കെസിഎല്ലിൽ ട്രിവാൻഡ്രം റോയൽസിനെ ഒൻപത് റൺസിന് തോൽപിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ് വീണ്ടും വിജയവഴിയിലെത്തി. ആദ്യം ബാറ്റുചെയ്ത കൊച്ചി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ റോയൽസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് മാത്രമാണ് നേടാനായത്. ഈ വിജയത്തോടെ എട്ട് പോയിൻ്റുമായി കൊച്ചി പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു മടങ്ങിയെത്തി.
പ്ലെയർ ഓഫ് ദി മാച്ച് സഞ്ജു സാംസനാണ്. ബേസിൽ തമ്പിയുടെ ആദ്യ ഓവറിലെ ആദ്യ പന്തിൽതന്നെ ബൗണ്ടറി നേടി സഞ്ജു തുടക്കമിട്ടു. അതേ ഓവറിൽ ഒരു സിക്സും ഫോറും നേടി സഞ്ജു മികച്ച തുടക്കമാണ് കൊച്ചിക്ക് നൽകിയത്. തുടർന്ന് വിനൂപ് മനോഹരനാണ് കൂടുതൽ തകർത്തടിച്ചത്.
നിഖിലിൻ്റെ ആറാം ഓവറിൽ വിനൂപ് മൂന്ന് ബൗണ്ടറികൾ നേടി. 26 പന്തിൽ ഒൻപത് ഫോറടക്കം 42 റൺസെടുത്ത വിനൂപിനെ അബ്ദുൽ ബാസിദ് വിക്കറ്റിനു മുന്നിൽ കുടുക്കി. തൊട്ടടുത്ത ഓവറിൽ 9 റൺസെടുത്ത സലി സാംസണെ അഭിജിത് പ്രവീൺ ക്ലീൻ ബൗൾഡാക്കി.
ഇന്നിങ്സിൻ്റെ നിയന്ത്രണം ഏറ്റെടുത്ത സഞ്ജു സീസണിലെ തൻ്റെ മൂന്നാം അർധ സെഞ്ച്വറി 30 പന്തിൽ പൂർത്തിയാക്കി. തുടർന്ന് 37 പന്തിൽ നാല് ഫോറും അഞ്ച് സിക്സുമടക്കം 62 റൺസെടുത്ത് സഞ്ജു മടങ്ങിയത് അഭിജിത് പ്രവീണിൻ്റെ പന്തിലാണ്. ഓവറിലെ അവസാന പന്തിൽ ആൽഫി ഫ്രാൻസിസിനെയും പുറത്താക്കി അഭിജിത് കൊച്ചിക്ക് ഇരട്ടപ്രഹരം നൽകി.
അവസാന ഓവറുകളിൽ നിഖിൽ തോട്ടത്തും ജോബിൻ ജോബിയും ചേർന്നുള്ള കൂട്ടുകെട്ടാണ് കൊച്ചിയെ മികച്ച സ്കോറിലെത്തിച്ചത്. നിഖിൽ 35 പന്തിൽ 45 റൺസും ജോബിൻ 10 പന്തിൽ 26 റൺസും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാൺഡ്രം റോയൽസിന് ഗോവിന്ദ് ദേവ് പൈയും റിയാ ബഷീറും അക്കൗണ്ട് തുറക്കാതെ മടങ്ങി.
സലി സാംസണും ജോബിൻ ജോബിയുമായിരുന്നു വിക്കറ്റുകൾ നേടിയത്. പിന്നീട് കൃഷ്ണപ്രസാദും സഞ്ജീവ് സതീശനും ചേർന്ന് 74 റൺസ് കൂട്ടിച്ചേർത്തു. 36 റൺസെടുത്ത കൃഷ്ണപ്രസാദിനെ പിഎസ് ജെറിൻ്റെ പന്തിൽ മൊഹമ്മദ് ആഷിഖ് പിടിച്ച് പുറത്താക്കി. തുടർന്ന് സഞ്ജീവ് സതീശനും അബ്ദുൽ ബാസിദും ചേർന്ന് കളിയുടെ ആവേശം അവസാന ഓവർ വരെ നിലനിർത്തി.
സ്‌കോർ 151-ൽ നിൽക്കെ 70 റൺസെടുത്ത സഞ്ജീവ് പുറത്തായി. 46 പന്തിൽ നാല് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജീവിൻ്റെ ഇന്നിങ്‌സ്. ഒടുവിൽ അവസാന ഓവറിലെ നാലാമത്തെ പന്തിൽ അബ്ദുൽ ബാസിദ് 41 റൺസെടുത്ത് റണ്ണൗട്ടാവുകയായിരുന്നു. ഇതോടെ റോയൽസിൻ്റെ ഇന്നിങ്സ് 182 റൺസിൽ അവസാനിച്ചു. കൊച്ചിക്ക് വേണ്ടി മൊഹമ്മദ് ആഷിഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.


