മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ പിറന്ന ചിത്രമാണ് എംപുരാന്‍. ചിത്രം റീലീസ് ചെയ്‌തതു മുതല്‍ വിവാദങ്ങളും സിനിമയ്ക്കൊപ്പമുണ്ട്. ഇതേ തുടര്‍ന്ന് സിനിമ റീ എഡിറ്റ് ചെയ്‌ത് പ്രദര്‍ശനം ആരംഭിച്ചെങ്കിലും ഇനിയും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിന്‍റെ നിര്‍മാതാക്കളിലൊരാളായ Aashirvad Cinemas ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് പങ്കുവച്ച പോസ്‌റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. അമേരിക്കൻ പ്രസിഡന്‍റ് ആയിരുന്ന ഫ്രാങ്ക്ലിൻ ഡി റൂസ്‌വെൽറ്റിന്‍റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
“ലോകത്ത് എല്ലായിടത്തും സംസാര സ്വാതന്ത്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പാക്കണം. ഓരോ വ്യക്തിക്കും സ്വന്തം രീതിയില്‍ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. ഇല്ലായ്‌മകളില്‍ നിന്നും ഭയത്തില്‍ നിന്നുമുള്ള സ്വാതന്ത്യം ഉറപ്പാക്കണം. ഇത് ഏതെങ്കിലും വിദൂര സഹസ്രാബ്‌ദത്തില്‍ സാധ്യമാകേണ്ട ഒന്നല്ല, അത് നമ്മുടെ സമയത്തും തലമുറയിലും പ്രാപ്യമാവേണ്ട ലോകത്തിന്‍റെ അടിത്തറയാണ്”, ആശിര്‍വാദ് സിനിമാസിന്‍റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം കുറിച്ചത്.

എംപുരാന്‍ വിവാദത്തില്‍ നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സിനിമ റി എഡിറ്റ് ചെയ്യുന്നത് മറ്റാരുടെയും നിര്‍ദേശ പ്രകാരമല്ലെന്നും തങ്ങളുടെ സ്വന്തം ഇഷ്‌ടപ്രകാരമാണ്, ആരെയും ഭയന്നിട്ടല്ല, റി എഡിറ്റ് എന്നത് കൂട്ടായി എടുത്ത തീരുമാനണെന്നും വ്യക്തമാക്കിയതിന് പിന്നാലെയാണ് ആന്‍റണി ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പോസ്‌റ്റുമായി ആശിര്‍വാദ് സിനിമാസ് എത്തിയത്.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് https://chat.whatsapp.com/FfcdwCcsmos5jpTdHSGmU6
മാര്‍ച്ച് 27നാണ് എമ്പുരാന്‍ സിനിമ ആഗോളതലത്തില്‍ പ്രദര്‍ശനത്തിന് എത്തിയത്. എന്നാല്‍ സിനിമയില്‍ ചിത്രീകരിച്ച ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെ തുടര്‍ന്നാണ് ചിത്രത്തിലെ രംഗങ്ങളില്‍ മാറ്റം വരുത്താന്‍ എമ്പുരാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്. 24ലധികം രംഗങ്ങൾക്ക് മാറ്റം വരുത്തിയാണ് സിനിമയുടെ റീ എഡിറ്റ് പതിപ്പ് പുറത്തിറക്കിയത്. ഇന്നലെ മുതലാണ് റീ എഡിറ്റ് പതിപ്പ് തിയേറ്ററുകളില്‍ എത്തിയത്.
അതേസമയം ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമ സീനുകളും മൃതദേഹത്തിന്‍റെയും സംഘര്‍ഷത്തിന്‍റെയും ദൃശ്യങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ തുടക്കത്തില്‍ കുട്ടിക്കാലം അഭിനയിച്ച കുട്ടിയും അദ്ദേഹത്തിന്‍റെ പിതാവുമായുള്ള സംഭാഷണവും എഡിറ്റ് ചെയ്‌തിട്ടുണ്ട്. നന്ദുവിന്‍റെ മന്ത്രി കഥാപാത്രത്തിന്‍റെ ചില പരാമര്‍ശങ്ങളും ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കിയിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്‍റെ പേര് ബജ്രംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കി. സഹ വില്ലന്‍ കഥാപാത്രവുമായുള്ള സംഭാഷണം എന്നിവ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. സിനിമയില്‍ എന്‍ ഐ എയെ കുറിച്ചുള്ള പരാമര്‍ശം മ്യൂട്ട് ചെയ്യുകയും കാറിലെ ബോര്‍ഡ് ഒഴിവാക്കുകയും ചെയ്‌തു. ഇങ്ങനെ 24 രംഗങ്ങളില്‍ മാറ്റം വരുത്തിയ പുതിയ പതിപ്പാണ് ഇപ്പോള്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.
empuraan, mohanlal, prithviraj, Aashirvad Cinemas, antony perumbavoor, malayalam cinema


