ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് രാവിലെ കൃത്യം ഏഴ് മണിക്ക് 20 ജില്ലകളിലെ 122 മണ്ഡലങ്ങളിൽ ആരംഭിച്ചു. രാവിലെ 11 മണി വരെ 31.38 % പോളിങ് രേഖപ്പെടുത്തി. 122 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് നടക്കുന്നത്. ഇതുവരെയുള്ള കണക്കു പ്രകാരം കിഷൻഗഞ്ച് മണ്ഡലത്തിലാണ് ഉയർന്ന പോളിങ്. ഇവിടെ 34.74% പേരാണ് ഇവിടെ വോട്ടു രേഖപ്പെടുത്തിയത്. ഗയയിൽ 34.07%, ജാമുയിയിൽ 33.69%, പൂർണിയയിൽ 32.9 %, ഔറംഗബാദിൽ 32.88 % എന്നിങ്ങനെയാണ് പോളിങ്. 45,399 പോളിങ് സ്റ്റേഷനുകളിലായി 3.7 കോടിപ്പേരാണ് വോട്ടു രേഖപ്പെടുത്തുന്നത്.
45,339 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 1302 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. നിതീഷ് സര്‍ക്കാരിലെ അര ഡസനിലേറെ മന്ത്രിമാരും ഇതിലുണ്ട്. മുൻ ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദ് (കതിഹാർ), മുൻ സ്പീക്കർ ഉദയ് നരേൻ ചൗധരി (സിക്കന്ദ്ര), വിനയ് ബിഹാരി (ലൗരിയ), നാരായൺ പ്രസാദ് (നൗതൻ), ഷമീം അഹമ്മദ് (നർക്കതിയ), റാണ രൺധീർ സിങ് (മധുബൻ), പ്രമോദ് കുമാർ (മോത്തിഹാരി) എന്നിവരും. ബിജെപിയുടെ മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ രേണു ദേവിയുമാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനാർഥികൾ.
ആദ്യഘട്ടത്തിൽ 121 സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടന്നത്. നിയമസഭയിൽ ആകെ 243 സീറ്റുകളാണ് ഉള്ളത്. ആദ്യഘട്ടത്തിലെ റെക്കോഡ് പോളിങ് രണ്ടാംഘട്ടത്തിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍. ആദ്യഘട്ടത്തില്‍ 64.66 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പോളിങ്ങിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വൈകുന്നേരത്തോടെ പുറത്ത് വന്നിരുന്നു.
ഭരണകക്ഷിയായ എന്‍ഡിഎയ്‌ക്കും പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിനും ഒരുപോലെ പ്രതീക്ഷ നല്‍കുന്ന വോട്ടെടുപ്പാണിത്.
നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, സീതാമര്‍ഹി, മധുബാനി, സുപൗള്‍, അരാരിയ, കിഷന്‍ഗഞ്ച് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പലതും മുസ്ലിം ജനസംഖ്യ കൂടുതലുള്ള സീമാഞ്ചല്‍ മേഖലയിലാണ് വരുന്നത്, അതിനാല്‍ ഭരണ-പ്രതിപക്ഷ സഖ്യങ്ങള്‍ക്ക് ഈ ഘട്ടം നിര്‍ണായകമാണ്. ഇന്നു വൈകിട്ട് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വരുന്നതോടെ ബിഹാറിലെ ഏകദേശ രാഷ്ട്രീയ ചിത്രം വ്യക്തമാകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ (2020) എൻഡിഎ 125 സീറ്റു നേടി നേരിയ ഭൂരിപക്ഷത്തിലാണ് അധികാരത്തിലേറിയത്.
എൻഡിഎയിൽ ജനതാദൾ (യു), ബിജെപി, എൽജെപി (റാംവിലാസ്), ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച കക്ഷികളാണുള്ളത്. ആർജെഡി നയിക്കുന്ന ഇന്ത്യാസഖ്യത്തിൽ കോൺഗ്രസ്, വികാസ്ശീൽ ഇൻസാൻ പാർട്ടി, സിപിഐ എംഎൽ, സിപിഐ, സിപിഎം കക്ഷികളുണ്ട്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയാണ് മത്സരത്തിൽ കൂടുതൽ കൗതുകം സൃഷ്ടിക്കുന്നത്. നിരവധി സീറ്റുകളിൽ ഫലത്തെ മാറ്റിമറിക്കാൻ സാധ്യതയുള്ള ‘എക്സ്’ ഘടകമായി ഇത് കണക്കാക്കപ്പെടുന്നു. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മും മത്സരരംഗത്തുണ്ട്.
[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[
മിറർഇന്ത്യടിവി exclusive വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/FfcdwCcsmos5jpTdHSGmU6
]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]
ഏതാനും പോളിങ് ബൂത്തുകള്‍ക്ക് സമീപം അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. അതുകൊണ്ട് കനത്ത സുരക്ഷയൊരുക്കിയാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പോളിങ് ബൂത്തുകള്‍ക്ക് സമീപം സുരക്ഷ ഉറപ്പാക്കാന്‍ നാല് ലക്ഷത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ബോംബ് നിര്‍മാര്‍ജ സ്‌ക്വാഡുകളും അര്‍ദ്ധ സൈനിക വിഭാഗങ്ങളും ഇക്കൂട്ടത്തിലുണ്ട്. മാത്രമല്ല പോളിങ് ബൂത്തുകളിലെ ക്രമീകരണങ്ങളില്‍ അടക്കം മേല്‍നോട്ടം വഹിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈകുന്നേരം ആറ് മണിയോടെ വോട്ടെടുപ്പ് പൂര്‍ത്തീകരിക്കും.
എന്നാല്‍ പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ അഞ്ച് മണിവരെയായിരിക്കും വോട്ടെടുപ്പ്. ചെയിൻപൂർ, രജൗളി, ഗോവിന്ദ്പൂർ, സിക്കന്ദ്ര, ജാമുയി, ജാഝ, ചകായ് എന്നിവിടങ്ങളിലും ഔറംഗാബാദ്, ഗയ, കൈമൂർ ജില്ലകളിലെ വിവിധ പോളിങ് ബൂത്തുകളിലും ഒരു മണിക്കൂര്‍ മുമ്പ് പോളിങ് അവസാനിപ്പിക്കും. സ്ഥിരമായി നക്‌സല്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്ന സ്ഥലമാണ് ഇതെല്ലാം.
അതുകൊണ്ട് ക്രമസമാധാനം കണക്കിലെടുപ്പാണ് ഈ തീരുമാനം. അതേസമയം രണ്ടാംഘട്ടത്തോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്ന ബിഹാറില്‍ നവംബര്‍ 14നാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.
എസ്‌ഐആര്‍ ഹര്‍ജികള്‍ പരിഗണിക്കും: അതേസമയം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് എതിരായ ഹര്‍ജികള്‍ ഇന്ന് (നവംബര്‍ 11) സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് സൂര്യാകാന്ത് അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ സംബന്ധിച്ച് എഴുതി നല്‍കണമെന്ന് കമ്മിഷനോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബിഹാറിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ എസ്‌ഐആറിനെതിരായ ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും.


