ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന് അധോലോക സംഘത്തിന്‍റെ ഭീഷണി സന്ദേശം ലഭിച്ചെന്ന് റിപ്പോർട്ട്. ഡി-കമ്പനി എന്നറിയപ്പെടുന്ന ദാവൂദ് ഇബ്രാഹിന്‍റെ കുപ്രസിദ്ധ സംഘമാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നതായി മുംബൈ ക്രൈം ബ്രാഞ്ച് അറിയിച്ചു. 2025 ഫെബ്രുവരി മുതൽ ഏപ്രിൽ വരെ റിങ്കു സിങ്ങിന്‍റെ പ്രമോഷണൽ ടീമിന് മൂന്ന് ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. അഞ്ച് കോടി ആവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്‌തു.
കേസുമായി ബന്ധമുള്ള പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പോലീസ് കണ്ടെത്തിയിരുന്നു. വെസ്റ്റ് ഇൻഡീസിൽ നിന്ന് പിടികൂടിയ മുഹമ്മദ് ദിൽഷാദ്, മുഹമ്മദ് നവീദ് എന്നിവരെ ഓഗസ്റ്റ് 1 ന് ഇന്ത്യൻ അധികാരികൾക്ക് കൈമാറിയിരുന്നു. ആദ്യ സന്ദേശത്തില്‍, നവീദ് റിങ്കുവിനെ ഒരു ആരാധകനായി പരിചയപ്പെടുത്തി, പണത്തിനായുള്ള മാന്യമായ അഭ്യർത്ഥനയോടെയാണ് ഇത് ആരംഭിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് ശേഷം, വീണ്ടും റിങ്കുവിന് സന്ദേശം അയച്ചു, പിന്നാലെ അഭ്യർത്ഥന ഭീഷണി സ്വരത്തിലേക്ക് മാറി. മറുപടി ലഭിക്കാത്തതിനാൽ, നവീദ് ഏപ്രിൽ 20 ന് റിങ്കുവിന് ഒരു അന്ത്യശാസനം അയച്ചു, ഗുരുതരമായ ഭീഷണിയായിരുന്നു അതിലുണ്ടായിരുന്നത്. കൊല്ലപ്പെട്ട മുൻ എംഎൽഎ ബാബ സിദ്ദിഖിയുടെ മകൻ സീഷാൻ സിദ്ദിഖിയിൽ നിന്ന് 10 കോടി രൂപ ആവശ്യപ്പെട്ടതിന് നേരത്തെ ഇരുവരേയും അറസ്റ്റ് ചെയ്‌തിരുന്നു. പ്രതികളിലൊരാൾ റിങ്കു സിങ്ങിനെ നേരിട്ട് വിളിച്ചതായി സമ്മതിച്ചെന്ന് റിപ്പോർട്ടുണ്ട്.
ഏപ്രില്‍ അഞ്ചിന് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നത് ഇങ്ങനെ… ‘സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ നിങ്ങളുടെ ഏറ്റവും വലിയ ആരാധകനാണ്, നിങ്ങൾ കെകെആർ ടീമിനായി കളിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. റിങ്കു സാർ, നിങ്ങളുടെ അക്ഷീണ പരിശ്രമം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരു ദിവസം നിങ്ങൾ നിങ്ങളുടെ കരിയറിന്‍റെ ഉന്നതിയിലെത്തും.
സാർ, എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്, നിങ്ങൾക്ക് എന്നെ സാമ്പത്തികമായി സഹായിക്കാൻ കഴിയുമെങ്കിൽ, അല്ലാഹു നിങ്ങളെ കൂടുതൽ അനുഗ്രഹിക്കും, ഇൻഷാ അല്ലാഹ്. പിന്നാലെ ഏപ്രില്‍ ഒമ്പതിന് മറ്റൊരു സന്ദേശവും അയച്ചു. ‘എനിക്ക് 5 കോടി രൂപ വേണം. സമയവും സ്ഥലവും ഞാൻ ക്രമീകരിക്കാം. ദയവായി നിങ്ങളുടെ സ്ഥിരീകരണം അയയ്ക്കുക- സന്ദേശത്തില്‍ പറയുന്നു. ഏപ്രില്‍ 20ന് ‘ഓര്‍മ്മപ്പെടുത്തല്‍! ഡി-കമ്പനി’ എന്നൊരു സന്ദേശം കൂടി അയച്ചു.
അതേസമയം കഴിഞ്ഞ ജൂണിൽ സമാജ് വാദി പാർട്ടി എംപി പ്രിയ സരോജുമായി റിങ്കുവിന്‍റെ കല്യാണം നിശ്ചയിച്ചിരുന്നു. അടുത്ത വർഷം ഫെബ്രുവരിയിലാകും ഇരുവരുടെയും വിവാഹം.
