ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തെലങ്കാനയെ ദുരിതത്തിലാക്കി. വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. നിരവധി റെയിൽവേ ട്രാക്കുകൾ ഒലിച്ചുപോയി. കാച്ചിഗുഡ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. സൗത്ത് സെൻട്രൽ റെയിൽവേയിലെ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും മറ്റു ചിലത് വഴിതിരിച്ചുവിടുകയും ചെയ്‌തു.
പ്രധാനമായും കരിംനഗർ-കാച്ചിഗുഡ, കാച്ചിഗുഡ-നിസാമാബാദ്, കാച്ചിഗുഡ-മേദക്, മേദക്-കാച്ചിഗുഡ, ബോധൻ-കാച്ചിഗുഡ, ആദിലാബാദ്-തിരുപ്പതി തുടങ്ങിയ റൂട്ടുകളിലെ ട്രെയിനുകൾ റദ്ദാക്കുകയും നിസാമാബാദ്-കാച്ചിഗുഡ റൂട്ടിലെ സർവീസുകൾ നിര്‍ത്തി വയ്‌ക്കുകയും ചെയ്‌തു. ഹാബൂബ്‌നഗർ-കാച്ചിഗുഡ, ഷാദ്‌നഗർ-കാച്ചിഗുഡ റൂട്ടുകളിലെയും നിരവധി ട്രെയിനുകൾ റദ്ദാക്കി. കാമറെഡ്ഡി-ബിക്കനൂർ-തലമാഡ്‌ല, അകൻപേട്ട്-മേദക് റൂട്ടുകളിൽ വെള്ളപ്പൊക്കം കാരണം ട്രെയിൻ സർവീസുകൾ തടസപ്പെട്ടു.
കനത്ത മഴമൂലം സംസ്ഥാനത്തെ നിരവധി നദികൾ കരകവിഞ്ഞൊഴുകുകയാണ്. കാമറെഡ്ഡി, നിർമ്മല ജില്ലകളിലെ പുനരധിവാസ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്) ടീമുകളെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വ്യോമ നിരീക്ഷണം നടത്തും.
കാമറെഡ്ഡിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. 43 സെൻ്റിമീറ്റര്‍ മഴയാണ് പെയ്തത്. നദികൾ കരകവിഞ്ഞൊഴുകി. അടിയന്തര സാഹചര്യങ്ങൾ ഒഴികെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.


