നാട് മുഴുവൻ വികസനം കൊണ്ടുവരുമെന്ന് ഭരണവർഗ്ഗം ഊണിലും ഉറക്കത്തിലും വിളിച്ചു പറയുമ്പോൾ, അധ്വാനവർഗ്ഗം ഇന്നും അവരുടെ എച്ചിൽ പാത്രം തേടി കാത്തുനിൽക്കുകയാണ്.
“വികസനം നടക്കണമെങ്കിൽ എന്റെ രാഷ്ട്രീയ ബന്ധം വേണം” എന്ന അഹങ്കാരമാണ് വോട്ടർമാരെ വിഡ്ഢികളാക്കാൻ ഭരണവർഗ്ഗം ഏറ്റവും ഭംഗിയായി ഉപയോഗിക്കുന്ന തുറുപ്പ് ചീട്ട്.
വാക്ചാതുര്യത്തിന്റെ പ്രകമ്പനങ്ങൾ സാധാരണ ജനങ്ങളിൽ സൃഷ്ടിക്കുന്ന പ്രതീക്ഷകൾ പലപ്പോഴും വെറും മിഥ്യകളാണ്. അത് തിരിച്ചറിയാൻ ജനങ്ങൾക്ക് വീണ്ടും വീണ്ടും അടുത്ത തിരഞ്ഞെടുപ്പ് വരുന്നത് വരെ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണ് നമ്മൾ അനുഭവിക്കുന്നത്.
ഭ്രാന്ത് പിടിച്ച രാഷ്ട്രീയമാണ് വികസനത്തെ എല്ലാകാലത്തും പിന്നോട്ടടിച്ചത്. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് വികസനം നടത്താമെന്ന ചിന്തയോടെ അധികാരത്തിലെത്തുന്നവർ, അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക എന്നത് തങ്ങളുടെ കടമയാണെന്ന് എന്തുകൊണ്ട് മനസിലാക്കുന്നില്ല?
ഒരു നാട്ടിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾ, താൻ പ്രതിനിധീകരിക്കുന്ന സമൂഹം കാലങ്ങളായി അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങേണ്ടതല്ലേ?
“എന്റെ നാട് എന്റെ അഭിമാനമാണ്” എന്ന ബോധം ഓരോ വ്യക്തിയിലും ഉണ്ടെങ്കിൽ, അവിടെ നടക്കുന്ന ഓരോ പ്രവർത്തിയും നാടിന്റെ മാനമുയർത്തുന്നതായിരിക്കും. അങ്ങനെ ചിന്തിച്ചാൽ, വികസനം സ്വാഭാവികമായി ഉണ്ടാകും.
പക്ഷേ, ഇന്ന് അവസ്ഥ അതല്ല.
നമ്മൾ വോട്ടർമാർ ഭരണവർഗ്ഗത്തിന്റെ വാതിൽക്കൽ കയറിയിറങ്ങി, സെക്രട്ടറിമാരുടെ കാലുപിടിച്ച്, ജീവിതാവസാനം വരെ പ്രതീക്ഷയുടെ മുള്‍മുനയിൽ നിർത്തപ്പെടുകയാണ്. ചെറിയ കാര്യങ്ങൾ പോലും നടപ്പാക്കാതെ, വാഗ്ദാനങ്ങളിലൂടെ മാത്രം നമ്മളെ അടക്കിപ്പിടിക്കുന്നതാണ് അധികാരത്തിന്റെ യഥാർത്ഥ മുഖം.
ഈ ഗർവ്വ് അവസാനിപ്പിക്കാൻ വലിയ വിപ്ലവം ഒന്നും വേണ്ട.
നമ്മൾ നമ്മുടെ വോട്ടവകാശം ബോധപൂർവ്വം വിനിയോഗിച്ചാൽ മതി.
വർഷങ്ങൾ എടുത്തു തീരുന്ന അതിഭീമ പദ്ധതികളേക്കാൾ, കുറഞ്ഞ സമയത്തിൽ പൂർത്തിയാകുന്ന ചെറുകിട പദ്ധതികളാണ് സാധാരണ ജനങ്ങൾക്ക് യഥാർത്ഥ ഗുണം നൽകുന്നത്.
ഉദാഹരണങ്ങൾ നോക്കാം:
കുടിവെള്ളം
കോടികൾ ചെലവഴിക്കുന്ന വലിയ പദ്ധതികൾ പൂർത്തിയാകുന്നത് വരെ കർഷകരും കൃഷിയും മൃഗങ്ങളും ജലക്ഷാമത്തിൽ നശിക്കേണ്ടതുണ്ടോ?
തോടുകളിലും ജലശ്രോതസ്സുകളിലും ചെറുകിട ജലസംഭരണികൾ ഉണ്ടാക്കിയാൽ ഉടൻ ആശ്വാസം ലഭിക്കില്ലേ?
അടിസ്ഥാന സൗകര്യങ്ങൾ
അമിനിറ്റീസ് സെന്ററോടുകൂടിയ ശൗചാലയം, അടിയന്തിര ചികിത്സയ്ക്കുള്ള കുടുംബക്ഷേമ കേന്ദ്രം, ഒരു നാഷണലൈസ്ഡ് ബാങ്ക് — ഇവ നാടിന്റെ പേരും പെരുമയും ഉയർത്തുന്ന വികസനങ്ങളല്ലേ?
ചെറുകിട സംരംഭങ്ങൾ
വീട്ടിലിരിക്കുന്ന അമ്മമാരും യുവാക്കളും ചെറുകിട സംരംഭങ്ങളിലേക്ക് കടന്നാൽ, നാടിന് വേഗത്തിൽ സാമ്പത്തിക വളർച്ച കൈവരിക്കാനാകും.
വിനോദസഞ്ചാരം
നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സഞ്ചാരയോഗ്യമാക്കിയാൽ സഞ്ചാരികൾ എത്തും.
ഒരു ചെറിയ പെട്ടിക്കട പോലും, ടൂർ ഗൈഡായാൽ, ടാക്സിയും ഹോട്ടലും താമസവും ചേർത്ത് വലിയ വരുമാനമാകും.
ഓരോരുത്തരും ഇങ്ങനെ ചിന്തിച്ചാൽ, എല്ലാവരും ചെറുകിട സംരംഭകരാകും. എന്നാൽ എന്തുകൊണ്ട് നമ്മൾ അങ്ങനെ ചിന്തിക്കുന്നില്ല?
വികസനം ഭരണവർഗ്ഗത്തിന്റെ കൈകളിലല്ല; നമ്മുടെ ഓരോരുത്തരുടെയും മനസ്സിലാണ് തുടങ്ങേണ്ടത്. അത് പ്രവൃത്തിയിൽ തെളിയിക്കേണ്ടതും നമ്മളാണ്.
“നമ്മുടെ നാടിന്റെ വികസനത്തിന്‍റെ അന്തകർ നമ്മളാണ്” എന്ന് മറ്റുള്ളവർ പറയാൻ ഇടവരുത്തരുത്.
വോട്ട് എന്നത് ഒരു ചിഹ്നമല്ല, ഒരു കച്ചവടവുമല്ല.
വോട്ട് = സമ്മതി + ദാനം + അവകാശം
അത് നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഭരണവർഗ്ഗത്തിന് നാം നൽകുന്ന സമ്മതമാണ്.
അപ്പോൾ, ആരാണ് കാത്തുനിൽക്കേണ്ടത് എന്ന് വ്യക്തമാണ്.
നമ്മൾ അധ്വാനവർഗ്ഗമാണ് യഥാർത്ഥ രാജാക്കന്മാർ — ഈ സത്യം ഭരണവർഗ്ഗത്തെ മനസിലാക്കിക്കൊടുക്കണം.
എഴുത്തുകാരനും നിരൂപകനുമായ എം. എൻ. കാരിശ്ശേരി മാഷ് പറഞ്ഞതുപോലെ:
“ജനങ്ങൾ അധികാരഘടനയിൽ ഏറ്റവും താഴെയാണ്. അവർ അദൃശ്യമാണു, അശക്തരാണ്. സ്വന്തം ഗ്രാമത്തിലെ ആവശ്യങ്ങൾ തീരുമാനിക്കാൻ പോലും പ്രാപ്തിയില്ലാത്ത ജനാധിപത്യം യഥാർത്ഥ റിപ്പബ്ലിക്കാണോ?”
ഈ വാക്കുകൾ നമ്മുടെ നാടുമായി ചേർത്തുനോക്കുമ്പോൾ, ചിന്തിക്കാൻ നമുക്ക് ഒരുപാട് കാരണങ്ങളുണ്ട്.
എഴുത്ത്: സിജു മൈക്കിൾ കല്ലൂർ


