കേരളത്തിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് കണ്ണൂരിനും തലശേരിക്കുമിടയിലുളള മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ച്. കേരളത്തില്‍ വാഹനമോടിക്കാവുന്ന ദേശീയപാതക്ക് സമാന്തരമായി സ്ഥിതി ചെയ്യുന്ന ഏക ബീച്ച് എന്ന സവിശേഷതക്കപ്പുറം ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിങ് ബീച്ച് എന്ന ബഹുമതിയും മുഴപ്പിലങ്ങാട് ബീച്ചിനുണ്ട്.
ദേശീയപാതയില്‍ നിന്നും പടിഞ്ഞാറോട്ട് പോകുന്ന ഉള്‍നാടന്‍ റോഡുകളെല്ലാം അവസാനിക്കുന്നത് മുഴപ്പിലങ്ങാട് ബീച്ചിലാണ്. അതുകൊണ്ടു തന്നെ ഇവിടേക്ക് എത്തിച്ചേരാന്‍ വലിയ പ്രയാസമൊന്നുമില്ല. മുഴപ്പിലങ്ങാട് ബീച്ചിലെത്തിയാല്‍ കടലും തിരമാലകളും മാത്രമല്ല ദൃശ്യമാകുന്നത്. കാവല്‍ക്കാരെ പോലെ കടലില്‍ അങ്ങിങ്ങായി പാറക്കൂട്ടങ്ങളും നിലകൊള്ളുന്നു. കടലിന് ഭംഗി കൂട്ടി ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ കടലില്‍ ഉയര്‍ന്നു വന്ന പോലെ ഒരു പച്ചത്തുരുത്തും കാണാം. ധര്‍മ്മടം തുരുത്ത് എന്നാണ് അതിന് വിളിപ്പേര്.
ആഴക്കുറവുകൊണ്ടും അടിയൊഴുക്ക് കുറഞ്ഞതുമായ അപൂര്‍വം ബീച്ചുകളിലൊന്നാണ് മുഴപ്പിലങ്ങാട് ബീച്ച്. അധികം ഉയരാത്ത തിരമാലകളായതിനാല്‍ നീന്താനും എളുപ്പമാണ്. കടല്‍ തീരത്തുള്ള ഉറച്ച മണല്‍ കാരണമാണ് അനായാസം ഡ്രൈവ് ചെയ്യാന്‍ സാധിക്കുന്നത്. വലിയ തിരമാലകളില്ലാത്തതിനാല്‍ സുരക്ഷിതമായി കടലിലിറങ്ങി ഉല്ലസിക്കാം. എന്നാല്‍ തിരമാലകള്‍ അവസാനിക്കുന്നിടത്ത് ഡ്രൈവ് ചെയ്യുന്നതാണ് സുരക്ഷിതം. ബീച്ചിൽ വാഹനമോടിക്കാമെങ്കിലും കടലിലേക്ക് വാഹനം ഓടിച്ചാല്‍ ചിലപ്പോള്‍ പെട്ടു പോകും. വെള്ളത്തിനിടയിൽ ടയറുകള്‍ കുടുങ്ങിപ്പോകാൻ സാധ്യത ഏറെയാണ്.
കടല്‍ മാത്രമല്ല ഇവിടുത്തെ കാഴ്‌ചകള്‍. അഞ്ചരക്കണ്ടിപ്പുഴ കടലില്‍ ചേരുന്ന ഭാഗങ്ങള്‍ ഹരിതാഭമാണ്. ധര്‍മ്മടം തുരുത്തിലെ കാഴ്‌ചകള്‍ പോലെ തന്നെ പുഴയോരത്തും പച്ചപ്പിൻ്റെ ഭംഗി ആസ്വദിക്കാം. ആറ് ഏക്കറോളം വരുന്ന തുരുത്തില്‍ വേലിയിറക്ക സമയത്ത് അനായാസം കടന്നു ചെല്ലാം. എന്നാല്‍ വേലിയേറ്റ സമയത്ത് നാട്ടുകാരുടെ സഹായത്തോടെ വള്ളങ്ങളില്‍ മാത്രമേ പോകാവൂ. കണ്ണൂര്‍ ഭാഗത്തു നിന്നും പോകുന്നവര്‍ക്ക് മുഴപ്പിലങ്ങാട് ബീച്ചിൻ്റെ വടക്കേ അറ്റമായ എടക്കാട് ഭാഗത്ത് എത്തിച്ചേരുന്നതാണ് ഉത്തമം.
അവിടെ നിന്ന് തീരത്തു കൂടെ നാല് കിലോമീറ്റര്‍ വരെ തെക്ക് ഭാഗത്തേക്ക് സഞ്ചരിക്കാം. എന്നാല്‍ തലശേരി ഭാഗത്തു നിന്ന് വരുന്നവര്‍ക്ക് ധര്‍മ്മടം പാലത്തിന് സമീപത്തു കൂടി തെക്ക് ഭാഗത്തേക്കും എത്താം. അവിടെ നിന്നും വടക്കേ അറ്റം വരെ ഡ്രൈവ് ചെയ്യാം. കണ്ണൂരില്‍ നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എടക്കാട് ഭാഗത്തെ ബീച്ചിലെത്താം. തലശേരിയില്‍ നിന്നാണെങ്കില്‍ കേവലം ഏഴ് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ബീച്ചിലെത്താം. തുരുത്തില്‍ ഒരു നാച്ച്വറല്‍ ഹബ്ബ് ഒരുക്കാനുള്ള പദ്ധതിയും സര്‍ക്കാറിൻ്റെ മുന്നിലുണ്ട്. സീസണ്‍ ആരംഭിക്കുന്നതോടെ വാക്ക് വേ, റിഫ്രഷ്‌മെൻ്റ് സെൻ്റര്‍ എന്നിവ ഒരുങ്ങുമെന്നാണ് സർക്കാരിൻ്റെ പ്രഖ്യാപനം.
