സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾ ആശുപത്രിയിലും പരിസരത്തും നിസഹായരായി നിൽക്കുകയാണ്. പലരും അന്വേഷിക്കുന്നത് അവരുടെ പ്രിയപ്പെട്ടവരെയാണ്. ഉള്ളുലയ്‌ക്കുന്ന രംഗങ്ങളാണ് ഡൽഹി എൽഎൻജെപി ആശുപത്രിയിലും മൗലാന ആസാദ് മെഡിക്കൽ കോളജിലും കാണാൻ സാധിക്കുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന കാർ സ്‌ഫോടനത്തിൽ നിരവധി പേർ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. നിലവിൽ 12 പേർ മരിച്ചതായാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഉറ്റവരെ അവസാനമായി കാണാൻ പലയിടത്ത് നിന്നും ആളുകൾ ഓടിവരികയാണ്. ഇനി ആ പഴയ ശാന്തതയും സന്തോഷവും എന്ന് തിരിച്ച് വരുമെന്നറിയാതെ ഒരു പറ്റം ആളുകൾ. ഭാവി എന്താകുമെന്ന ആശങ്കയും ചിലരുടെ മുഖത്ത് നിഴലിച്ച് കാണാം. മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ടവർ ഉണ്ടാകരുതെന്ന പ്രാർഥനയിലാണ് പലരും.
ചെങ്കോട്ടയ്‌ക്ക് സമീപം ലാൽ ക്വില മെട്രോ സ്‌റ്റേഷൻ്റെ ഒന്നാം നമ്പർ ഗേറ്റിന് പുറത്താണ് സ്‌ഫോടനമുണ്ടായത്. അതിൽ 12 പേർ കൊല്ലപ്പെട്ടു. എന്നാൽ എട്ട് മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞത്. ബാക്കിയുള്ളവ തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമാണ്. മൗലാന ആസാദ് മെഡിക്കൽ കോളജിലെ മോർച്ചറിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ച് വച്ചിരിക്കുന്നത്.
സ്‌ഫോടനമുണ്ടായ സ്ഥലത്ത് നിന്ന് പലരുടെയും ശരീരഭാഗങ്ങൾ മാത്രമാണ് ലഭിച്ചത്. സ്വന്തം രക്തത്തെ പോലും തിരിച്ചറിയാൻ കഴിയാത്ത വിധം പൊള്ളലേറ്റ ശരീരങ്ങൾ. ഫോറൻസിക് വിദഗ്‌ധരും അന്വേഷണ ഉദ്യോഗസ്ഥരും ഡിഎൻഎ സാമ്പിളുകൾ ഉപയോഗിച്ച് മൃതദേഹങ്ങൾ ആരുടെതാണെന്ന് തിരിച്ചറിയാനുള്ള പരിശ്രമത്തിലാണ്. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനല്‍കി.
‘വീട്ടിൽ നിന്ന് പോയ അതേ ജാക്കറ്റും ഷർട്ടും തന്നെയാണ് ഇട്ടിരുന്നത്. മുഖവും കാലുകളും പൊള്ളലേറ്റിരുന്നു. പക്ഷേ മകൾ ആദ്യം തിരിച്ചറിഞ്ഞ് വിളിച്ചു പറഞ്ഞു, ഇത് എൻ്റെ പപ്പയാണെന്ന് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ ഭാര്യ പറഞ്ഞു.
തിരിച്ചറിഞ്ഞത് എട്ട് പേരെ
ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (ഡിടിസി) ബസ് കണ്ടക്‌ടർ അശോക് കുമാർ
വ്യാപാരിയായ ലോകേഷ് അഗർവാൾ
യുപി സ്വദേശിയായ ദിനേശ് കുമാർ മിശ്ര
റിക്ഷ (ഇ-റിക്ഷ) ഡ്രൈവറായ ജുമ്മൻ
ഡൽഹി ശ്രീനിവാസ്‌പുരി സ്വദേശി അമർ കഠാരിയ
യുപി ഷാംലി സ്വദേശി നുഅ്മാൻ അൻസാരി
ബിഹാർ സ്വദേശി ടാക്‌സി ഡ്രൈവറായ പങ്കജ് ചൗധരി
യുപി മീററ്റ് സ്വദേശി മൊഹ്‌സ്
[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[
മിറർഇന്ത്യടിവി exclusive വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/FfcdwCcsmos5jpTdHSGmU6
]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]
തിരിച്ചറിയാനുള്ളത് നാല് പേരെ
12 പേരിൽ ഇനി തിരിച്ചറിയാനുള്ളത് നാല് പേരെയാണ്. പലരുടെയും ശരീരത്തൻ്റെ 90 ശതമാനത്തിലധികവും പൊള്ളലേറ്റിട്ടുണ്ട്. ചിലരുടെ ശരീരഭാഗങ്ങൾ മാത്രമാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. അവരെ തിരിച്ചറിയുന്നതിനായി മെഡിക്കോ-ലീഗൽ പ്രോട്ടോക്കോൾ നടത്തും.
ഡിഎൻഎ ഉപയോഗിച്ച് ക്രോസ് ചെക്ക് ചെയ്‌ത് പരിശോധിക്കും. ഇലെങ്കിൽ വിശദമായ ആന്ത്രോപോമെട്രിക് അളവുകൾ (ഉയരം, ഭാരം, ശരീരഘടന), ദന്ത ചാർട്ടിങ്, അസ്ഥികൂടത്തിലെ അസാധാരണത്വങ്ങൾ, പഴയ ശസ്ത്രക്രിയാ പാടുകൾ, ടാറ്റൂകൾ, വൈകല്യങ്ങൾ, ജനിതകമായി ഉണ്ടാകുന്ന വൈകല്യങ്ങൾ എന്നിവയുടെ അടിസ്ഥനത്തിലും പരിശോധന നടത്തുമെന്ന് ഏഷ്യൻ സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ്റെ മുൻ പ്രസിഡൻ്റ് ഡോ തമോറിഷ് കോളി പറഞ്ഞു.
ഡിഎൻഎ പ്രൊഫൈലിങ്ങിനും വിഷശാസ്ത്ര വിശകലനത്തിനുമായി രക്തം, മുടി, നഖം, അസ്ഥി, പല്ലുകൾ എന്നിവയുൾപ്പെടെയുള്ള ജൈവ സാമ്പിളുകൾ ശേഖരിക്കുന്നു. സാധ്യമെങ്കിൽ വിരലടയാളങ്ങൾ ഡിജിറ്റലായോ മഷി ഉപയോഗിച്ചോ പകർത്താവുന്നതാണ്. മൃതദേഹങ്ങളുടെ പല ആങ്കിളിൽ നിന്നുള്ള ഫോട്ടോകളും മറ്റും എടുത്ത് മെഡിക്കോ-ലീഗൽ രജിസ്‌റ്ററുകളിൽ രേഖപ്പെടുത്തും. ശേഷം ബന്ധുക്കളുടെ ഡിഎൻഎയുമായി ക്രോസ് വെരിഫിക്കേഷൻ ചെയ്യുമെന്ന് തമോറിഷ് കോളി വ്യക്തമാക്കി.
സാധാരണയായി മൃതദേഹം തിരിച്ചറിയാൻ കഴിയാത്തതായി തുടരുകയാണെങ്കിൽ അത് 72 മണിക്കൂർ വരെ മോർച്ചറിയിൽ സൂക്ഷിക്കും. തിരിച്ചറിയലിനായി പൊലീസ് പരസ്യമായി അപേക്ഷകൾ നൽകും. എന്നിട്ടും അവകാശികൾ വന്നില്ലെങ്കിൽ മൃതദേഹം ദഹിപ്പിക്കുകയോ സംസ്‌കരിക്കുകയോ ചെയ്യും.
ചില കേസുകളിൽ 15 ദിവസം വരെ മൃതദേഹം സൂക്ഷിക്കാൻ സാധിക്കും. അന്വേഷണ ഉദ്യോഗസ്ഥൻ്റെയും മജിസ്‌ട്രേറ്റിൻ്റെയും ഉചിതമായ അനുമതിക്ക് ശേഷം മാത്രമെ ഇത് പാടുള്ളൂ. മൃതദേഹം പ്രാദേശിക ആചാരങ്ങളും നിയമ വ്യവസ്ഥകളും പാലിച്ചായിരിക്കും ദഹിപ്പിക്കുക.

സുഹൃത്തിനെ കാണാൻ പോയത് അവസാന യാത്രയായി
ആദ്യം തിരിച്ചറിഞ്ഞ മൃതദേഹങ്ങളിൽ ഒന്ന് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ഡിടിസി) ബസ് കണ്ടക്‌ടർ അശോക് കുമാറിൻ്റേതാണ്. 34 വയസായിരുന്നു അശോക് കുമാറിന്. ജോലി കഴിഞ്ഞ് ജഗത്‌പുരിയിലെ വാടക വീട്ടിലേക്ക് മടങ്ങുമ്പോൾ ഉത്തർപ്രദേശിലെ അമ്രോഹയിൽ നിന്നുള്ള സുഹൃത്തിനോടൊപ്പം അമ്രോഹയിലെ ഹസൻപൂരിലെ വ്യാപാരിയായ ലോകേഷ് അഗർവാളിനെ കാണാൻ പോയതായിരുന്നു.
എന്നാൽ സ്‌ഫോടനത്തിൽ ഇരുവരും മരിച്ചു. ഇരുവരും സ്‌ഫോടനത്തിൽ ആദ്യം തിരിച്ചറിഞ്ഞവരിൽ ഉൾപ്പെടുന്നു. അശോകിന് ഭാര്യയും ഏഴ്, ഒമ്പത് വയസുള്ള രണ്ട് പെൺമക്കളും ആറ് വയസുള്ള ഒരു മകനുമുണ്ടെന്ന് സഹോദരന്‍റെ ഭാര്യ സുമതി പറയുന്നു. സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഒരു ബന്ധുവിനെ സന്ദർശിക്കാൻ ഡൽഹിയിലേക്ക് പോയ ലോകേഷിൻ്റെ ബന്ധുക്കൾ, അദ്ദേഹത്തിൻ്റെ മൊബൈൽ ഫോണിൽ അവസാനം ഡയൽ ചെയ്‌ത നമ്പറിൽ നിന്ന് കോൾ ലഭിച്ചതിനെ തുടർന്നാണ് മരണവാർത്ത അറിഞ്ഞത്.
സ്‌ഫോടനത്തിൽ മരിച്ച മറ്റൊരാൾ യുപി സ്വദേശിയായ ദിനേശ് മിശ്രയാണ്. ഏകദേശം 12 വർഷമായി ഡൽഹിയിൽ താമസിക്കുന്ന അദ്ദേഹം ചൗരി ബസാറിലെ ഒരു കാർഡ് ഷോപ്പിൽ ജോലി ചെയ്‌തുവരികയായിരുന്നു.
ഭാര്യ റീനയും രണ്ട് പെൺമക്കളും ഒരു മകനും അദ്ദേഹത്തിനുണ്ട്. അന്ത്യകർമങ്ങൾക്കായി കടുംബം മൃതദേഹം ജന്മനാടായ ചിക്‌നി പൂർവ ഗണേഷ് പൂരിലേക്ക് കൊണ്ടുപോയി. ഡൽഹിയിലുള്ള ദിനേശിൻ്റെ സഹോദരനിൽ നിന്നാണ് കുടുംബം മരണവിവരം അറിയുന്നത്.
മരിച്ചവരിൽ ശാസ്ത്രി പാർക്കിൽ നിന്നുള്ള റിക്ഷാ ഡ്രൈവറായ ജുമ്മനും ഉൾപ്പെടുന്നു. എല്ലാ ദിവസും പോകുന്ന അതേ സ്ഥലത്ത് തന്നെയായിരുന്നു ജുമ്മനും പോയത്. വൈകുന്നേരം ആറ് മണിയോടെയാണ് അദ്ദേഹത്തെ അവസാനമായി ചെങ്കോട്ടയ്ക്ക് സമീപം കണ്ടതെന്ന് ജുമ്മൻ്റെ സുഹൃത്ത് പറയുന്നു. ചൊവ്വാഴ്‌ച രാവിലെ ജുമ്മൻ്റെ മൃതദേഹം ഭാര്യ തിരിച്ചറിഞ്ഞപ്പോൾ വേദനാജനകമായ അവസ്ഥയായിരുന്നു അവിടെ അരങ്ങേറിയതെന്ന് സുഹൃത്ത് പറയുന്നു. അദ്ദേഹം വീട്ടിൽ നിന്നിറങ്ങുമ്പോൾ ധരിച്ചിരുന്ന വസ്‌ത്രങ്ങളാണ് തിരിച്ചറിയാൻ സഹായിച്ചത്. വസ്‌ത്രങ്ങൾ കണ്ടപ്പോൾ ‘ഇത് എൻ്റെ പപ്പ’ ആണെന്ന് മകൾ പറഞ്ഞുവെന്നും സുഹൃത്ത് കൂട്ടിച്ചേർത്തു.
മീററ്റിൽ മൊഹ്‌സിൻ്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ റഷീദ് നഗറിലെ ഇടുങ്ങിയ വഴികളിൽ ദുഃഖം തളം കെട്ടി. മുപ്പതുകളുടെ തുടക്കത്തിൽ മൊഹ്‌സിൻ തൻ്റെ കുടുംബം പോറ്റാൻ ഡൽഹിയിൽ ഡ്രൈവറായി ജോലി ചെയ്‌തിരുന്നു. ഇന്ന് കുടുംബത്തെ പോറ്റാൻ മൊഹ്‌സിൻ ഇല്ലെന്നത് വീട്ടുകാർ കണ്ണീരോടെ ഓർക്കുന്നു.
അതേസമയം സൗന്ദര്യവർദ്ധക വസ്‌തുക്കളുടെ ബിസിനസിനായി സാധനങ്ങൾ വാങ്ങാൻ ഡൽഹിയിലേക്ക് പോയതായിരുന്നു നൗമാൻ. വൈകുന്നേരത്തോടെ തിരിച്ചെത്തുമെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. പിന്നീട് മൃതദേഹമാണ് തിരിച്ചെത്തിയതെന്ന് അദ്ദേഹത്തിൻ്റെ ഇളയ സഹോദരൻ ഫുർഖാൻ പറയുന്നു.
മറ്റുള്ളവരെ സഹായിക്കാൻ ഒരുപാട് ഇഷ്‌ടപ്പെട്ടിരുന്ന ആളാണ് നൗമാൻ. എപ്പോഴും സൗമ്യവുമായിരുന്നു. ആംബുലൻസ് വീട്ടിലേക്ക് എത്തിയപ്പോൾ അദ്ദേഹത്തിൻ്റെ അമ്മ ബോധരഹിതയായെ ഫുർഖാൻ പറഞ്ഞു. ചാന്ദ്‌നി ചൗക്കിൽ നൗമാനൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നു. വിരാഷത് ഖാൻ എന്നാണ് പേര്. എന്നാൽ അദ്ദേഹം പരിക്കുകളോടെ ആശുപത്രിയിലാണ്.
സ്ഫോടനത്തിൽ മരിച്ച മറ്റൊരു ക്യാബ് ഡ്രൈവർ ബിഹാറിൽ നിന്നുള്ള പങ്കജ് സൈനിയാണ് (22). ചാന്ദ്‌നി ചൗക്കിൽ ഒരു യാത്രക്കാരനെ ഇറക്കിവിട്ട് മടങ്ങുന്ന ക്യാബ് ഡ്രൈവറായിരുന്നു പങ്കജ് സൈനി. ചാന്ദ്‌നി ചൗക്കിൽ നിന്ന് ഒരു ഫാർമസ്യൂട്ടിക്കൽ ബിസിനസ് നടത്തിയിരുന്ന സൗത്ത് ഡൽഹിയിലെ ശ്രീനിവാസ്‌പുരിയിൽ നിന്നുള്ള അമർ കട്ടാരിയയെ കയ്യിലെ പച്ച കുത്തിയ ഭാഗം കണ്ടാണ് കുടുംബം തിരിച്ചറിഞ്ഞത്.


