളിച്ചു.


