ലോകത്തിലെ ആദ്യത്തെ മൾട്ടി-സെൻസർ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ‘മിഷൻ ദൃഷ്‌ടി’ 2026ന്‍റെ ആദ്യ പാദത്തിൽ വിക്ഷേപിക്കാൻ പദ്ധതിയിടുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള ഗാലക്‌സ്‌ഐ സ്‌പേസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് തങ്ങളുടെ ആദ്യ സാറ്റലൈറ്റ് ആയ ദൃഷ്‌ടിയെ ഭ്രമണപഥത്തിലേക്ക് അയക്കാനിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ നിർമ്മിത ഉപഗ്രഹമാണ് ദൃഷ്‌ടി. 160 കിലോഗ്രാം ആണ് ഇതിന്‍റെ ഭാരം. രാജ്യത്ത് വികസിപ്പിച്ചെടുത്ത ഏറ്റവും ഉയർന്ന റെസല്യൂഷനുള്ള കൃത്രിമ ഉപഗ്രഹവും ഇതുതന്നെ. ഏത് കാലാവസ്ഥയിലും ഏത് സമയത്തും ഭൗമനിരീക്ഷണം നടത്താൻ ഉപഗ്രഹത്തിന് സാധിക്കും.
2029 വരെ തുടർച്ചയായി 8 മുതൽ 12 വരെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി. ഈ ഉപഗ്രഹ കോൺസ്റ്റലേഷൻ പ്രോഗ്രാമിന്‍റെ തുടക്കം കൂടിയാണ് മിഷൻ ദൃഷ്‌ടിയുടെ വിക്ഷേപണമെന്ന് പറയാം. ആഗോളതലത്തിൽ ഉപയോഗപ്പെടുത്താവുന്ന തരത്തിൽ ഭൂമിയെ തത്സമയം നിരീക്ഷിക്കുക എന്നതാണ് നിരവധി ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലേക്ക് അയക്കുന്നതുവഴി ഗാലക്‌സ്‌ഐ ലക്ഷ്യമിടുന്നത്.
“മിഷൻ ദൃഷ്‌ടിയിലൂടെ ബഹിരാകാശ പര്യവേക്ഷണത്തിൽ പ്രവർത്തനക്ഷമമായ ഡാറ്റയുടെ ഒരു പുതിയ യുഗത്തിന് ഞങ്ങൾ തുടക്കം കുറിക്കുകയാണ്. ലോകത്താദ്യമായി ഒന്നിലധികം സെൻസിങ് സാങ്കേതികവിദ്യകൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ സംയോജിപ്പിക്കുന്ന ഒരു ഉപഗ്രഹം ഞങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്. മുമ്പ് അസാധ്യമായിരുന്ന രീതിയിൽ ഭൂമിയെ നിരീക്ഷിക്കാൻ ഇത് ഞങ്ങളെ പ്രാപ്‌തരാക്കുന്നു,” ഗാലക്‌സ്‌ഐയുടെ സഹസ്ഥാപകനും സിഇഒയുമായ സുയാഷ് സിങ് പറഞ്ഞു.
ദൃഷ്‌ടി ദൗത്യം ആഗോള ബഹിരാകാശ ഭൂപടത്തിൽ ഇന്ത്യയ്‌ക്ക് മികച്ച ഇടം നൽകുമെന്നും, ബഹിരാകാശ സാങ്കേതികവിദ്യ ബിസിനസുകാർക്കും സർക്കാരിനും ആശ്രയിക്കാവുന്ന സംവിധാനമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ഗാലക്‌സ്‌ഐ ലോകത്തിലെ ആദ്യത്തെ മൾട്ടി-സെൻസർ എർത്ത് ഒബ്‌സർവേഷൻ പ്ലാറ്റ്‌ഫോമാണ് നിർമിച്ചത്. ഒരൊറ്റ ഉപഗ്രഹത്തിൽ തന്നെ സിന്തറ്റിക് അപ്പർച്ചർ റഡാറും (SAR) ഉയർന്ന റെസല്യൂഷൻ ഒപ്റ്റിക്കൽ പേലോഡുകളും വഹിക്കാൻ ശേഷിയുള്ളതാണ് ദൃഷ്‌ടി ദൗത്യത്തിലെ ഉപഗ്രഹങ്ങൾ. ഏത് കാലാവസ്ഥയിലും, രാത്രിയോ പകലെന്നോ വ്യത്യാസമില്ലാതെ ഭൗമനിരീക്ഷണം നടത്താനും ഡാറ്റകൾ നൽകാനും ഇതിന് സാധിക്കും.
അതിർത്തി നിരീക്ഷണം, ദുരന്തനിവാരണം, പ്രതിരോധം, അടിസ്ഥാന സൗകര്യ നിരീക്ഷണം, കൃഷി, സാമ്പത്തിക, ഇൻഷുറൻസ് വിലയിരുത്തൽ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ മിഷൻ ദൃഷ്‌ടി നൽകുന്ന വിവരങ്ങൾ പ്രയോജനപ്പെടുത്താനാകും. ഈ വിവരങ്ങൾ സർക്കാരുകൾക്കും പ്രതിരോധ ഏജൻസികൾക്കും വ്യവസായങ്ങൾക്കും വരെ പ്രയോജനപ്പെടും.
ഐഎസ്‌ആർഒയുടെ യുആർ റാവു സാറ്റലൈറ്റ് സെന്‍ററിൽ (URSC) വെച്ച് ദൃഷ്‌ടി ഉപഗ്രഹത്തിന്‍റെ പരിശോധനകൾ നടന്നിട്ടുണ്ട്. പരിശോധനകളിൽ തീവ്രമായ താപനില, വൈബ്രേഷനുകൾ, വാക്വം എന്നിവയുൾപ്പെടെയുള്ള കഠിനമായ ബഹിരാകാശ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവ് ഈ ഉപഗ്രഹം തെളിയിച്ചിട്ടുണ്ട്. ഓരോ ഉപഗ്രഹവും ഒരു റിമോട്ട്-സെൻസിങ് എർത്ത് നിരീക്ഷണ സംവിധാനമായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
ഉയർന്ന, കൃത്യതയുള്ള ഇമേജറി പകർത്തുന്നതിന് സ്പേഷ്യൽ, സ്പെക്ട്രൽ, ടെമ്പറൽ റെസല്യൂഷനുകൾക്കായി ഇത് ഒപ്റ്റിമൈസ് ചെയ്‌തിരിക്കുന്നു. ആദ്യത്തെ ഉപഗ്രഹം 1.5 മീറ്റർ സ്പേഷ്യൽ റെസല്യൂഷൻ വാഗ്‌ദാനം ചെയ്യും. ആദ്യം വിക്ഷേപിക്കുന്ന ഉപഗ്രഹം 1.5 മീറ്റർ സ്പേഷ്യൽ റെസല്യൂഷൻ വാഗ്‌ദാനം ചെയ്യും. അതായത് അതിന്‍റെ ഇമേജറിയിലെ ഓരോ പിക്‌സലും 500 കിലോമീറ്റർ മുകളിൽ നിന്ന് ഭൂമിയുടെ ഉപരിതലത്തിന്‍റെ 1.5 x 1.5 മീറ്റർ ഭാഗത്തെ പ്രതിനിധീകരിക്കും.
ലോകത്തിലെ ആദ്യ മൾട്ടി-സെൻസർ ഭൗമനിരീക്ഷണ ഉപഗ്രഹം: പിന്നിൽ ഇന്ത്യൻ സ്റ്റാർട്ടപ്പ്
Published on
